ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...
ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് ഇ.പി ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ആരംഭിക്കാനിരിക്കെ തലസ്ഥാനത്തെത്തിയപ്പോഴാണ് എല്‍ഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്. ശോഭ പറയുന്ന ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ല. അവര്‍ പറയുന്നത് മാദ്ധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ ചര്‍ച്ചയല്ല. അത് പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല എന്നായിരുന്നു ജയരാജന്റെ മറുപടി.
ഇ.പി.ജയരാജന്‍ - പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വിവാദം ആളിക്കത്തുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന നിര്‍ണായക സെക്രട്ടറിയേറ്റ് പോളിംങ്ങിനു ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യും. മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ വിശദമായി പരിശോധിക്കും. 11 സീറ്റില്‍ വരെ ജയ സാധ്യത ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇ.പി വിവാദം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് കരുതുന്നന്നതെങ്കിലും വിഷയം പരിശോധിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നന്ദകുമാര്‍ അടക്കം വിവാദ വ്യക്തികളുമായുള്ള ഇപിയുടെ ബന്ധത്തിലും ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട് . ഇടതുമുന്നണി കണ്‍വീനറുടെ നടപടിയില്‍ സി.പി.ഐയും കടുത്ത അതൃപ്തിയിലാണ്. ഇതെല്ലാം ഇന്നത്തെ യോഗത്തില്‍ പ്രതിഫലിച്ചേക്കും. നടപടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഈ ഘട്ടത്തില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
എന്നാല്‍ ബിജെപിയില്‍ ചേരാനുറച്ചാണ് ഇ.പി ജയരാജന്‍ ഡല്‍ഹിയിലേക്ക് വന്നതെന്നും ചേരുന്നതിന് തലേദിവസം ഒരു ഫോണ്‍കോള്‍ വന്നതോടെ അദ്ദേഹം ടെന്‍ഷനിലായെന്നും നേരത്തെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഫോണ്‍ കോള്‍ വന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെക്കാള്‍ പാര്‍ട്ടിയില്‍ ജൂനിയറായ എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിലെ വേദന അദ്ദേഹം പങ്കുവച്ചതായും വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ സംഭാഷണം റെക്കോഡ് ചെയ്തെന്നും ശോഭ ആരോപിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും തമ്മില്‍ കണ്ടിട്ടില്ലെന്നാണ് നന്ദകുമാറിന്റെ പ്രതികരണം. ഇ.പിയുടെ മകന്റെ ഫ്‌ളാറ്റില്‍ ജാവദേക്കറുമായി കൂടിക്കാഴ്ച നടന്നത് സത്യമാണെന്നും എന്നാല്‍ അതില്‍ ശോഭ സുരേന്ദ്രന് ഒരുപങ്കും ഇല്ലെന്ന് നന്ദകുമാര്‍ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇപിക്ക് ഒരു റോളുമില്ല. ഇപിയുടെ മകന്റെ ഫ്‌ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. അതില്‍ ശോഭയില്ലായിരുന്നു. അവര്‍ക്കു പങ്കുമില്ല. ഇപി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ല.
ശോഭ സുരേന്ദ്രന്‍ - കെ.സുധാകരന്‍ കൂട്ടുകെട്ട് ഉല്‍പാദിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെളിവ് സഹിതം ശോഭയെ നേരിടാന്‍ തയ്യാറാണ്. ശോഭ ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നു. വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് നടക്കാതിരുന്നതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പിന്‍മാറിയത് ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്ന് ആണെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയത്. ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം ടെന്‍ഷനിലായെന്നും പിന്‍മാറിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആരാണ് വിളിച്ചതെന്ന് അറിയില്ല. തന്നേക്കാള്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിലുള്ള വേദന പങ്കുവച്ചു. ഇ.പിയുമായുള്ള സംസാരം നന്ദകുമാര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവജേക്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. തന്നെ കരുവാക്കി ഗൂഢാലോചനക്കാര്‍ ലക്ഷ്യം വെച്ചത് പാര്‍ട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. മുഖ്യമന്ത്രിയുടെ ശിവന്‍, പാപി പരാമർശങ്ങൾ സമൂഹം അംഗീകരിക്കേണ്ട പൊതുധർമമാണെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha