ലീഗെയെ തേടിയുള്ള യാത്ര അവർക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രമായിരുന്നു; മനസ് ശാന്തമാക്കാന്‍ മരുന്ന് തേടി വന്നവളുടെ ഉയിരെടുത്ത കേരളം; ലീഗയെ തേടിയുള്ള യാത്രയിലെ ദുരിതാനുഭവങ്ങൾ വിശദീകരിച്ച് അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലിഗയെ തേടിയുള്ള യാത്രയിലെ തിക്താനുഭവങ്ങള്‍ വിവരിച്ച് അശ്വതി ജ്വാല ലാത്വിയന്‍ വനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ അധികാരികളില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ തുറന്നെഴുതുകയാണ് പൊതുപ്രവര്‍ത്തക അശ്വതി ജ്വാല. പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് മുതൽ വിഷയത്തെ നിരുത്തരവാദപരമായി പൊലീസ് കൈകാര്യം ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചതും ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ മോശമായ പെരുമാറ്റവും എല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി വിവരിക്കുന്നു. കൂടാതെ ലിഗയുടെ സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും നേരിട്ട അപമാനവും വേദനകളും കുറിപ്പില്‍ അശ്വതി വിവരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മനസ് ശാന്തമാക്കാന്‍ മരുന്ന് തേടി വന്നവളുടെ ഉയിരെടുത്ത കേരളം
ലീഗയെ കാണാതായി ഏകദേശം നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊട്ട് ഇവരോടൊപ്പം കൂടിയവരാണ് ഞങ്ങള്‍ ശിവ സുന്ദര്‍, വിജു, സാം മാധ്യമ പ്രവര്‍ത്തകന്‍ സുനിത് തയാറാക്കിയ വാര്‍ത്തയാണ് ഞങ്ങളെ ഇവരിലേക്കെത്തിച്ചത്. സുനിത് അന്നു മുതലിന്നു വരെ ഒരു കൂടപ്പിറപ്പിനേക്കാള്‍ ആത്മാര്‍ഥതയോടെ ഇവരോടൊപ്പം. തുടര്‍ന്നുള്ള എല്ലാ നീക്കങ്ങള്‍ക്കും ഒരു മനസ്സായ് ഞങ്ങള്‍ നിന്നു. ഇല്‍സിയുടെയും ആന്‍ഡ്രൂസിന്‍റെയും ചങ്കുപറിയുന്ന വേദന വാക്കുകള്‍ക്കതീതമാണ്. തേടാത്ത വഴികളില്ല മുട്ടാത്ത വാതിലുകളില്ല. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നീണ്ട അന്വേഷണം... അപ്പോഴെല്ലാം ഒരു വിളിപ്പാടകലെ ലീഗ..... എങ്ങനെ ആ ഒരിടം മാത്രം ഞങ്ങടെ ശ്രദ്ധയില്‍ വന്നില്ല...? പ്രത്യേക അന്വേഷണ സംഘവും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ലീഗയെത്തേടി ഗോകര്‍ണ്ണം വരെ പോയ പോലീസ് സംഘത്തിനും തിരുവല്ലം സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം പോലുമില്ലാത്ത കണ്ടല്‍ക്കാടു നിറഞ്ഞ, മദ്യപന്മാരും മറ്റ് ക്രിമിനലുകളും വന്നെത്താറുള്ള ഈ പ്രദേശത്ത് വെറുതെയെങ്കിലും ഒന്നു നോക്കാമെന്നു തോന്നിയില്ല. മുമ്ബെന്നോ സമാനമായ ഒരു കൊലപാതകം ഈ സ്ഥലത്ത് നടന്നിട്ടുള്ളതായി ഒരു പ്രദേശവാസി പറഞ്ഞതായറിഞ്ഞു. സഞ്ചാരികളുടെ ഈ പറുദീസ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന വിഴിഞ്ഞം കോവളം പോലീസിന്റെ അവകാശവാദം പൊളിഞ്ഞു വീണു. എത്ര നിസ്സാരമായാണ് ആദ്യഘട്ടത്തില്‍ പോത്തന്‍കോട് പോലീസും വിഴിഞ്ഞം കോവളം പോലീസും ഈ വിഷയം കൈകാര്യം ചെയ്തത്. അന്നവര്‍ തീരപ്രദേശത്ത് ഒരു പത്തു കിലോമീറ്റര്‍ ദൂരം അരിച്ചുപെറുക്കിയെങ്കില്‍ ഒരു പക്ഷെ ഈ പാവത്തെ ജീവനോടെ കണ്ടെത്താനായേനെ.ചിലതൊക്കെ അനുഭവിച്ചതാണ്..
ആ അവസ്‌ഥയിലൂടെ ശരീരവും മനസും നിസ്സഹായതയും പ്രതിഷേധവും അടങ്ങുന്ന ഒരു രൂപമായി കടന്നുപോയപ്പോള്‍..,
ഏമാന്മാരുടെ മുന്നില്‍ ചെന്ന് തല കുനിച്ചു നിന്നപ്പോള്‍..,
മനസ്സില്‍ ശപിച്ചുകൊണ്ട് ആ മുഖങ്ങളില്‍ നോക്കി യാചിച്ചപോള്‍..,
ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു
അവരെ അന്വേഷിച്ചു കണ്ടെത്തണം..
അതിനു ആരുടെ കാല് പിടിക്കാനും തയ്യാറായിരുന്നു .മറ്റൊന്നിനും വേണ്ടിയല്ല. ഈ നാടിന്റെ അഭിമാനത്തിന് വേണ്ടി..
ഞാനും സ്വാര്‍ഥയായി.. എന്റെ രാജ്യത്തെത്തിയ ഒരു വിദേശ വനിതക്ക് ഒരിക്കലും ഒരാപത്തുണ്ടാകാന്‍ പാടില്ല..
അത് എന്റെ നാടിനെ തല കുനിപ്പിക്കും എന്ന സ്വാര്‍ഥത...
കാണാതായി 8 ദിവസത്തിന് ശേഷം, ഇടപെട്ട ദിവസം മുതല്‍ കണ്ടതായിരുന്നു പോലീസിന്റെ അനാസ്‌ഥ. പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി കോവളത്ത് ഇറങ്ങി കേസ് രജിസ്റ്റര്‍ ചെയ്തത് പോത്തന്‍കോട്.. കേസ് രജിസ്റ്റര്‍ ചെയ്തു 10 ദിവസം ശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ ഞങ്ങള്‍ എത്തുമ്ബോള്‍ കാണാതായ വിവരം ആ സ്റ്റേഷനുകളില്‍ അറിഞ്ഞിട്ടില്ലായിരുന്നു.. പോത്തന്‍കോട് എസ് ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയേണ്ടത് എന്ന് വിഴിഞ്ഞം എസ്.ഐ ഷിബു. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു. 9.30 നു മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയുമായ് നിയമസഭക്ക് മുന്നില്‍ കാത്തു നിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല ഫോണ്‍ എടുക്കാത്തതിനാല്‍ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല ഒടുവില്‍ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറി പാഞ്ഞു പോകുമ്ബോള്‍ ആ വിദേശികള്‍ ചോദിച്ചു.., "ഈ മുഖ്യമന്ത്രിയെ കാണാന്‍ ആണോ നമ്മള്‍ ഇവിടെ കാത്തു നിന്നത്..??"
ഒടുവില്‍ ഫോണെടുത്ത സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയെ ഇനി കാണാനാകില്ല എന്നാണ്.. ചോദ്യം ചെയ്യാന്‍ നമ്മള്‍ക്കാവില്ലല്ലോ..
അടുത്ത ഊഴം ബഹു: ഡി.ജി.പി ലോക് നാഥ് ബെഹ്‌റയായിരുന്നു.. 3 മണിക്കൂര്‍ കാത്തു നിന്ന ശേഷം ഇനി ഇന്ന് പറ്റില്ല മീറ്റിംഗിന് അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു .അടുത്ത ദിവസം ഒരുപാട് പ്രതീക്ഷയോടെ ആന്‍ഡ്രൂസും ഞാനും ഇല്‍സയും ഡിജിപിയെ കാണാന്‍ റൂമില്‍ എത്തി. ഈ വിദേശികളെ അദ്ദേഹം സ്വീകരിച്ചത് തന്നെ സമയം കൊല്ലികളെ കാണുന്ന മനോഭാവത്തോടെയായിരുന്നു. "കേരള പോലീസിനെ പഠിപ്പിക്കാന്‍ വരണ്ട, ഞങ്ങള്‍ക്കറിയാം എങ്ങനെ അന്വേഷിക്കണമെന്ന്" ഓരോ വാക്കിലും അധികാരത്തിന്റെ ഗര്‍വും അഹങ്കാരവും മാത്രമായിരുന്നു പിന്നീട് ഡിജിപിയുടെ പദവിക്ക് ചേരും വിധം അതിഗാംഭീര്യത്തോടെയുള്ള താക്കീതും; "കൂടുതല്‍ പോലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസ്സിംഗ് കേസ് എന്നാ നിലയില്‍ കേസ് ക്ലോസ് ചെയ്ത് അവര്‍ ഒരു റിപ്പോര്‍ട്ട് തരും.. പിന്നെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല" ആ താക്കീതിന്, അഹങ്കാരസ്വരത്തിനു മുന്നില്‍ സഹോദരി ഇല്‍ സ പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ട് തലകുനിച്ചിരുന്നു ഞാന്‍. ആന്‍ഡ്രൂ എന്നാ ഭര്‍ത്താവ് ഡിജിപിയോട് ചോദിച്ച ചോദ്യം, "നിങ്ങളുടെ സ്നേഹസമ്ബന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടല്‍ തീരത്ത് കാണാതായാല്‍ നിങ്ങള്‍ വീട്ടില്‍ പോയ് കിടന്നു സുഖമായി ഉറങ്ങുമോ ?അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചു ഇറങ്ങുമോ..??" ആ ചോദ്യം ചോദിച്ചു "എനിക്ക് നിങ്ങളുടെ പോലീസിനെ ഇനി വിശ്വാസം ഇല്ല" എന്ന നിരാശാപൂര്‍ണ്ണമായ സംഗ്രഹത്തോടെ ഇറങ്ങി പോകുകയായിരുന്നു ആ പാവം മനുഷ്യന്‍.. അതിനു ശേഷമാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും. ഒടുവില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു..
കാണാതായി 15 ദിവസങ്ങള്‍ക്കു ശേഷം ഹേബിയസ് ഫയല്‍ ചെയ്ത ശേഷം മാത്രമാണ് പോലീസും തീരദേശ സേനയുമൊക്കെ ഉറക്കം ഉണര്‍ന്നത്.. പലതവണ ചിന്തിച്ചു ഇതാണോ ഒരു വിദേശിക്ക് നമ്മുടെ രാജ്യം നല്‍കുന്ന സംരക്ഷണം എന്ന്. ഒടുവില്‍ തന്റേതായ രീതിയില്‍ അന്വേഷണം നടത്തിയ ആന്‍ഡ്രൂ ഇവിടത്തെ പോലീസിന്റെ നിര്‍വികാരതയ്ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങി. അതിന്റെ പേരില്‍ അദ്ദേഹത്തെ മാനസികരോഗി എന്ന് മുദ്ര കുത്തി. ഒടുവില്‍ 6 ദിവസം കസ്റ്റഡിയില്‍ വെച്ച ശേഷം ബലമായി ടിക്കറ്റ് എടുപ്പിച്ചു ഐര്‍ലണ്ടിലേക്ക് പോലീസ് തിരികെ അയച്ചു. ലീഗയുടെ ശരീരം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്ദേഹം വീണ്ടും ഇന്ത്യയിലേക്ക് തിരികെ വന്നത്... ഒടുവില്‍ മോര്‍ച്ചറിക്ക് പുറത്ത് ലീഗയുടെ സഹോദരി കരഞ്ഞു കൊണ്ട് പറഞ്ഞത് "ഈ ഗതി ആര്‍ക്കും വരരുത്" എന്നായിരുന്നു... അവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ലായിരുന്നു..
ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്‌ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികള്‍ അവരെ കണ്ടു ?എത്ര പേര്‍ അവരെ അന്വേഷിച്ചു..? ആരും ഉണ്ടായിരുന്നില്ല.. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാരത്തെക്കാള്‍ മൂല്യമുണ്ടായിരുന്നു ഒരു ദിവസം എങ്കിലും ഒരു ഫോണിലൂടെയെങ്കിലും "ഞങ്ങള്‍ ഉണ്ട്" എന്ന ഒരു വാക്കിന്..
അത് നല്‍കാന്‍ കഴിയാത്തവര്‍ ഇനി എന്ത് പറഞ്ഞിട്ടും എന്ത് ചെയ്തിട്ടും എന്ത് കാര്യം...??
ആവലാതിക്കാര്‍ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുന്പിലേക്കല്ലേ ?ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരല്പം കരുണ.അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കില്‍ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നില്‍ക്കേണ്ടി വരില്ല ആയിരുന്നു.
https://www.facebook.com/Malayalivartha






















