ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ എഐ അധിഷ്ഠിത റോബോട്ട് 'ജി സ്പൈഡര്‍' 'ജി സ്പൈഡര്‍' മന്ത്രി എം ബി രാജേഷ് കമ്മീഷന്‍ ചെയ്തു

ശുചീകരണ പ്രവർത്തനങ്ങൾ അപകടരഹിതമാക്കുന്നതിൻറെ ഭാഗമായി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ജെൻ റോബോട്ടിക്സിൻറെ അത്യാധുനിക എഐ അധിഷ്ഠിത റോബോട്ടായ 'ജി സ്പൈഡർ' നഗരസഭ കമ്മീഷൻ ചെയ്തു. നഗരസഭയുടെ ശുചീകരണപ്രവർത്തനങ്ങളിൽ വിപ്ലകരമായ മാറ്റത്തിന് ഇത് വഴിതുറക്കും. തിരുവനന്തപുരം കോർപ്പറേഷനും ടെക്നോപാർക്ക് ആസ്ഥാനമായുള്ള ജെൻ റോബോട്ടിക് ഇന്നൊവേഷൻസും സംയുക്തമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്.
'ജി സ്പൈഡർ' കമ്മീഷൻ ചെയ്യുന്നതിൻറെ ഉദ്ഘാടനച്ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി രാജേഷ് അധ്യക്ഷത വഹിച്ചു. റോബോട്ടിക് സംവിധാനം സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും ജെൻ റോബോട്ടിക്സാണ് വഹിക്കുക. കോർപ്പറേഷൻ അതിൻറെ പ്രവർത്തനത്തിനും പരിപാലനത്തിനും മേൽനോട്ടം വഹിക്കും.
ആശയങ്ങളെ ഫലപ്രദമായ സംരംഭങ്ങളായി മാറ്റുന്നതിൽ ജെൻ റോബോട്ടിക്സ് ഇതിനകം അനുകരണീയ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കൊച്ചിയിലെ ബ്രഹ്മപുരത്ത് 100 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ് (സിബിജി) ഫെബ്രുവരി 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഖരമാലിന്യ നിർമാർജനം മുന്നിൽക്കണ്ട് സംസ്ഥാനത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ആകെ ഏഴ് സിബിജി പ്ലാൻറുകളിൽ ഒന്ന് തലസ്ഥാനത്തിന് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ 9 ലക്ഷം മെട്രിക് ടൺ മാലിന്യക്കൂമ്പാരത്തിൻറെ 90 ശതമാനവും അവിടെ നിന്ന് നീക്കം ചെയ്തതായി മന്ത്രി പറഞ്ഞു.
കൊല്ലത്ത് സിബിജി പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഫെബ്രുവരി 2 ന് ഒപ്പുവെക്കുമെന്നും കോഴിക്കോട്ട് സിബിജി പ്ലാൻറിൻറെ നിർമ്മാണം ഫെബ്രുവരി 27 ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്ലാൻറിൻറെ പണി ഫെബ്രുവരിയിൽ പൂർത്തിയാകും. അതേസമയം തൃശൂരിലെ മറ്റൊരു പ്ലാൻറിൻറെ പണി പുരോഗമിക്കുന്നു. ചങ്ങനാശ്ശേരിയിലും ഒരു പ്ലാൻറ് വിഭാവനം ചെയ്യുന്നുണ്ട്. നാല് സാനിറ്ററി പ്ലാൻറുകളുടെ നിർമ്മാണം അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യ നിർമാർജനത്തിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നഗരസഭയുടെ പ്രതിബദ്ധതയെക്കുറിച്ച് മേയർ വി. വി രാജേഷ് തൻറെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ജെൻ റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകൾ പരിശോധിക്കുമെന്നും പറഞ്ഞു.
ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ് ജി എസ്, തിരുവനന്തപുരം ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, ജെൻ റോബോട്ടിക് ഇന്നൊവേഷൻസ് സിഇഒയും സഹസ്ഥാപകനുമായ വിമൽ ഗോവിന്ദ് എം കെ എന്നിവർ പങ്കെടുത്തു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആമയിഴഞ്ചാൻ കനാലിലെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാനാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ശുചീകരണത്തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയായ റെയിൽവേ സ്റ്റേഷൻ പ്രവേശനകവാടം മുതൽ ടണൽ വരെയുള്ള ഏകദേശം 15 മീറ്റർ ഭാഗം വൃത്തിയാക്കാൻ ഇതിലൂടെ സാധിക്കും.
കുറഞ്ഞ ഉയരം, തുടർച്ചയായ കുത്തൊഴുക്ക്, സുരക്ഷിതമായ പ്രവേശന കവാടങ്ങളുടെ അഭാവം തുടങ്ങിയവ ഇവിടുത്തെ പരമ്പരാഗതരീതിയിലുള്ള ശുചീകരണം അസാധ്യമാക്കുന്നു.
മുൻപ് ഇവിടം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ ശുചീകരണത്തൊഴിലാളിയായ ജോയിക്ക് ജീവൻ നഷ്ടമായിരുന്നു. ഈ ഭാഗം ശുചീകരിക്കാൻ യന്ത്രവൽകൃത സംവിധാനം വേണമെന്ന തിരിച്ചറിവിലാണ് നഗരസഭ മാനുവൽ സ്കാവഞ്ചിംഗ് നിരോധന നിയമം കർശനമായി പാലിച്ചുകൊണ്ട് റോബോട്ടിക് സംവിധാനം സജ്ജമാക്കിയത്.
അത്യന്തം അപകടകരമായ ചുറ്റുപാടുകളിൽ ശുചീകരണത്തിനായി മനുഷ്യർ ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ജീവൻ സംരക്ഷിക്കാനാണ് ജി-സ്പൈഡറിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെൻ റോബോട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് എം കെ പറഞ്ഞു. നഗരശുചിത്വ പരിപാലനത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ ഒരു മാലിന്യനിർമാർജന സംസ്കാരം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ആദ്യ റോബോട്ടിക് സ്കാവഞ്ചറായ 'ബാൻഡിക്കൂട്ട്' വികസിപ്പിച്ച ജെൻ റോബോട്ടിക്സിന് മറ്റൊരു പൊൻതൂവൽ കൂടിയാണിത്.കേബിൾ ഡ്രിവൺ പാരലൽ റോബോട്ടിക്സ് (സിഡിപിആർ) ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്ന ജി-സ്പൈഡറിന് നിർമ്മിതബുദ്ധി, സെൻസർ ഇൻറലിജൻസ് എന്നിവയുടെ സഹായത്തോടെ മാലിന്യങ്ങൾ കൃത്യമായി കണ്ടെത്താനും നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. തോടിനുള്ളിലെ ഒഴുക്കിനും തടസ്സങ്ങൾക്കുമനുസൃതമായി പ്രവർത്തിക്കാൻ ഇതിനു കഴിയും.
അഞ്ച് വ്യത്യസ്ത ദിശകളിൽ ചലിക്കാൻ കഴിയുന്ന ഇതിൻറെ യന്ത്രക്കൈകൾ മാലിന്യങ്ങൾ കൃത്യമായി പിടിച്ചെടുക്കാനും നീക്കം ചെയ്യാനും സഹായിക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ നേരിട്ട് കളക്ഷൻ വാഹനങ്ങളിലേക്ക് മാറ്റാൻ കഴിയുന്നതിലൂടെ മനുഷ്യസ്പർശമേൽക്കാത്ത ശുചീകരണ പ്രക്രിയ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സത്യവതി വി, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ആർ, ഹരികുമാർ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha
























