കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....
കെ.പി.സി.സി അധ്യക്ഷ സ്ഥാനം കണ്ണൂരിൽ സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി. അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നൽകുന്നതിൽ തീരുമാനം പിന്നീട് എന്നാണ് ലഭിക്കുന്ന സൂചനകൾ . ഇതോടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സൻ തുടരും. എഐസിസിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം മാത്രം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാൽ മതിയെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിര്‍ദ്ദേശിച്ചത്.
ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിയുന്നത് വരെ എംഎം ഹസ്സൻ ഈ സ്ഥാനത്ത് തുടരാൻ സാധ്യത തെളിഞ്ഞു. അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ പറയുന്നത്. കെപിസിസി പ്രസിഡന്റ് പദവി കൈമാറ്റത്തിന് പുറമെ, പുതുതായി ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുത്ത ജയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് നൽകാൻ നിശ്ചയിച്ചിരുന്ന സ്വീകരണവും കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം മാറ്റിവച്ചു. സുധാകരന്റെ പ്രതീക്ഷകൾ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. പിണറായി സർക്കാരിന്റെ കാര്യത്തിൽ സതീശൻ നടത്തുന്ന ഒളിച്ചുകളിക്കെതിരെ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ
തുറുപ്പുഗുലാനായി മാത്യു കുഴൽനാടനെ ഇറക്കിയതോടെയാണ് സുധാകരനും സതീശനും തമ്മിൽ തെറ്റിയത്. ഇത് പിന്നീട് മൈക്കിന് മുന്നിലുള്ള തെറി വിളിയിലേക്കും മറ്റും വഴി മാറി.മാത്യു കുഴൽനാടനെ ഉപയോഗിച്ച് കെ.സുധാകരനാണ് പിണറായിക്കെതിരെ മാസപ്പടി ആരോപണം ഉന്നയിച്ചത്. ആരോപണം ഉണ്ടായപ്പോൾ തന്നെ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും സഹായിക്കാനെന്ന വ്യാജേന സതീശൻ ഇക്കാര്യം പുതുപ്പള്ളി ഉപ തെരഞ്ഞടുപ്പ് പ്രചരണത്തിൽ നിന്നും മാറ്റി നിർത്തി. നിയമസഭയിൽ കുഴൽനാടനെ സഹായിക്കാൻ സതീശൻ തയ്യാറായതുമില്ല. ആരോപണം ഏറ്റെടുത്തു കൊണ്ട് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം നടത്തുന്നതും സതീശൻ വിലക്കി. അപ്പോഴും ആരോപണം ശക്തമായി ഉന്നയിക്കാൻ കെ.സുധാകരൻ തീരുമാനിച്ചു. മാത്യു കുഴൽനാടൻ സഭയിൽ ഒറ്റപ്പെട്ടിട്ടും സുധാകരൻ അദ്ദേഹത്തോടൊപ്പം നിന്നു.
ഇതിനിടെ സതീശൻ്റെ സി പി എം അനുഭാവത്തിനെതിരെ ഹൈക്കമാൻ്റിന് പരാതി പ്രവാഹം ഉണ്ടായി.പിണറായി സതീശനെ മാനേജ് ചെയ്യുന്നു എന്ന ഗുരുതര ആരോപണമാണ് കോൺഗ്രസുകാർക്കുള്ളത്. ചെന്നിത്തലയെ മാറ്റി സതീശനെ പിണറായി പ്രതിപക്ഷ നേതാവാക്കിയതും ഒരു മാനേജ്മെൻ്റായിരുന്നു.ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും തെറിപ്പിച്ചത് പിണറായിയാണെന്ന് അക്കാലത്ത് അടക്കം പറച്ചിലുകൾ സജീവമായിരുന്നു. രാഹുൽ ഗാന്ധിയുമായി വളരെയടുത്ത ചങ്ങാത്തം പുലർത്തുന്ന പിണറായി തൻ്റെ രണ്ടാമൂഴത്തിൽ ചെന്നിത്തലയെ തട്ടികളഞ്ഞെന്നാണ് കഥ. പിണറായി പറഞ്ഞാൽ രാഹുലിന് കേൾക്കാതിരിക്കാൻ കഴിയില്ലത്രേ. ഒന്നാം പിണറായി സർക്കാരിൽ ചെന്നിത്തലയോളം പിണറായിയെ വെള്ളം കുടിപ്പിച്ച നേതാക്കൾ ഇല്ലെന്ന് തന്നെ പറയാം.. പിണറായിയുടെ അന്ധരായ ആരാധകർ ചെന്നിത്തലക്കെതിരെ സ്ഥിരമായി രംഗത്തു വന്നിരുന്നു.
ചെന്നിത്തലക്ക് ഉസ്മാൻ എന്ന് ഇരട്ട പേരിട്ടതും സി പി എമ്മിൻ്റെ സൈബർ പോരാളികളാണ്.സി പി എമ്മിനെ സംബന്ധിച്ചടത്തോളം ചെന്നിത്തലയോളം വിരോധമുള്ള നേതാക്കൾ കോൺഗ്രസിൽ കുറവാണ്.വി.ഡി.സതീശൻ തന്ത്രപൂർവം ഇടപെടുന്ന നേതാവാണ്. പിണറായിക്ക് വി.ഡി യോട് വിരോധമേയില്ല. സ്വന്തം ഇമേജിൽ മാത്രമാണ് സതീശന് നോട്ടം.സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ ചെന്നിത്തല ഇപ്പോഴും അസ്വസ്ഥനാണ്.അതാണ് അദ്ദേഹം ഏറെക്കാലം നിശബ്ദനായിരുന്നത്. എന്നാൽ സതീശൻ്റെ കൈയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുദിനം ദുർബലമാകുന്നതായി മനസിലാക്കിയാണ് ചെന്നിത്തല വീണ്ടും രംഗത്തിറങ്ങിയത്. കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തെ ഇപ്പോൾ സംസ്ഥാന നേതാക്കളാരും ഗൗനിക്കാറില്ല. സംസ്ഥാന നേതാക്കൾ സഞ്ചരിക്കുന്നത് അവരവരുടെ വഴിയിലൂടെയാണ്.
കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി യോഗത്തിൽ ലോക സഭാ തെരഞ്ഞടുപ്പിൽ വലിയ വിജയം നേടിയാൽ അത് സംഘടനാമികവല്ല സർക്കാർ വിരുദ്ധ വികാരമാണെന്ന് വിലയിരുത്തൽ ഉണ്ടായത് സതീശനെ നോട്ടമിട്ട ഒളിയമ്പായിരുന്നു. കാരണം സതീശന്റെ പ്രവർത്തനത്തിൽ കോൺഗ്രസ് പ്രവർത്തകർ തീരെ തൃപ്തരല്ല. സ്വർണ്ണക്കടത്ത് മാലോകരെ മുഴുവൻ അറിയിച്ചത് ചെന്നിത്തലയാണ്. 2017 മുതൽ നടന്ന ഇടപാടുകൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഈ വിവാദസ്ത്രീ എങ്ങനെയാണ് അനുഗമിച്ചത്. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഇവർ ചർച്ചയിൽ പങ്കെടുത്തത്. ഇതെല്ലാം ഇ ഡി അറിയും മുമ്പ് ചെന്നിത്തല അറിഞ്ഞു ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് 11 മാസം കഴിഞ്ഞപ്പോൾ കച്ചവടം തുടങ്ങിയെന്ന് വ്യക്തമായിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ചെന്നിത്തല രംഗത്തിറങ്ങിയത്. അന്ന് സതീശൻ ചിത്രത്തിലെ ഇല്ലായിരുന്നു.
പിന്നെ ആരോപണങ്ങളുടെ ഗംഗാ പ്രവാഹമാണ് ചെന്നിത്തല കാഴ്ചവച്ചത്.റെഡ് ക്രസൻറുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ചെന്നിത്തല ചോദിച്ചിട്ട് സർക്കാർ നൽകിയില്ല. എന്നാൽ അതിന്റെ പകർപ്പ് സെക്രട്ടേറിയറ്റിൽ നിന്നു തന്നെ ചെന്നിത്തലക്ക് കിട്ടി. ഇത് എങ്ങനെയാണെന്ന് അറിയാതെ സർക്കാർ ഞെട്ടി. വിദേശത്ത് നിന്ന് നേടിയ പദ്ധതികളിൽ ലഭിച്ചിട്ടുള്ള തുകയും നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും പുറത്ത് വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരത്തിൽ അഞ്ചു കൊല്ലം പിണറായിയെ വിറപ്പിച്ച ചെന്നിത്തലയെ ഒടുവിൽ പിണറായി തറപറ്റിച്ചുമാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തിയത് സുധാകരനെ ഭയന്നായിരുന്നു. പതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കാൻ ഒടുവിൽ സതീശൻ തയ്യാറായി.
കുഴൽനാടനെതിരെ കേസ് വന്നപ്പോൾ അത് നേരിടാൻ സതീശൻ തയ്യാറായില്ല. ചെന്നിത്തലയും മറ്റും പറയുമ്പോൾ പിണറായിക്കെതിരെ സതീശൻ സംസാരിക്കുമെന്നേയുള്ളു. എന്നാൽ പിണറായിയെ തെരുവിൽ പരസ്യമായി നേരിടാൻ ഇതുവരെ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. കൈതോല പായ വിവാദത്തിലും പിണറായിയെ എതിർത്ത് നേരെ ചൊവ്വേ നാലക്ഷരം പറയാൻ സതീശൻ തയ്യാറല്ല. ഇത്തരം കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നാണ് സതീശൻ്റെ നിലപാട്. പുതുപ്പള്ളിയിൽ ശക്തമായ ഭാഷയിൽ രാഷ്ട്രീയം പറയാൻ പോലും സതീശൻ തയ്യാറല്ല. അദ്ദേഹത്തിൻെറ ശരീരഭാഷ പോലും പിണറായിക്ക് അനുകൂലമാണ്. ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രധാന പരാതി. അപ്പോഴും സുധാകരൻ കത്തിക്കയറി. ഇതാണ് സുധാകരനോടുള്ള സതീശന്റെ വ്യക്തി വൈരാഗ്യം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്താനാവാതെ വിഷമിക്കുകയായിരുന്നു സുധാകരൻ.പിണറായിയോട് ആരെല്ലാം സന്ധി ചെയ്താലും സുധാകരന് അതിന് കഴിയില്ല. സുധാകരൻെറത് കണ്ണൂരിൻ്റെ ശത്രുതയാണ്. മാത്യു കുഴൽനാടന് പിന്നിൽ സുധാകരനാണ് ഉള്ളതെന്ന് പിണറായിക്കറിയാം.സുധാകരനെ ഒതുക്കാൻ സതീശന് കഴിയില്ലെന്ന് പിണറായിക്ക് അറിയാമെങ്കിലും അദ്ദേഹം ശ്രമിച്ചു നോക്കിയതാണ്.സുധാകരനും സതീശനുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് അവരെ ഒതുക്കാൻ വേണ്ടിയാണ്. എന്നാൽ മുഖ്യമന്ത്രിയോട് പറഞ്ഞേരെ, ഞാൻ പേടിച്ച് പോയെന്ന് എന്ന പേരിൽ ഫ്ലക്സ് സ്ഥാപിച്ച സതീശൻ പതിയെ പിന്തിരിഞ്ഞു. സതീശൻ ഭയന്നതാണോ അതോ വിരട്ടിയതാണോ എന്ന് ഇനിയും രാഷ്ട്രീയ കേരളത്തിന് മനസിലായിട്ടില്ല. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന സതീശനെ സംബന്ധിച്ചടത്തോളം ഇമേജ് ഒരു വലിയ കെണിയാണ്. താൻ അഴിമതിക്കാരനാണെന്ന് അറിയപ്പെടാൻ ഒരിക്കലും സതീശൻ ആഗ്രഹിക്കുന്നില്ല.എന്നാൽ കെ.സുധാകരൻ്റെ കാര്യം അങ്ങനെയല്ല. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന മട്ടിലാണ് സുധാകരൻ സംസാരിക്കുന്നത്.
മാത്യു കുഴൽ നാടൻ ചാവേറാകും എന്നറിഞ്ഞിട്ടും അദ്ദേഹത്തെ രംഗത്തിറക്കിയ സുധാകരന് ഒന്നുറപ്പുണ്ട്; പിണറായിയെ എതിർക്കുന്നവൻ കേരളത്തിൽ ജയിക്കും. അതാണ് പതിവ്.ഇപ്പോൾ സതീശനെക്കാൾ ഇമേജ് കുഴൽനാടനാണ്. ചിന്നക്കനാൽ ഭൂമി ഇടപാടൊന്നും ഏശിയതു പോലുമല്ല. കുഴൽനാടനെതിരെ സംസാരിക്കുന്നവർ ശത്രുക്കളാകും എന്നതാണ് ഇന്നത്തെ അവസ്ഥ.കുഴൽനാടന് സമൂഹമാധ്യമത്തിലും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വീണാ വിജയൻെറ മാസപ്പടി അന്വേഷിക്കാത്തവർ കുഴൽനാടനെ പിടിക്കാനിറങ്ങിയതിൽ ജനം പുച്ഛിച്ച് ചിരിക്കുന്നു.
മാത്യു കുഴല്‍ നാടനെതിരെ സിപിഎം ഉന്നയിച്ച ആരോപണത്തില്‍ കോണ്‍ഗ്രസിന് ഭയന്നില്ല.ഏത് അന്വേഷണത്തേയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ വാചക കസര്‍ത്ത് പോലെ വെറും വാക്കല്ല കോണ്‍ഗ്രസിന്റേത്. മാത്യു കുഴല്‍ നാടനെതിരായ ആരോപണത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിട്ടു. അധികാരം പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ മാത്രം വിനിയോഗിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയല്ല കോണ്‍ഗ്രസിന്.മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ സ്വജനപക്ഷ നിലപാടുകളെയും നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി തുറന്ന് കാട്ടിയ വ്യക്തിയാണ് മാത്യു എന്നാണ് സുധാകരൻ പറയുന്നത്. നിയമസഭയില്‍ ചാട്ടുളിപോലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ മുഖ്യമന്ത്രി മാത്യുവിനെതിരെ ആക്രോശിച്ചത് നാം കണ്ടതാണ്. പ്രതികാരബുദ്ധിയാണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും നയിക്കുന്നത്.
അതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും യുഡിഎഫ് ജനപ്രതിനിധികള്‍ക്കും എതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലെ നഗ്നമായ സത്യങ്ങള്‍ ഭയരഹിതനായി ഉറക്കെ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാത്യു കുഴല്‍ നാടനെ വേട്ടയാടാമെന്ന് സിപിഎം കരുതണ്ട. സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളെ നേരില്‍ കണ്ട് മാത്യു കുഴല്‍ നാടന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇതേ രീതിയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയോ കുടുംബമോ തയ്യാറാകുമോ?. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍. ഇതാണ് സുധാകരൻ്റെ ചോദ്യം.
തന്റേടവും ആര്‍ജ്ജവും ധാര്‍മിക മൂല്യവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സിപിഎം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുടുംബത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അതല്ലാതെ ന്യായീകരണത്തൊഴിലാളികളെ വച്ച് കവചം തീര്‍ക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് മാറി നിൽക്കുകയും ഇല്ല.കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ചെന്നും വരുമാനം സുതാര്യമല്ലെന്നും സിപിഎം ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്.വീണയെയും മുഖ്യമന്ത്രിയെയും സമൂഹ മധ്യത്തിൽ തുറന്നുകാണിച്ചത് സുധാകരന്റെ നേതൃത്വത്തിൽ മാത്യു കുഴൽ നാടനാണ്.മുഖ്യമന്ത്രിയെ പേടിക്കാത്ത ഒരേ ഒരാൾ സുധാകരൻ മാത്രമായിരുന്നു. തനിക്കെതിരായ ആരോപണങ്ങളെ നേടാൻ പിണറായി രാഹുൽ ഗാന്ധിയെ സ്വാധീനിച്ചപ്പോഴും അതിന് വഴിപ്പെടാതെ നിന്നത് സുധാകരൻ മാത്രമാണ്. ഒരു ഘട്ടത്തിൽ ഇന്ത്യാ മുന്നണി നേതാവായ പിണറായിക്കെതിരെ അതിരൂക്ഷമായ കലാപം ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി പോലും പറയുക യുണ്ടായി. എന്നാൽ ഒടുവിൽ ഇതേ രാഹുൽ ഗാന്ധി സത്യം തിരിച്ചറിയുകയും സുധാകരന്റെ വഴിയാണ് ശരിയെന്ന് മനസിലാക്കുകയും ചെയ്തു. എന്നിട്ടും സുധാകരൻ കെ.പി.സി. സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് പിണറായിക്ക് തന്നെ നൽകണം.
കണ്ണൂരിൽ സുധാകരനെ തോർപ്പിക്കാൻ സംഘടിതമായ ശ്രമമാണ് നടന്നത്. സുധാകരന് രോഗമാണെന്ന വാർത്തക്ക് വലിയ പ്രചരണം നൽകി. സുധാകരൻ ജയിച്ചിട്ട് കാര്യമില്ലെന്ന് കണ്ണൂരിലെ കോൺഗ്രസുകാർ കൂട്ടത്തോടെ പറഞ്ഞു. ഇത് പിണറായിയുടെ തന്ത്രമായിരുന്നു. സുധാകരനെ ഒരുക്കിയാൽ കുഴൽനാടനെ ഒതുക്കാമെന്നും അങ്ങനെ വന്നാൽ തനിക്ക് പൂർവ്വാധികം ഭംഗിയായി അഴിമതി നടത്താമെന്നും പിണറായി കരുതി. ഇതാണ് ജയിക്കാൻ പോകുന്നത്. കാരണം സുധാകരന് പഴയതു പോലെ ആരോഗ്യമില്ല.ജൂൺ നാലിന് സുധാകരന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും. കണ്ണൂരിൽ തോറ്റാൽ പ്രസിഡന്റ് സ്ഥാനം ഉറപ്പായും തെറിക്കും. ജയിച്ചാൽ ഇരട്ട പദവി തലപൊക്കും.
https://www.facebook.com/Malayalivartha