ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടത്....
നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര കര്‍ഷക ക്ഷേമഫണ്ട്, സഹകരണ നിയമ ഭേദഗതി എന്നിവയാണ് ഗവര്‍ണര്‍ ഒപ്പുവെച്ച ബില്ലുകള്‍. ഇതോടെ രാജ്ഭവന്‌റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്.
സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടത്. ബില്ലുകളില്‍ സമയബന്ധിതമായി ഒപ്പുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും നിരന്തരം ഏറ്റുമുട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഏഴു ബില്ലുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നിലപാടിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ലോകായുക്ത ബില്ലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2023 നവംബറില്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി നല്‍കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചില്ലെന്ന പ്രസ്താവന രാജ്ഭവന്‍ പുറത്ത് വിട്ടിരുന്നു.
ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ (സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയുന്ന ബില്‍) അടങ്ങുന്ന ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല ഭേദഗതി ബില്‍ 2021 എന്നിവയായിരുന്നു രാഷ്ട്രപതി തടഞ്ഞുവെച്ചത്. എന്നാല്‍ നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു.
ബില്ലുകള്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിരുന്നതിനാലാണ് ഒപ്പിടാന്‍ വൈകിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാരാളം പരാതികളാണ് ബില്ലുകള്‍ക്കെതിരായി ലഭിച്ചത്. അതിനാല്‍ സര്‍ക്കാരിലേക്ക് അയച്ച് അഭിപ്രായം തേടേണ്ടതുണ്ട്. അതിന് സമയമെടുത്തെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ഉടന്‍ തന്നെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പിടുകയായിരുന്നല്ലോ എന്ന വാദവും ഗവര്‍ണര്‍ നിഷേധിച്ചു. നേരത്തേ ഒപ്പിട്ടിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബില്ലുകളില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് ഇത് അറിയുന്നത്'. - ഗവര്‍ണര്‍ പറഞ്ഞു.
പരിഗണനയിലുണ്ടായിരുന്ന അഞ്ച് ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. ഭൂപതിവ് ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍, ക്ഷീര സഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
നിയമസഭ പാസാക്കി സര്‍ക്കാര്‍ അയച്ച ബില്ലുകളൊന്നും തന്നെ ഇനി രാജ്ഭവനില്‍ ബാക്കിയില്ല. നേരത്തേ ബില്ലുകളില്‍ ഒപ്പുവെക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് സര്‍ക്കാരുമായുള്ള തര്‍ക്കത്തിന് വഴിവെച്ചിരുന്നു. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പുവെക്കാത്തതാണ് പ്രധാനമായും സിപിഎമ്മുള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. മുന്‍ മന്ത്രി എം.എം മണിയടക്കം ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha