ജ്യോത്സ്യ പണിയും റെയ്ക്കി ചികിത്സയും ലോട്ടറി വ്യാജനെ പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഗിരീഷിന്റെ ലീലാവിലാസങ്ങൾ

ഒര്‍ജിനലിനെ കടത്തിവെട്ടുന്ന വ്യാജ ലോട്ടറിയുമായി പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ കല്ലുവഴി കല്ലപ്പറമ്പിൽ ഗിരീശൻ പിടിയിൽ. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന ടിക്കറ്റുകളാണ് വ്യാജമായി അച്ചടിച്ചു പണം തട്ടുന്നത്.
ഇന്നലെ രാവിലെ തിരുവിലമല ധനലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ നിര്‍മല്‍ ലോട്ടറിയുടെ 1000 രൂപ വീതം സമ്മാനം ലഭിച്ച 10 ടിക്കറ്റുകളുമായെത്തിയപ്പോഴാണു ഇയാൾ പിടിയിലായത്. കടയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍നിന്ന് വ്യാജ ലോട്ടറിയുടെ അച്ചടിക്ക് ഉപയോഗിച്ച കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും 53,500 രൂപയും കണ്ടെത്തി. കൂടാതെ വാടക വീട്ടില്‍ ജ്യോത്സ്യ പണിയും റെയ്ക്കി ചികിത്സയുമായൊക്കെ മുന്നേറുന്നതിനിടയിലായിരുന്നു പിടിവീണത്.
ലോട്ടറി ടിക്കറ്റുകൾ കളറിലും വലുപ്പത്തിലും മാറ്റമില്ലാത്തതിനാല്‍ ബാര്‍ കോഡ് പരിശോധനയിലല്ലാതെ വ്യാജനെ തിരിച്ചറിയാൻ പ്രയാസകരമാണ് . ഫോട്ടോസ്റ്റാറ്റ് പ്രിന്റ് എടുക്കുന്ന പേപ്പറില്‍ കംപ്യൂട്ടറിന്റെ സഹായത്താലാണു വ്യാജ ലോട്ടറി അച്ചടിച്ചത്.
യഥാര്‍ഥ ലോട്ടറി സ്കാന്‍ ചെയ്ത് 1000, 2000 രൂപ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റുകളുടെ ശ്രേണിയും നമ്പറും കംപ്യൂട്ടറില്‍ തിരുത്തിയ ശേഷം നൂറുകണക്കിന് എണ്ണം അച്ചടിക്കുകയായിരുന്നു പതിവ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ചില്ലറ കച്ചവടക്കാരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
ബാര്‍ കോഡ് പരിശോധനയ്ക്കു സൗകര്യമില്ലാത്ത കേന്ദ്രങ്ങളും ചില്ലറ കച്ചവടക്കാരുമായിരുന്നു ഇരകള്‍. മിക്കയിടത്തും 10 വീതം ടിക്കറ്റുകളാണു മാറ്റിയെടുത്തത്. ടിക്കറ്റ് മാറ്റിയെടുക്കാന്‍ മറ്റു പലരെയും നിയോഗിച്ചിരുന്നതായും സംശയമുണ്ട്.
പഴയന്നൂര്‍ ധനലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ ചൊവ്വാഴ്ച 1000 രൂപ വീതമുള്ള 10 ടിക്കറ്റുകള്‍ ഗിരീശന്‍ മാറ്റിയെടുത്തിരുന്നു. പിന്നീട് ബാര്‍ കോഡ് പരിശോധനയില്‍ തട്ടിപ്പു മനസിലായതോടെ ഏജന്റ് തന്റെ മറ്റു കടകളിലെ ജീവനക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഗിരീശന് പെട്ടന്ന് പിടിക്കാൻ സാധിച്ചത്.
https://www.facebook.com/Malayalivartha



























