തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും തീരദേശമേഖലയില്‍ കനത്തനാശം വിതച്ച് വര്‍ധ ചുഴലിക്കൊടുങ്കാറ്റ്

തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും തീരദേശമേഖലയില്‍ കനത്തനാശം വിതച്ച വര്‍ധ ചുഴലിക്കൊടുങ്കാറ്റ്
ഇന്നലെ രാത്രിയോടെ ദുര്‍ബലമായി. ചെന്നൈ നഗരത്തിലുള്‍പ്പെടെ വ്യാപകനാശനഷ്ടങ്ങള്‍ സൃഷ്ടിച്ച കാറ്റിനെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ പത്തു പേര്‍ മരിച്ചു. ആന്ധ്രയിലെ കാക്കിനഡയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാതായി.
തമിഴ്‌നാട്ടില്‍ ചെന്നൈ, കാഞ്ചീപുരം, കടലൂര്‍ ജില്ലകളിലും ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, അമരാവതി മേഖലകളിലുമാണ് ഏറ്റവും കൂടുതല്‍ കെടുതികള്‍. മുന്‍കരുതലെന്ന നിലയില്‍ ഇരുപതിനായിരത്തോളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. കാറ്റിനെ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ശക്തി കുറഞ്ഞെങ്കിലും ഇന്നലെ രാത്രിയോടെ വീണ്ടും കാറ്റ് ശക്തമായേക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്നു. ചെന്നൈ മുതല്‍ ആന്ധ്രയിലെ നെല്ലൂര്‍വരെയുള്ള പ്രദേശത്തുകൂടിയാണു കാറ്റ് കടന്നുപോയത്. ഇതിനു തൊട്ടടുത്ത ജില്ലകളിലെല്ലാം ശക്തമായ മഴയാണ്.
ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി തുടങ്ങിയ വര്‍ദ ആറു മണിക്കൂറുകൊണ്ടാണു തീവ്ര ചുഴലിക്കൊടുങ്കാറ്റായി രൂപംമാറിയത്. ഇന്നലെ ഉച്ചയോടെ ചെന്നൈ നഗരത്തിന് 60 കിലോമീറ്റര്‍ അകലെ പുളികാതില്‍ എത്തിയപ്പോള്‍ കാറ്റ് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം കൈവരിച്ചു. ഉച്ചകഴിഞ്ഞ് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം അതിശക്തമായി തുടര്‍ന്നു. ചെന്നൈ മറീന ബീച്ചില്‍ അതിശക്തമായ മണല്‍ക്കാറ്റ് അനുഭവപ്പെട്ടു.
ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകനഷ്ടമുണ്ടായി. മുന്‍കരുതലെന്ന നിലയില്‍ രാവിലെതന്നെ ചെന്നൈ വിമാനത്താവളം അടച്ചിരുന്നു. ചെന്നൈയില്‍നിന്നു കേരളത്തിലേക്ക് അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. സബര്‍ബന്‍ ട്രെയിനുകളും നിര്‍ത്തി. റോഡ് ഗതാഗതവും നിലച്ചു. ചെന്നൈയില്‍നിന്നു ബംഗളൂരു, ഹൈദരാബാദ്, കോയമ്പത്തൂര്‍, കോല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസും നിലച്ചു.
കാറ്റ് കടന്നുപോകുന്ന തിരുവാലൂര്‍, മാമല്ലപുരം, കാഞ്ചീപുരം മേഖലകളിലെ ആളുകളെയാണു സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയത്. രാത്രി ഏഴുവരെ വീടിനു പുറത്തിറങ്ങരുതെന്നു ചെന്നൈ നഗരത്തിലെ താമസക്കാര്‍ക്കു മുന്നറിയിപ്പും നല്‍കി. നഗരത്തിലെ വൈദ്യുതിവിതരണവും നിര്‍ത്തിവച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തമിഴ്‌നാട്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരെ ടെലിഫോണില്‍ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി തീരസംരക്ഷണസേനയുടെ ആറ് അതിവേഗ പെട്രോള്‍ വാഹനങ്ങള്‍ വിശാഖപട്ടണം, ചെന്നൈ, കാരയ്ക്കല്‍ തീരത്തു വിന്യസിച്ചിരുന്നു. നാല് ഡോര്‍ണിയറും രണ്ട് ചേതകും അടക്കം ആറ് ഹെലികോപ്റ്ററുകളും ഇതോടൊപ്പം ലഭ്യമാക്കിയിരുന്നു.
അയ്യായിരം പേര്‍ക്കു ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളുമായി നാവികസേനയുടെ കപ്പല്‍ ചെന്നൈ തീരത്ത് ഒരുക്കിനിര്‍ത്തിയിരുന്നു. മുങ്ങല്‍വിദഗ്ധരുടെ 30 സംഘങ്ങളെയും ഒരുക്കിയിരുന്നു. താംബരത്തെ വ്യോമസേനാ കേന്ദ്രവും ജാഗരൂകരായി നിലകൊണ്ടു.
https://www.facebook.com/Malayalivartha



























