ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

വടക്കൻ ഗാസയിലെ ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. കിഴക്കൻ റഫയിലെ തെരുവിലും ജബാലിയയിലും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു. റഫയിലെ കുവൈത്ത് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദേശം നൽകി. തെക്കും വടക്കും മേഖലകളിൽ പലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി.
റഫയിൽനിന്ന് മൂന്ന് ലക്ഷത്തിലധികം പലസ്തീൻകാർ ഖാൻ യൂനിസ് മേഖലയിലേക്കു പലായനം ചെയ്തെന്നാണ് യുഎൻ റിപ്പോർട്ട്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 35,091 പലസ്തീൻകാർ കൊല്ലപ്പെട്ടു. 78,827 പേർക്കു പരുക്കേറ്റു. 24 മണിക്കൂറിനിടെ 57 പേരാണു കൊല്ലപ്പെട്ടത്. 5 മാസം മുൻപാണു വടക്കൻ ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഇസ്രയേൽ സൈന്യം പിന്മാറിയത്. ഇവിടേക്കു വീണ്ടും തിരിച്ചെത്തിയ സൈന്യം ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി പകൽ ഷെല്ലാക്രമണവും രാത്രികാല ബോംബിങ്ങും ശക്തമായി തുടരുകയാണ്.
ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടും പുറത്ത് വന്നു. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യു എന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണമാണ് അനിലിന്റെ മരണത്തില്‍ കലാശിച്ചത്. റഫായില്‍നിന്ന് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായാണ് ഒരു വിദേശി യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.
കഴിഞ്ഞ മാസമാണ് വൈഭവ് അനില്‍ കാലെ ഗാസയിലെ യു എന്നിന്റെ സുരക്ഷാ സേവന കോര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തിന് ഇരയായ കാറില്‍ യുഎന്‍ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേല്‍ ആക്രമണത്തിന് വിധേയമാകുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. വെള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യു എന്‍ പതാക പതിപ്പിച്ചിരുന്നു.
തന്ത്രപ്രധാനമായ സലാഹ് അൽ-ദിൻ റോഡിന് കിഴക്കുള്ള സമീപപ്രദേശങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിടിമുറുക്കിയിരിക്കുകയാണ്. ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫായിൽ വ്യോമാക്രമണങ്ങളും വ്യാപകമാക്കിയിട്ടുണ്ട്. മുനമ്പിന്റെ വടക്കൻ മേഖലയിലെ ജബലിയ, ബൈത്ത് ലാഹിയ എന്നിവിടങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തുന്നുണ്ട്. റഫായിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ലക്ഷത്തോളം പേരാണ് ഗാസയുടെ മറ്റുഭാഗങ്ങളിലേക്ക് പലായനം ചെയ്തത്.
ഒക്ടോബർ ഏഴിന് ശേഷമുള്ള ആക്രമണങ്ങളിൻ നാടും വീടും നഷ്ടമായവരായിരുന്നു 'സുരക്ഷിത മേഖല'യെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച റഫായിലേക്ക് കുടിയേറിയത്. ആക്രമണങ്ങൾക്ക് മുൻപ് രണ്ടുലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുണ്ടായിരുന്ന റഫായിൽ പിന്നീട് 14 ലക്ഷം പേരുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ആ അഭയാർത്ഥികളാണ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത പ്രദേശങ്ങളിലേക്ക് വീണ്ടും തിരികെപോകുന്നത്.
ഇന്ധനം, ഭക്ഷണം, ശുദ്ധജലം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിനിടയിൽ, ആക്രമണങ്ങൾ കൂടി കനത്തതോടെ പല സഹായവിതരണ ഏജൻസികളും അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിര്ബന്ധിതമായിരിക്കുകയാണ്. ഗാസയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുഎൻ വാഹനം ആക്രമിക്കപ്പെട്ടതും സന്നദ്ധപ്രവർത്തകരുടെ സുരക്ഷാ സംബന്ധിച്ച ഭീതി വർധിപ്പിച്ചിട്ടുണ്ട്.
റഫായിൽ നടത്തുന്ന ആക്രമണം ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിയുമില്ലാതെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്നാണ് അമേരിക്കയുടെ പക്ഷം. വിയോജിപ്പിന്റെ തുടർന്ന് ഇസ്രയേലിന് അനുവദിച്ച ആയുധങ്ങളുടെ ശേഖരവും അമേരിക്ക നിലവിൽ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേരോളം കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha

























