തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?

വേനൽച്ചൂടിനെ ചെറുക്കാൻ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലംഗങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ട വാർത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ ജെ.ജെ മാർഗിലെ അബ്ദുള്ള (40), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ 25-ന് വീട്ടിൽ നടന്ന വിരുന്നിന് ശേഷം തണ്ണിമത്തൻ കഴിച്ച ഇവർക്ക് പിന്നാലെ കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.
തണ്ണിമത്തൻ നേരിട്ട് മരണകാരണമാകുമോ എന്ന ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്. എന്നാൽ തണ്ണിമത്തൻ എന്ന പഴമല്ല, മറിച്ച് അത് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും രാസവസ്തുക്കളുമാണ് വില്ലനാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രാസവസ്തുക്കളുടെ സാന്നിധ്യം: തണ്ണിമത്തന് ആകർഷകമായ ചുവപ്പ് നിറം ലഭിക്കാൻ 'എറിത്രോസിൻ' എന്ന ഡൈ കുത്തിവയ്ക്കുന്നതും, കൃത്രിമമായി പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നതും ആന്തരികാവയവങ്ങളെ ബാധിക്കാം. അശുദ്ധമായ സൂചികൾ ഉപയോഗിച്ചുള്ള ഇത്തരം കുത്തിവെയ്പ്പുകൾ വഴി ബാക്ടീരിയകൾ പഴത്തിനുള്ളിൽ വേഗത്തിൽ പെരുകുന്നു.
ബാക്ടീരിയ ബാധ: നിലത്ത് പറ്റി വളരുന്ന പഴമായതിനാൽ തൊലിപ്പുറത്ത് സാൽമൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുറിക്കുന്നതിന് മുൻപ് പുറംഭാഗം നന്നായി കഴുകിയില്ലെങ്കിൽ, മുറിക്കുമ്പോൾ കത്തിയിലൂടെ ഈ അണുക്കൾ ഉള്ളിലെത്തുന്നു.
https://www.facebook.com/Malayalivartha























