യാത്രയ്ക്കിടെ ഹംപ് ചാടിയ കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടര്‍ക്ക് മോഹാലസ്യം, ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചു... പക്ഷേ പുലിവാല്‍ പിടിച്ചത് സഹായിക്കാനെത്തിയ മറ്റൊരു ഡ്രൈവര്‍!
ഓവര്‍ സ്പീഡും, മര്യാദയില്ലാത്ത മറികടക്കലുമൊക്കെയുള്ള അഹങ്കാരികളാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെന്ന അഭിപ്രായം തന്നെയായിരുന്നു എല്ലാ പൊതുജനത്തെയും പോലെ തനിക്കുമുണ്ടായിരുന്നത് എന്നാണ് ഫീലാന്‍സ് ഫോട്ടോഗ്രാഫറായിരിക്കേ കെഎസ്ആര്‍ടിസി ഡ്രൈവറായി പിഎസ്സി നിയമനം ലഭിച്ച ഒരു ഡ്രൈവര്‍ അനുസ്മരിക്കുന്നത്.
അന്ന് ഒപ്പം ജോലിയില്‍ പ്രവേശിച്ച ഡ്രൈവര്‍മാരില്‍ പലരും കോഴിക്കോട്, തൃശ്ശൂര്‍, വയനാട്, ഇടുക്കി, കോട്ടയം, ചേര്‍ത്തല എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ അകലെയുള്ളവര്‍ ഡിപ്പോയിലെ റസ്റ്റ് റൂമില്‍ തങ്ങി, അടുപ്പിച്ചു അഡീഷണല്‍ ജോലി ചെയ്തശേഷം രണ്ടു, മൂന്നു ദിവസം അവധി എടുത്താണ് വീട്ടില്‍ പോവുക. അധികം ദൂരത്ത് അല്ലെങ്കിലും തന്നെ പോലെ കോട്ടയം, ചേര്‍ത്തല പ്രദേശത്തുള്ള ചിലര്‍ വെളുപ്പിനെയുള്ള ഡ്യുട്ടി ചെയ്യുവാന്‍ തലേദിവസം വൈകിട്ട് എത്തും (രാവിലെ എത്തി ചേരുവാനുള്ള വാഹനസൗകര്യം ഇല്ലാത്തതിനാലായിരുന്നു ഇങ്ങനെ ഡിപ്പോയില്‍ എത്തിയിരുന്നത്). വളരെ വൈകി സര്‍വീസ് തീരുന്ന ചിലരും ഇതേ കാരണത്താല്‍ ഡിപ്പോയില്‍ തങ്ങി രാവിലെയാണ് വീട്ടില്‍ പോയിരുന്നത്.
ഒരു ഡോര്‍മെറ്ററി പോലെയുള്ള ഹാളില്‍ പായ വിരിച്ചു വൈകിട്ട് കിടക്കും മുന്‍പുള്ള ചര്‍ച്ചയില്‍ മിക്കവരും എല്ലാവരും അവരവരുടെ അനുഭവങ്ങളും ആശയങ്ങളും, തമാശകളുമൊക്കെ പങ്കുവക്കുക പതിവാണ്. ഈ കൂടിച്ചേരലില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അഹങ്കാരി എന്ന വിശേഷണം മാറ്റിയെടുക്കാന്‍ ഞങ്ങള്‍ ഒരു കൂട്ടം ഡ്രൈവര്‍മാര്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക് കിട്ടിയ ട്രെയിനിങ് അതിന് പ്രചോദനം കൂട്ടുന്നതായിരുന്നു. ഏതു വിഭാഗം വണ്ടിയാണെങ്കിലും അപകടരഹിതമായ സാഹചര്യമാണെങ്കില്‍, നിയമ തടസങ്ങള്‍ ഇല്ലായെങ്കിലും ഡ്രൈവര്‍ക്ക് യുക്തിപൂര്‍വം നിര്‍ത്തി ആളെ കയറ്റാം. അങ്ങനെ ചെയ്യുന്നത് കൊണ്ട് കോര്‍പറേഷന്‍ നഷ്ടത്തില്‍ ആയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ഉപകാരം ആയിരിക്കുമെന്നും. അമിത വേഗത അപകടം വരുത്തുന്നു എന്ന് മാത്രമല്ല ഇന്ധന ചിലവ് കൂട്ടും ആയതിനാല്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ താഴെ 50-60കിമി / മണിക്കൂര്‍ സ്പീഡ് മാത്രം പരമാവധി വേഗത പാടുള്ളൂ. എന്നുമൊക്കെ ഞങ്ങള്‍ ട്രെയിനിങ് സമയത്ത് പഠിച്ചു ഇതൊക്കെ പാലിച്ചു ഞങ്ങള്‍ പലരും ഓടിച്ചു തുടങ്ങി.
അങ്ങനെ ഒരു ദിവസം വെളുപ്പിനെ 5.20-ന് തുടങ്ങുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ആയിരുന്നു അന്നത്തെ ഡ്യുട്ടി. കൂടെയുള്ളത് ഒരു വനിതാ കണ്ടക്ടറായിരുന്നു. ചെങ്ങന്നൂര്‍ നിന്ന് കോട്ടയം വന്നു തിരിച്ചു ചെങ്ങന്നൂര്‍ ചെന്ന് അവിടുന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞു എറണാകുളം പോകണം. പഠിച്ച തിയറി വച്ച് കോട്ടയത്ത് നിന്നു ചെങ്ങന്നൂര്‍ എത്തിയപ്പോള്‍ എറണാകുളം പോവേണ്ട സമയം കഴിഞ്ഞു. ആയതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കി പോവാം എന്ന് എന്റെ കൂടെയുള്ള വനിത കണ്ടക്ടര്‍ പറഞ്ഞു. എറണാകുളം ചെന്നപ്പോള്‍ തിരിച്ചു പോരേണ്ട സമയവും കഴിഞ്ഞു ഒരു മണിക്കൂര്‍ ലേറ്റ്. ഉച്ചക്ക് ഊണും നടന്നില്ല. ഉടനെ തന്നെ അവിടുന്ന് കൊട്ടാരക്കര ബോര്‍ഡ് വച്ചു യാത്ര തുടര്‍ന്നു.
തലയോലപ്പറമ്പ് ആയപ്പോള്‍ അക്ഷമരായ യാത്രക്കാര്‍ വഴക്ക് തുടങ്ങി. ചീത്തവിളി കേട്ട് ന്യായം പറഞ്ഞ എന്റെ അടുക്കല്‍, വിളറിയ മുഖവുമായി ചങ്ങനാശ്ശേരി വരെ സഹിച്ച ലേഡി കണ്ടക്ടര്‍ അടുത്ത് വന്ന് 'കാണുന്നിടത്തെല്ലാം നിര്‍ത്തേണ്ട, ഫാസ്റ്റിന്റെ സ്റ്റോപ്പില്‍ മാത്രം നിര്‍ത്തിയാല്‍ മതി അല്ലെങ്കില്‍ ഓടിയെത്തില്ല ഇപ്പോള്‍ തന്നെ രണ്ടു മണിക്കൂര്‍ ലേറ്റ് ആണ്'. എനിക്ക് ഫാസ്റ്റിന്റെ സ്റ്റോപ്പ് എല്ലാം അറിയില്ല എന്ന് ഞാന്‍ പറഞ്ഞു, സ്റ്റോപ്പില്‍ ഞാന്‍ ബെല്‍ അടിച്ചോളാം അവിടെ മാത്രം നിര്‍ത്തിയാല്‍ മതി എന്നവര്‍ പറഞ്ഞു. വഴക്ക് ഒഴിവാക്കാന്‍ ഞാന്‍ വേഗത കൂട്ടി 70-80 കിമി വേഗത്തില്‍. അപ്പോള്‍ ആളുകള്‍ ശാന്തരായി തുടങ്ങി... വണ്ടി സ്പീഡില്‍ കുതിച്ചു അടൂര്‍ എത്തും മുന്നേ പറന്തല്‍ എന്ന സ്ഥലത്തുള്ള ഹംബ് പെട്ടന്നാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ബ്രേക്ക് ചവിട്ടി എങ്കിലും അത്ര പെട്ടെന്ന് നില്‍ക്കാനുള്ള മികവ് ആ വണ്ടിയുടെ ബ്രേക്കിന് ഉണ്ടായിരുന്നില്ല. വണ്ടി തെന്നി ചെന്ന് ഹംബ് എടുത്തു ചാടി. ചിലര്‍ വാവിട്ടു കൂവി കരഞ്ഞു. എങ്കിലും വലിയ കുഴപ്പമില്ലെന്ന് കണ്ട ഞാന്‍ വണ്ടി മുന്നോട്ട് വിട്ടു.
അപ്പോള്‍ ആരൊക്കെയോ സിംഗിള്‍ ബെല്ലും ഡബിള്‍ ബെല്ലും ഒക്കെയടിക്കുന്നു. അങ്ങനെ കുറേകൂടി മുന്നോട്ടു പോയപ്പോള്‍ ആരൊക്കെയോ നിര്‍ത്താന്‍ പറഞ്ഞു. ഞാന്‍ ബസ് നിര്‍ത്തി ഹംബ് ചാടിയപ്പോള്‍ കണ്ടക്ടര്‍ വീണു. വീണെഴുന്നേറ്റ പുള്ളിക്കാരി മോഹാലസ്യപ്പെട്ട് ഇരിക്കുന്നു. പാതി അബോധാവസ്ഥ. അങ്ങനെ ഉടനെ അടുത്ത അടൂര്‍ ഡിപ്പോയില്‍ അറിയിച്ചു, യാത്രക്കാര്‍ക്ക് പരിക്ക് ഇല്ലെങ്കില്‍ യാത്രക്കാരെ കയറ്റി വിട്ട് കണ്ടക്ടറെ അടുത്ത ആശുപത്രിയില്‍ എത്തിക്കാന്‍ അവിടുന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെ വന്ന രണ്ടു ബസുകളിലായി യാത്രക്കാരെ ഓക്‌സിലറി എഴുതി കയറ്റി വിട്ടു.
അവിടുന്ന് ഓട്ടോ പിടിച്ച് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ട് ചെന്നു, ഡോക്ടര്‍, എക്‌സ്‌റേ, രക്തം, മൂത്രം എന്നിവയൊക്കെ പരിശോധിക്കാന്‍ എഴുതി തന്നു, ഭാര്യയെ പോലും ആശുപത്രിയില്‍ കൊണ്ടുപോയി പരിചയം ഇല്ലാത്ത ഞാനാകെ പരിഭ്രമിച്ചു.
എന്തായാലും അപ്പോഴാണ് പന്തളത്തുള്ള ഒരു ഡ്രൈവര്‍ സുഹൃത്തിന്റെ കാര്യം ഓര്‍മ വന്നത് അവന് അന്ന് ഓഫാണ്. ഉടനെ തന്നെ അവനെ വിളിച്ച് എത്താന്‍ ആവശ്യപ്പെട്ടു. ഭാഗ്യത്തിന് ആള് അടൂര്‍ എവിടെയോ ഉണ്ട്. ഉടന്‍ വരാമെന്നു പറഞ്ഞു. അവന്‍ എത്തിയപ്പോള്‍ ഞാന്‍ വനിതാകണ്ടക്ടറെയും താങ്ങിപിടിച്ചു എക്‌സ്‌റേ എടുക്കുവാന്‍ കൊണ്ടു പോകുകയാണ്. കയ്യില്‍ പരിശോധനയ്ക്കുള്ള രക്തവും മൂത്രവുമൊക്കെയുണ്ട് എല്ലാം വെളിയിലെ ലാബില്‍ വേണം പരിശോധിക്കാന്‍. രക്തവും മൂത്രവും അവനെ ഏല്‍പിച്ചു. അവന്‍ അത് കൊണ്ട് ലാബില്‍ ഏല്‍പിച്ചു 1-2 മണിക്കൂര്‍ കഴിയും റിസള്‍ട്ട് കിട്ടാന്‍. മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങി അവന്‍ റിസള്‍ട്ട് വാങ്ങാന്‍ പോയി.
അവന്റെ കൈയ്യില്‍ റിസള്‍ട്ട് നല്‍കിയത് അവന്റെ ഭാര്യാ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി ആയിരുന്നു. അവര്‍ റിസള്‍ട്ട് നോക്കി ചിരിച്ചു. റിസള്‍ട്ട് കവറില്‍ ആക്കി കൊടുത്തു. അവന്‍ അത് കൊണ്ടുവന്ന് എന്റെ കയ്യില്‍ തന്നിട്ട് കുഴപ്പമില്ലെന്ന് തോന്നുന്നു, ലാബിലെ ചേച്ചി നോക്കിയതാണെന്ന് പറഞ്ഞു. എന്തോ അത്യാവശ്യത്തിനു ഇറങ്ങിയപ്പോളാണ് ഞാന്‍ വിളിച്ചതിനെ തുടര്‍ന്ന് ഉടനെ ഇങ്ങോട്ട് ആശുപത്രിയിലേക്ക് പോന്നത്. ഇനി അത്യാവശ്യം കഴിഞ്ഞ സ്ഥിതിക്ക് പൊക്കോട്ടെ, എന്തോ അത്യാവശ്യം ഉണ്ടെന്ന് അവന്‍ പറഞ്ഞു.
ഗ്ലുക്കോസ് ഡ്രിപ്പ് ഇട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ കണ്ടക്ടര്‍ ഓക്കെ ആയി. ഇനി റിസള്‍ട്ട് ഡോക്ടറെ കാണിക്കുന്ന പണിയല്ലേയുള്ളൂ. അവനെ യാത്രയാക്കി. റിസള്‍ട്ട് ഡോക്ടറെ കാണിച്ചു കുഴപ്പമില്ല, ഗ്ലൂക്കോസ് ലെവല്‍ കുറഞ്ഞു പോയതാണ് പ്രശ്‌നം. പോരാത്തതിന് ആള് പ്രെഗ്‌നന്റ് ആണ് സൂക്ഷിക്കണം എന്ന് ഡോകടര്‍ പറഞ്ഞു.
ആപത്തില്‍ സഹായിച്ച ആ ഡ്രൈവര്‍ സുഹൃത്തിനെ പിന്നീട് പല തവണ പല ദിവസങ്ങളിലും വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആയിരുന്നു. ജോലിക്കും വരുന്നില്ല. പിന്നെയും ദിവസങ്ങള്‍ കടന്നു പോയി. പന്തളത്തുള്ള മറ്റൊരു സുഹൃത്തിനെ ബന്ധപെട്ടു അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് സംഭവം മനസിലായത്.
ആശുപത്രിയില്‍ നിന്നു യാത്ര പറഞ്ഞു പോയ ആള്‍ വൈകിട്ട് രണ്ടണ്ണം സേവിച്ചു വീട്ടില്‍ ചെല്ലുമ്പോഴുണ്ട് ഭാര്യയുടെ അപ്പനും അമ്മയും സഹോദരിയുമൊക്കെ കൂടി കുറെയധികം മധുര പലഹാരങ്ങളൊക്കെ വാങ്ങി നമ്മുടെ ചങ്ങാതിയുടെ വീട്ടില്‍ എത്തിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതെ ചികിത്സയില്‍ കഴിയുന്ന മോള്‍ക്ക് വിശേഷം ഉണ്ടെന്ന വിവരം അപ്പോള്‍ തന്നെ ലാബിലെ ചേച്ചി അമ്മയെ അറിയിക്കുകയും അങ്ങനെ ആ സന്തോഷം അറിഞ്ഞയുടന്‍ അപ്പനെയും വിളിച്ചു വരുത്തി മധുരവുമായി മോളുടെ അടുത്തെത്തിയതാണ്.
അപ്പോഴാവട്ടെ മോള്‍ ഈ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല. സത്യാവസ്ഥ അറിയാന്‍ മരുമകനെ നോക്കിയിരുന്നപ്പോള്‍ അര്‍ധ ബോധാവസ്ഥയില്‍ എത്തിയ അവന്‍ അവ്യക്തമായി എന്തോ മറുപടിയാണ് നല്‍കിയത്. വിശ്വാസ യോഗ്യമല്ലാത്ത മറുപടി കേട്ടപ്പോള്‍ അപ്പനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ഭാര്യയും പോയി. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുവാന്‍ കുറച്ച് ദിവസം കീടം സേവിച്ചു അബോധാവസ്ഥയില്‍ കഴിയേണ്ടി വന്നു. പിന്നീട് ആരുടെയൊക്കെയോ സഹായത്തോടെ ദിവസങ്ങളോളമുള്ള അശ്രാന്ത പരിശ്രമവും വേണ്ടി വന്നു അവന് ഭാര്യയെ തിരികെ കൊണ്ടുവരാന്‍.
ഏതായാലും രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യയും ഗര്‍ഭം ധരിച്ചു എന്നാല്‍ ഇതറിയിച്ചിട്ടും മോളെ കാണാന്‍ വന്ന അപ്പന്റെയും അമ്മയുടെയും കയ്യില്‍ മധുര പലഹാരങ്ങള്‍ ഉണ്ടായിരുന്നില്ല... അവരും എന്തോ പാഠം പഠിച്ചിരിക്കുന്നു! ഇതാണ് ഈ കാലത്ത് ആര്‍ക്കും ഒരു ഉപകാരവും ചെയ്യരുതെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്ന് അവനും മനസിലാക്കി!
https://www.facebook.com/Malayalivartha