അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സൂര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചിരുന്നു. അരളിപ്പൂവിന്റെ വിഷമാണോ എന്ന് അറിയാനായി കെമിക്കൽ പരിശോധന നടത്താനാണ് അടുത്ത നീക്കം. പരിശോധന ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സൂര്യ സുരേന്ദ്രൻ കുഴഞ്ഞു വീണ് മരിച്ചത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് സൂര്യ കുഴഞ്ഞു വീണത്. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം സൂര്യയ്ക്ക് ഛർദ്ദിൽ അനുഭവപ്പെട്ടിരുന്നു.
യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു.
വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് സൂര്യ മരിക്കുന്നത്. അരളി പൂവിന്റെയോ, ഇലയുടെയോ അംശം ആമാശയത്തിൽ കണ്ടെത്താനായില്ല. ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്. ആന്തരികാവയവ പരിശോധനയിലേ ഇക്കാര്യം ഉറപ്പിക്കാനാകൂ. ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോൾ ഫോണിൽ സംസാരിക്കുന്നതിനിടെ അലസമായി സൂര്യ അരളിയുടെ പൂവ് വായിൽ ഇട്ട് ചവച്ച് തുപ്പിയിരുന്നു. ഇത് സൂര്യ തന്നെ ഡോക്ടർമാരോട് പറയുകയായിരുന്നു.
അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷാംശമുണ്ട്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. പി. സുജനപാല്‍ പറയുന്നു. ഇവ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തില്‍ ഏതളവില്‍ ചെല്ലുന്നു എന്നതനുസരിച്ചായിരിക്കും ഗുരുതരാവസ്ഥ. ചെറിയ അളവില്‍ അരളിച്ചെടിയുടെ ഭാഗങ്ങള്‍ വയറ്റിലെത്തിയാല്‍ വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവില്‍ കഴിച്ചാല്‍ ഗുരുതരാവസ്ഥയാകും.
പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളില്‍നിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പത്തു വര്‍ഷം മുന്‍പു തന്നെ നിവേദ്യപൂജയില്‍നിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു. സാധാരണ നിവേദ്യത്തിനൊപ്പം നല്‍കാറുള്ള തുളസിയില, തെച്ചിപ്പൂവ് എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. പനി, കഫക്കെട്ട് എന്നിവയ്ക്കും മുറിവുണക്കാനും മറ്റും തുളസി സഹായകമാണ്. തെച്ചിപ്പൂവ് ഉദരസംബന്ധിയായ രോഗങ്ങള്‍, ആര്‍ത്തവസമയത്തെ വേദന, സ്ത്രീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപകരിക്കും.
അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാന്‍ഡര്‍ എന്നാണ്. ഈ ജനുസ്സില്‍പ്പെടുന്ന ചെടികളില്‍ കാണുന്ന പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാണ് വിഷത്തിന് കാരണം. അപ്പോസൈനേസ്യ വിഭാഗത്തില്‍പ്പെടുന്ന ചെടികളിലെല്ലാം ഇത് കാണാമെന്ന് തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെ ബോട്ടണി വകുപ്പ് അധ്യക്ഷനും ഗവേഷകനുമായ ഡോ. പി.വി. ആന്റോ പറയുന്നു.
അരളിയുടെ ഒരിലപോലും ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ളതാണെന്ന് മാവേലിക്കര ഇ.എസ്.ഐയിലെ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആല്‍ബിന്‍ ജോസഫ് പറയുന്നു. ഇതില്‍ ഓലിയാന്‍ഡര്‍, ഓലിയാന്‍ഡര്‍ ജനില്‍ എന്നിങ്ങനെയുള്ള വിഷമാണുള്ളത്. ഇത് ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവുകൂടാനും അതുവഴി ഹൃദയസ്തംഭനത്തിനും അരളിയിലെ വിഷം കാരണമാകാമെന്നും ഡോ ആല്‍ബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
അരളിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശമുണ്ടെന്നും ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി ഡോ.ബി പദ്മകുമാര്‍ പറയുന്നു. ഇത് ഏത് അവയവത്തേയും ബാധിക്കാമെന്നും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളെ ഗ്ലൈക്കോസൈഡുകള്‍ നശിപ്പിക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങളിൽ നിവേദ്യം-പ്രാസാദ പൂജകൾക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഇപ്പോൾ ഏറക്കുറെ നിലച്ചിരിക്കുകയാണ്. പൂവിന് ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിവേദ്യപൂജകൾക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൂവിൽ വിഷമുണ്ടെന്നു റിപ്പോർട്ട് കിട്ടിയാൽ നിരോധിക്കാനാണ് തീരുമാനം. മാധ്യ മവാർത്തകളെത്തുടർന്നാണ് പൂജകളിൽനിന്ന് അരളിപ്പൂവ് പുറത്തായിത്തുടങ്ങിയത്.
ഇപ്പോൾ പുഷ്പാഭിഷേകത്തിനും നിറമാലയ്ക്കും ഭക്തരുമായി നേരിട്ട് ബന്ധമില്ലാത്ത ചടങ്ങുകൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി ജി. ബൈജു പറഞ്ഞു. വിഷമുണ്ടെന്ന് സംശയിക്കുന്നതിനാൽ കാലക്രമേണ ഒഴിവാക്കാനാണ് സാധ്യത. അതിനിടെ അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമത്ത് ആണ് സംഭവം. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.
പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാൽ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല.
സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. കുത്തിവെപ്പെടുക്കാൻ സബ് സെന്ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha