തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി.യിൽ ഒരു വിഭാഗത്തിന്റെ നീക്കം.... സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നു.... മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യമാണ് ഈ നേതാക്കൾ ഉന്നയിക്കുന്നത്...
തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി.യിൽ ഒരു വിഭാഗത്തിന്റെ നീക്കം. സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യമാണ് ഈ നേതാക്കൾ ഉന്നയിക്കുന്നത്.
സംസ്ഥാനപ്രസിഡന്റ് പി.സി. ചാക്കോ ഏകപക്ഷീയമായാണ് ശശീന്ദ്രനെ നിലനിർത്താൻ ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ച് നേരത്തേ ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാൽ, ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് ചാക്കോയും ശശീന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്.
സംസ്ഥാനകമ്മിറ്റിയിൽ കടുത്ത ഭിന്നതകളും ചേരിതിരിവുമാണ് നിലനിൽക്കുന്നതെന്നും വിമതവിഭാഗം പറയുന്നു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ പുലിയൂർ ജി. പ്രകാശ്, ഡോ. സുനിൽ ബാബു, ആറ്റിങ്ങൽ സുരേഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ രാധിക, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരൻ, ഷാജി കടമ്പറ, ക്യാപ്റ്റൻ രത്നലാൽ, അഡ്വ. സുരേഷ്, ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ദേശീയതലത്തിൽ എൻ.സി.പി. രണ്ടായതോടെ, എൻ.സി.പി.(എസ്.) എന്ന പേരിലാണ് ശരദ് പവാർ വിഭാഗം പ്രവർത്തിക്കുന്നത്. ഈ വിഭാഗത്തിനൊപ്പമാണ് കേരളഘടകം.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്.
രണ്ട് എം.എൽ.എമാരുള്ള പാർട്ടിക്കാണ് ഇടതുമുന്നണി സർക്കാരിൽ അഞ്ചുവർഷത്തേക്ക് മന്ത്രിസ്ഥാനം നൽകിയത്. ഒരു എം.എൽ.എയുള്ള കക്ഷികൾ രണ്ടരവർഷം എന്ന രീതിയിൽ മന്ത്രിസ്ഥാനം പങ്കുവെക്കുകയാണ് ചെയ്തിട്ടുള്ളത്.
ശശീന്ദ്രൻ ഇപ്പോൾ മന്ത്രിയായി തുടരുന്നത് തന്റെകൂടി എം.എൽ.എ.സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തോമസ് കെ. തോമസിന്റെ വാദം. മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യം അദ്ദേഹവും ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha