ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...

പതിനായിരങ്ങൾക്ക് ഗാസയിൽ ജീവൻ നഷ്ട്ടമായിട്ടും, കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദേശിക്കുകയാണ് അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിൽ നിക്ഷേപിച്ചത് പോലെ അണുബോംബ് വർഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഫലസ്തീനിൽ ഇസ്രായേലിന് സാധ്യമായതെല്ലാം ചെയ്യണമെന്നും എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ പേൾ ഹാർബറിനെ ശത്രുക്കൾ ആക്രമിച്ചു. ഇതിന് മറുപടിയായിട്ട് ജർമ്മനിയോടും ജപ്പാനോടും യുദ്ധം ചെയ്തപ്പോൾ ആണവായുധങ്ങൾ ഉപയോഗിച്ച് അത് അവസാനിപ്പിക്കാൻ നമ്മൾ തീരുമാനിച്ചു. അതായിരുന്നു ശരിയായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രഹാമിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. അമേരിക്കൻ സെനറ്ററുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ ധാർമ്മിക അധഃപതനത്തിന്റെ ആഴവും വംശഹത്യയുടെയും കൊളോണിയലിസത്തിൻ്റെയും മാനസികാവസ്ഥയുമാണ് ഇത് സൂചിപ്പിക്കുന്നത്.
തീർത്തും ഒറ്റപ്പെട്ട് കഴിയുന്ന സാധാരണക്കാരായ ജനങ്ങൾക്കെതിരെ ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യക്ക് കൂട്ടുനിൽക്കുകയാണ് അമേരിക്ക. അവിടത്തെ രാഷ്ട്രീയ വരേണ്യവർഗത്തിനിടയിലും ഈ മാനസികാവസ്ഥയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രസ്താവനയെന്നും ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനക്കെതിരെയും ഹമാസ് രംഗത്തുവന്നു. ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചാൽ അടുത്ത ദിവസം തന്നെ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നായിരുന്നു ബൈഡന്റെ പ്രസ്താവന.
ഖത്തറിന്റെയും അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കെയ്റോയിൽ നടന്ന ചർച്ചകൾ കഴിഞ്ഞയാഴ്ച പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന വരുന്നത്. അമേരിക്കയുടെ അറിവോടെ ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥർ മുന്നോട്ടുവച്ച നിർദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നു. ഇതിൽ നിന്നുള്ള പിന്മാറ്റമാണ് ബൈഡന്റെ നിലപാടെന്ന് ഹമാസ് കുറ്റപ്പെടുത്തി. ബൈഡൻ്റെ നിലപാട് ഇസ്രായേൽ പിന്തുടരുന്ന ക്രിമിനൽ നയത്തോടുള്ള യു.എസിൻ്റെ പിന്തുണയെ ഒരിക്കൽ കൂടി അടിവരയിടുന്നു. നമ്മുടെ ജനങ്ങൾക്കെതിരെ നടത്തുന്ന വംശഹത്യയ്ക്ക് രാഷ്ട്രീയമായും സൈനികപരമായും അമേരിക്ക പിന്തുണ തുടരുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.
അമേരിക്ക ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ ആയുധ-പ്രതിരോധ സംവിധാനങ്ങൾ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇസ്രായേലിനായി 15 ബില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു. ഇതിൽ അഞ്ച് ബില്യൺ ഡോളറിന്റെ ആയുധങ്ങളും ഉൾപ്പെടും.
അതിനിടെ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍ എത്തിയിരുന്നു. കിഴക്കന്‍ ജബലിയയില്‍ ശനിയാഴ്ച രാത്രിയില്‍ വ്യോമാക്രമണവും സ്‌ഫോടനവും നടത്തി ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ഇസ്രയേൽ ആക്രമണം ശക്തമാക്കിരിക്കുകയാണ്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസാ സിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ് ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചത്.
ഗാസയിലെ ചരിത്രപരമായ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും വലുതാണ് ജബലിയയിലേത്. 1948 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ അഭയാര്‍ഥികളായ പാലസ്തീന്‍കാരുടെ പിന്‍തലമുറക്കാരായ ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാര്‍ക്കുന്നത്. വടക്കന്‍ ഗാസയില്‍ യുദ്ധം ശക്തമായിരുന്ന കാലത്ത് ഒട്ടേറെപ്പേര്‍ ഇവിടം വിട്ടുപോയിരുന്നു. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പലരും തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം.
ജബലിയയില്‍ തിരിച്ചുവരുന്ന ഹമാസിനെ നേരിടുന്നതിനാണ് സൈനികനടപടിയെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി ജബലിയയില്‍ ഗാസാസിറ്റിയിലെ സയ്ത്തൂണ്‍ ജില്ലയില്‍ 30 ഹമാസുകാരെ വധിച്ചെന്ന് സേനാവക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
മധ്യഗാസയിലെ നഗരമായ ഡെയ്ര്‍ അല്‍ ബലായ്ക്കുചുറ്റും ഇസ്രയേല്‍സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അധിനിവേശം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചില ടാങ്കുകളും ബുൾഡോസറുകളും നഗരവേലി തകർത്ത് അകത്തുകയറിയെന്നും അവരുമായി ഏറ്റുമുട്ടിയെന്നും വെടിവെപ്പുണ്ടായെന്നും ഹമാസിന്റെ മാധ്യമങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha

























