സ്വാഭാവികമായും നഴ്‌സുമാരുടെ കാര്യങ്ങളില്‍ മുന്‍കൈ എടുത്ത് മാതൃക കാട്ടേണ്ടത് കേരളം തന്നെയാണ്. എന്നിട്ടുപോലും ഇവിടേയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നു എന്നതാണ് നാം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ടത് ; നഴ്‌സുമാരുടെ ശമ്പള വര്‍ധന തൃപ്തികരമെന്ന് ബൽറാം

നഴ്സുമാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും ശമ്പള വര്‍ദ്ധന അംഗീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതചെയ്ത് വിടി ബല്‍റാം എംഎല്‍എ. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ലോംഗ് മാര്‍ച്ച് പിന്‍വലിക്കാനുള്ള യുഎന്‍എയുടെ തീരുമാനത്തേയും അംഗീകരിക്കുന്നുവെന്ന് ബൽറാം വ്യക്തമാക്കി. പൊതുവില്‍ തൃപ്തികരമെങ്കിലും നേരത്തെ സര്‍ക്കാര്‍ തന്നെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഏറെ അട്ടിമറികള്‍ നടത്തിയാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ് വന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
നഴ്സുമാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും ശമ്പള വർദ്ധന അംഗീകരിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നു. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ലോംഗ് മാർച്ച് പിൻവലിക്കാനുള്ള യുഎൻഎയുടെ തീരുമാനത്തേയും അംഗീകരിക്കുന്നു. ആശുപത്രി മുതലാളിമാരുടെ സമ്മർദ്ദത്താൽ ഏറെ നാളായി ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നടത്തിയ സർക്കാർ വൈകിയാണെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുന്നത് മനസ്സിലാക്കി അവസാന നിമിഷത്തിലെങ്കിലും ഇടപെടാൻ തയ്യാറായത് നന്നായി.
പൊതുവില്‍ തൃപ്തികരമെങ്കിലും നേരത്തെ സര്‍ക്കാര്‍ തന്നെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഏറെ അട്ടിമറികള്‍ നടത്തിയാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ ആശുപത്രികളെ നാല് കാറ്റഗറിയായി തിരിച്ചിരുന്നത് ഇപ്പോള്‍ ആറ് കാറ്റഗറിയാക്കി മാറ്റിയത് മാനേജ്‌മെന്റുകളെ സഹായിക്കാനാണ്. 0-50 കിടക്കകള്‍ ഉള്ളിടത്ത് 20,000 രൂപയും 50-100 കിടക്കകള്‍ ഉള്ളിടത്ത് 24,500 രൂപയുമായിരുന്നു അടിസ്ഥാന ശമ്പളമായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ 0-100 വരെയുള്ളത് ഒറ്റ കാറ്റഗറിയാക്കി 20,000 രൂപ ശമ്പളം നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ളത് ഈ 50-100 വിഭാഗത്തിലാണെന്നതുകൊണ്ട് അവിടങ്ങളിലെ നേഴ്‌സുമാര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. എന്നാല്‍ മാക്‌സിമം ശമ്പളമായ 30,000 രൂപ ലഭിക്കുന്ന 800 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികള്‍ കേരളത്തില്‍ രണ്ടെണ്ണം മാത്രമേ വരൂ എന്നതിനാല്‍ ഇതുകൊണ്ട് നാമമാത്രമായ നേഴ്‌സുമാര്‍ക്കേ പ്രയോജനം ലഭിക്കുകയുള്ളൂ. അലവന്‍സുകളുടെ കാര്യത്തിലും സമാനമായ മാറ്റങ്ങളാണ് അന്തിമ വിജ്ഞാപനത്തില്‍ വന്നിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി പ്രതീക്ഷിത വര്‍ദ്ധനവില്‍ നിന്ന് ഏതാണ്ട് 6,000 10,000 രൂപയുടെ കുറവ് എല്ലാ നേഴ്‌സുമാര്‍ക്കും ഉണ്ടാവുകയാണ്.
എന്നിരുന്നാല്‍ത്തന്നെയും സാമാന്യം ഭേദപ്പെട്ട ഒരു ശമ്പളവര്‍ദ്ധനവ് നേടിയെടുക്കാന്‍ നേഴ്‌സിംഗ് സമൂഹത്തിന് സാധിച്ചത് അവരുടെ കൂട്ടായ്മയുടേയും പോരാട്ട വീര്യത്തിന്റേയും ഭാഗമായിത്തന്നെയാണ്. അവര്‍ പ്രഖ്യാപിച്ചിരുന്ന ലോംഗ് മാര്‍ച്ച് നടക്കുകയായിരുന്നുവെങ്കില്‍ ഒരുപക്ഷേ കേരളം ഇന്നേവരെക്കണ്ട ഏറ്റവും വലിയൊരു ജനകീയ സമര മുന്നേറ്റമായി അത് മാറുമായിരുന്നു. അതിന്റെ രാഷ്ട്രീയ അപകട സാധ്യത മനസ്സിലാക്കി അവസാന നിമിഷമെങ്കിലും ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത് തീര്‍ച്ചയായും സമരം ചെയ്യുന്ന നഴ്‌സിംഗ് സമൂഹത്തിന്റേയും അവര്‍ക്ക് പിന്തുണയുമായി കടന്നുവന്ന കേരളീയ പൊതുസമൂഹത്തിന്റേയും വിജയമാണ്. ഇപ്പോള്‍ വന്നത് പൂര്‍ണ്ണ തൃപ്തികരമല്ലെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി തുടര്‍സമരങ്ങളും നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് യുഎന്‍എയുടെ നിലപാട് എന്നാണ് അറിയാന്‍ കഴിയുന്നത്.
ഈ തീരുമാനങ്ങള്‍ എല്ലാ ആശുപത്രികളിലും നടപ്പാവുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇനിയുള്ള ചുമതല. യുഎന്‍എക്കും മറ്റ് എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കഴിയേണ്ടതുണ്ട്. സമരം ചെയ്യാന്‍ തയ്യാറായി എന്നതിന്റെ പേരിലുള്ള വേട്ടയാടലുകള്‍ എവിടെയും ഉണ്ടാകുന്നില്ല എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. മാസങ്ങളായി തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരത്തിനും തൃപ്തികരമായ തീര്‍പ്പുണ്ടായാല്‍ മാത്രമേ ഈ ശമ്പള വര്‍ദ്ധനാസമര വിജയം ആഘോഷിക്കാന്‍ നേഴ്‌സിംഗ് സമൂഹത്തിന് സാധിക്കൂ. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാവണം.
സുപ്രീം കോടതി നിര്‍ദ്ദേശിച്ച നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് കേരളത്തിലാണ് ആദ്യമായി നടപ്പിലാവുന്നത് എന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ മഹാമനസ്‌കതയാണെന്നും മറ്റും സര്‍ക്കാര്‍ അനുകൂലികള്‍ പാടിപ്പുകഴ്ത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. കാരണം ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ സൃഷ്ടിക്കുന്നത് കേരളമാണ്. നഴ്‌സുമാരുടെ കൂട്ടായ്മ ഏറ്റവും ശക്തവും സംഘടിതമായതും കേരളത്തിലാണ്.
ഈ വര്‍ഷം തന്നെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹി, പഞ്ചാബ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ യുഎന്‍എയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മാസങ്ങള്‍ ആവുന്നതേയുള്ളൂ. സ്വാഭാവികമായും നഴ്‌സുമാരുടെ കാര്യങ്ങളില്‍ മുന്‍കൈ എടുത്ത് മാതൃക കാട്ടേണ്ടത് കേരളം തന്നെയാണ്. എന്നിട്ടുപോലും ഇവിടേയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നു എന്നതാണ് നാം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ടത്. ആതുരസേവന മേഖലയിലെ കച്ചവട താത്പര്യക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ജനപക്ഷ താത്പര്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ ഇനിയും നമ്മുടെ രാഷ്ട്രീയ, ഭരണ നേതൃത്ത്വങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. നീതിയിലേക്കുള്ള നടത്തം #Walk_For_Justice നമുക്ക് ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ബല്‍റാം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















