മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...
മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ടെന്ന് ഡ്രൈവർ യദു. കണ്ടക്ട്ടർ ഇരുന്നത് മുൻസീറ്റിൽ ആയിരുന്നെന്നും എന്നാൽ പോലീസിനോട് കള്ളം പറഞ്ഞെന്നുമാണ് യദു പറയുന്നത്. എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകിയത് കണ്ടക്ടർ ആണെന്നും യദു ആരോപിച്ചു. തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും യദു പറയുന്നു.
യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്ന് തനിക്കറിയില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതും കണ്ടിട്ടില്ല. പിന്‍സീറ്റിലാണ് താന്‍ ഇരുന്നതെന്നും അതിനാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, എന്നുമാണ് കണ്ടക്ട്ടർ സുബിന്റെ മൊഴി. വാഹനം നിര്‍ത്തി തര്‍ക്കവും ബഹളവുമുണ്ടായപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്.
അതിനിടെ, കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ
നിയമനടപടിയുമായി ഡ്രൈവര്‍ യദു മുന്നോട്ട് തന്നെ. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് യദുവിന്‍റെ പരാതി സ്വീകരിച്ചത്. കേസ് ഈ മാസം ആറിന് പരിഗണിക്കും.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. കേസെടുക്കാന്‍ പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് യദുവിന്‍റെ പരാതി. സച്ചിന്‍ ദേവ് എംഎല്‍എ ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും യദുവിന്‍റെ പരാതിയില്‍ പറയുന്നു.
അതിനിടെ, ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലും പുറത്ത് വന്നിരുന്നു. മേയറാണെന്ന് അറിഞ്ഞ ശേഷവും പ്രോട്ടക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്നാണ് ഡ്രൈവര്‍ക്കെതിരേയുള്ള കുറ്റം. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമറാ ദൃശ്യങ്ങളെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് രണ്ടാം ദിവസം തന്നെ മന്ത്രി മടക്കിയിരുന്നു.
ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായി. ഇതോടെ വിജിലന്‍സ് അന്വേഷണവും വഴിമുട്ടിയ രീതിയിലാണ്. ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ബസ് അതിവേഗത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടില്ല. കാര്‍ കുറുകേയിട്ട് ഇറങ്ങിയവരാണ് തര്‍ക്കത്തിനു തുടക്കമിട്ടതെന്നാണ് യാത്രക്കാരുടെ മൊഴി.
നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവി ബഷീറിനും എന്‍ജിനിയര്‍ ശ്യാം കൃഷ്ണനും വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥവീഴ്ച വെളിപ്പെട്ടത്. ട്രിപ്പ് കഴിഞ്ഞെത്തുന്ന ബസിന്റെ മേല്‍നോട്ടം ഡിപ്പോ എന്‍ജിനിയര്‍ക്കാണ്. ഡിപ്പോ മേധാവിക്കും ഉത്തരവാദിത്വമുണ്ട്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമല്ലായിരുന്നു.
ബസ് പാര്‍ക്കുചെയ്തിരുന്ന സ്ഥലത്തിനടുത്ത് ക്യാമറകള്‍ ഉണ്ടായിരുന്നില്ല. മെമ്മറി കാര്‍ഡുകള്‍ എപ്പോഴാണ് നഷ്ടമായതെന്ന് അറിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ മൊഴി. ആര്‍ക്കുവേണമെങ്കിലും ഊരിമാറ്റാവുന്ന നിലയിലായിരുന്നു ക്യാമറകളിലെ കാര്‍ഡുകളെന്നും പോലീസ് പറയുന്നു. മെമ്മറികാര്‍ഡ് കാണാതായത് കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നു തന്നെയെന്ന് സൂചന. കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള കാര്‍ഡ് കാണാതായിട്ടും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha