പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ തടയും; കർഷക സമരം ശക്തമാക്കാനൊരുങ്ങി സംഘടനകള്‍; തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. സിന്‍ഖു അതിര്‍ത്തിയിലെ സമരവേദിയിലാണ് കര്‍ഷകര്‍ നിരാഹാരമിരിക്കുക.അതേസമയം പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ തടയുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും യൂണിയന്‍ നേതാവ് കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാര്‍ഷിക നിയമങ്ങളിലൂടെ ആത്മനിര്‍ഭര്‍ ഭാരതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ഫിക്കിയുടെ 93ാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിയമങ്ങളെ പിന്തുണച്ച് രംഗത്തുവന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ നിക്ഷേപം വേണം. കര്‍ഷകരുടെ ലാഭം ഇതിലൂടെ വര്‍ദ്ധിക്കുമെന്നും മോദി പറഞ്ഞു
https://www.facebook.com/Malayalivartha























