പിണറായി സര്‍ക്കാരിന്റെ പ്രതികാരം....കുടുക്കാന്‍ ശ്രമിച്ചെങ്കിലും തെളിവിന്റെ തരിമ്പ് പോലും കണ്ടെത്താനാകാതെ, സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കി....കാലം മാപ്പ് തരില്ല....എതിരാളികള്‍ വരെ ഉമ്മന്‍ചാണ്ടി നിരപരാധിയായിരുന്നെന്ന് ഉറക്കെ പറഞ്ഞു.... അതിന് ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്....

ലാവ്‌ലിന്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടതിന്റെ പ്രതികാരം തീര്‍ക്കാനായി പിണറായി സര്‍ക്കാര്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെങ്കിലും തെളിവിന്റെ തരിമ്പ് പോലും കണ്ടെത്താനാകാതെ സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കി. അതിന് മുമ്പ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കി ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാനും അപമാനിക്കാനും നോക്കി. സോളാര്‍ കമ്മിഷനായിരുന്ന ജസ്റ്റിസ് ശിവരാജന്‍ ഇതിന് പിന്നില്‍ കളിച്ചെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന വി.കെ മാധവന്‍ കുട്ടി ഇന്നലെ ഇട്ട ഫെയിസ്ബുക് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടിയോട് ക്ഷമ ചോദിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിട്ടും മൗനം പാലിച്ചതിനാണ് മാധവന്‍കുട്ടി ക്ഷമചോദിച്ചത്. അങ്ങനെ എതിരാളികള്‍ വരെ ഉമ്മന്‍ചാണ്ടി നിരപരാധിയായിരുന്നെന്ന് ഉറക്കെ പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്.
ലാവ്‌ലിന്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് പ്രതികാരബുദ്ധിയോടെ ആയിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് വ്യക്തമാക്കിയിരുന്നു. അതിങ്ങിനെയാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാന വിജിലന്‍സ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കി. സ്വാഭാവിക നടപടിയെന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മറ്റൊന്നും ചെയ്തില്ല. എന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവും കള്ളന്മാരാണെന്ന മാധ്യമവാര്‍ത്തകള്‍ വന്നതോടെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പ് അടുത്ത് നിന്ന സമയമായതിനാല്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന നിഗമനത്തിലെത്തി. അങ്ങനെ മന്ത്രിസഭാ യോഗം ലാവ്‌ലിന്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടു.അങ്ങനെയാണ് പിണറായി വിജയന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഉമ്മന്‍ചാണ്ടി മനപ്പൂര്‍വ്വം കൊടുത്ത പണിയാണെന്ന് പല സി.പി.എം നേതാക്കളും വിശ്വസിച്ചു.
അങ്ങനെയാണ് സോളാര്‍ കേസ് പിണറായി സര്‍ക്കാര്‍ ആയുധമാക്കിയത്. എന്നാല്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവന്‍ പേരെയും 2022 ഡിസംബര്‍ 28ന് സി.ബി.ഐ കുറ്റവിമുക്തരാക്കി. 'അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുണ്ടായിരുന്നത്' എന്നാണ് ഉമ്മന്‍ചാണ്ടി അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.പിണറായി സര്‍ക്കാരിന്റെ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയിരുന്നു. കേസെടുക്കാന്‍ മാത്രം തെളിവില്ലെന്ന് ആദ്യം അന്വേഷണ ചുമതല ഏല്പ്പിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി നിയമോപദേശം തേടുകയാണുണ്ടായത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല.
ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ പിണറായി സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ രാഷ്ട്രീയ വൈരാഗ്യം അല്ലാതെ എന്താണ്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി വളരെ സംശയകരമായിരുന്നു.പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ആ സമയത്ത് ഉമ്മന്‍ചാണ്ടി അടക്കമുള്ള ആറ് പേരെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നൊരു കരക്കമ്പി പരന്നിരുന്നു. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം എടുക്കണമെന്ന് ഉമ്മന്‍ചാണ്ടിക്ക് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് അറിയാമായിരുന്ന ഉമ്മന്‍ചാണ്ടി അതിന് തയ്യാറായില്ല. കള്ളക്കേസില്‍ കുടുക്കി ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്.
നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. 'മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്' എന്നാണ് അദ്ദേഹം സോളാര്‍ കേസിനെ കുറിച്ച് പറഞ്ഞത്.കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഞെട്ടിപ്പിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായിരുന്നു സോളാറിലേത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമിച്ച കമ്മിഷന്‍ ശിവരാജന്‍ തന്നെ അദ്ദേഹത്തിന് പണി കൊടുത്തു എന്നാണ് സി.പി.ഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമായത്.
അഴിമതിയും ചൂഷണവും ലൈംഗിക ദുരുപയോഗങ്ങളും എല്ലാം റിപ്പോര്‍ട്ടില്‍ നിറഞ്ഞുനിന്നിരുന്നു. സരിത എസ് നായരുടെ വാക്കുകള്‍ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ങ്ങള്‍. അഴിമതി കണ്ടെത്തുന്നതിന് പരാതിക്കാരിയുടെ സ്വകാര്യ ജീവിതത്തിലെ ഇക്കിളിപ്പെടുത്തുന്ന സംഭവങ്ങളറിയാനായിരുന്നു ജസ്റ്റിസ് ശിവരാജന് താല്‍പര്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി ഹേമചന്ദ്രന്‍ തന്റെ സര്‍വ്വീസ് സ്റ്റോറിയില്‍ വെളിപ്പെടുത്തിയിരുന്നു.സോളാര്‍ കേസില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ലൈംഗികാരോപണങ്ങളായിരുന്നു. അതേക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ അവമതിപ്പുണ്ടാക്കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും. ഉമ്മന്‍ ചാണ്ടിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി കൈക്കൂലി വാങ്ങി എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2.16 കോടി രൂപയാണ് ഉമ്മന്‍ ചാണ്ടി പലവിധത്തില്‍ കൈപ്പറ്റിയത്.
ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി ആയ തോമസ് കുരുവിള വഴി പണം കൈപ്പറ്റിയ കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരാരികമായി ചൂഷണം ചെയ്തു എന്നും ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള ആരോപണങ്ങളുടെ പട്ടികയില്‍ പറയുന്നത്. പിന്നീട് കോടതി ഇടപെട്ട് ഇതെല്ലാം റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു. ഉമ്മന്‍ചാണ്ടിയെ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തിഹത്യ നടത്താനാണ് റിപ്പോര്‍ട്ടിലെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി സര്‍ക്കാര്‍ ഏതെല്ലാം തരത്തില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ നോക്കി എന്നതിന്റെ ഉദാഹരണങ്ങളാണ് ഇതെല്ലാം. എല്ലാത്തിനെയും അതിജീവിച്ച്, ആരോപണങ്ങളും ആക്ഷേപങ്ങളും കെട്ടുകഥകള്‍ മാത്രമായിരുന്നെന്നും സത്യത്തിന്റെ കണികപോലും അതിലില്ലായിരുന്നെന്നും ലോകത്തിന് മുന്നില്‍ മനസ്സിലാക്കി കൊടുത്തിട്ടാണ് ഉമ്മന്‍ചാണ്ടി യാത്രയാകുന്നത്.
https://www.facebook.com/Malayalivartha


























