പാവങ്ങളെ ദ്രോഹിക്കുന്നവരെയോ അഴിമതിക്കാരെയോ മുറിവേല്‍പ്പിക്കുന്ന മണി ആശാന്റെ ജീവിതത്തിലേക്ക്...

മുണ്ടയ്ക്കല്‍ വീട്ടില്‍ പരേതരായ മാധവന്റെയും ജാനകിയുടെയും ഒന്‍പതു മക്കളില്‍ മൂത്തവനായ എം.എം. മണി ജനിച്ചതു കോട്ടയം ജില്ലയിലെ മുണ്ടക്കയത്തായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന മാധവന്‍ 57ല്‍ ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി. കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ അഞ്ചാം ക്ലാസുവരെ പഠിച്ച മണിക്കു പണമില്ലാത്തതിനെ തുടര്‍ന്നു വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. ''ഒരു നേരത്തെ അത്താഴത്തിനു പോലും നിവൃത്തിയില്ലാത്ത കാലമായിരുന്നു. കൂലിപ്പണിക്കു പോയി. പിന്നെ കൃഷിപ്പണി ചെയ്തു. ചുമട്ടുകാരനായും ജോലി നോക്കി. ഏലത്തോട്ടത്തില്‍ പണിയെടുത്തു. മൂത്ത മകനായതിനാല്‍ ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്തവും ചുമലിലായി. പക്ഷേ, ഇതൊന്നും എന്നെ ബാധിച്ചില്ല. ഏതു ജോലി ചെയ്യാനും ഞാന്‍ ഒരുക്കമായിരുന്നു. വിശപ്പടക്കുക... അതു മാത്രമായിരുന്നു അന്നു മനസ്സില്‍... ഒരു ദിവസത്തെ കൂലി ഒരുരൂപ മാത്രമായിരുന്നു.'' അക്കാലം മണിയുടെ വാക്കുകളില്‍.
പേരു മണിയെന്നാണെങ്കിലും ആരെയും മണിയടിക്കാന്‍ തയാറല്ലാത്ത പച്ചമനുഷ്യന്‍. വിഎസ് ആയാലും പൊലീസായാലും പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായാലും പറയേണ്ടതു പറയും. മൈക്ക് കിട്ടിയാല്‍ 72ാം വയസ്സിലും മനസ്സില്‍ ആവേശം തുടിച്ചുപൊങ്ങും. കൈകള്‍ കൂട്ടിത്തിരുമ്മും, കൈവിരലുകള്‍ കൈപ്പത്തിക്കുള്ളിലിട്ടു കശക്കും. ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തു കയറ്റും... മീശയില്‍ അമര്‍ത്തിത്തടവും... മണിയുടെ നാവില്‍ ചൂടുകാറ്റുയരുന്നതിന്റെ ലക്ഷണങ്ങളിതൊക്കെ.
പ്രാസംഗികനാകുകയെന്നതായിരുന്നു ജീവിതാഭിലാഷം. ഹൈറേഞ്ചില്‍ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആവേശമായിരുന്നു. 68ല്‍ കുഞ്ചിത്തണ്ണി ടൗണിലായിരുന്നു കന്നി പ്രസംഗം. വായനയായിരുന്നു പ്രസംഗത്തിലേക്കുള്ള വഴി തുറന്നത്. കുഞ്ചിത്തണ്ണിയിലെ രണ്ടു ഗ്രന്ഥശാലകളിലെ മുഴുവന്‍ പുസ്തകങ്ങളും നന്നേ ചെറുപ്പത്തില്‍ തന്നെ വായിച്ചു തീര്‍ത്തു. കിട്ടുന്നതെന്തും വായിക്കും. നോവലുകളാണ് ഇഷ്ടം.
1966ല്‍ 22ാം വയസ്സില്‍ പാര്‍ട്ടി അംഗമായി. 74ല്‍ ജില്ലാ കമ്മിറ്റി അംഗം. 85ല്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും ജില്ലാ സെക്രട്ടറിയായി. പിന്നീടു സംസ്ഥാന കമ്മിറ്റി അംഗം. 2012ല്‍ വിവാദമായ മണക്കാട്ടെ വണ്‍ ടൂ ത്രീ പ്രസംഗത്തെ തുടര്‍ന്നു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം. മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ 46 ദിവസം ജയില്‍വാസം അനുഭവിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 96ല്‍ മത്സരിച്ചെങ്കിലും ഇ.എം.ആഗസ്തിയോടു പരാജയപ്പെട്ടു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍നിന്ന് 1109 വോട്ടുകള്‍ക്കാണു വിജയിച്ചത്.
ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ (രാജകുമാരി പഞ്ചായത്ത് അംഗം), ഗീത, ശ്രീജ (സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) എന്നിവര്‍ മക്കള്‍. കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കര്‍ വീട്ടില്‍ മകള്‍ ശ്യാമളയോടൊപ്പമാണ് മണിയും ഭാര്യയും താമസിക്കുന്നത്.
https://www.facebook.com/Malayalivartha
























