രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?
തിരഞ്ഞെടുപ്പ് കഴിഞ്ഞതും വലിയൊരു രാഷ്ട്രീയ ബോംബാണ് പൊട്ടിയത് മുഖ്യമന്ത്രിയുടെ പരസ്യ ശാസനയോടെ അത് സി പി എം പാർട്ടിക്കുള്ളിൽ വലിയൊരു നടപടിയിലേക്ക് കടക്കുകയാണ് എന്നുള്ള സൂചന കൂടിയാണ് തരുന്നത് . പക്ഷെ അതെ നിരാശയാണ് ബിജെപി ഘടകത്തിലും ഉയരുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ ഫ്ലാറ്റിൽ ജാവഡേക്കർ എത്തിയിരുന്നെന്ന് ഇ.പി.ജയരാജൻ തുറന്നു സമ്മതിച്ചെങ്കിലും അതു സ്ഥിരീകരിക്കാൻ ജാവഡേക്കർ തയാറായില്ല.
പലരോടും താൻ ചർച്ച നടത്താറുണ്ടെന്നു വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.രഹസ്യചർച്ചകൾ ചോരുന്ന സാഹചര്യത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രാഥമിക ആലോചനയിൽനിന്നുപോലും മറ്റു പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജൻ സംഭവമെന്നാണു നേതൃത്വത്തിൽ പലരുടെയും വിലയിരുത്തൽ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചർച്ചയെക്കുറിച്ച് ആദ്യം വിവരം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ശോഭ ചെയ്തതിനെതിരെ കേന്ദ്ര ബിജെപി ശാസിക്കാതിരിക്കാൻ വഴിയില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് ശോഭ പെരുമാറിയത് എന്നുള്ള തരത്തിൽ പ്രവർത്തകർ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
മാധ്യമങ്ങളോട് ഇന്നലെ പ്രതികരിക്കാൻ ഇ.പി.ജയരാജൻ തയാറായില്ല. തളിപ്പറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതൊഴിച്ചാൽ മറ്റു പരിപാടികളിലും പങ്കെടുത്തില്ല. എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ സിപിഎം ഇനിയും ചേർത്തു പിടിക്കുമോ? അതോ നടപടികൾക്ക് വിധേയനാക്കി ഒതുക്കി നിർത്തുമോ? രാഷ്ട്രീയ കേരളത്തിൽ ആകാംക്ഷ മുഴുവൻ ഇക്കാര്യത്തിലാണ്. തിരഞ്ഞെടുപ്പു ദിനത്തിൽ മുഖ്യമന്ത്രിയുടെ പരസ്യശാസന ഏൽക്കേണ്ടി വന്നത് തന്നെ ഇ.പിയെ പോലൊരു നേതാവിന് ലഭിക്കാവുന്ന വലിയ ശിക്ഷയാണ്. അതുകൊണ്ട് തന്നെ അതിന് അപ്പുറത്തേക്ക് എന്ത് നടപടി എടുക്കും എന്നതാണ് ഉയരുന്ന ചോദ്യം.ഇ പി ബിജെപിയുടെ പ്രലോഭനത്തിൽ വീണുവെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ഇതോടെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഇനി അത്രയ്ക്ക് എളുപ്പമല്ല. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. നാളെയാണ് സിപിഎം സംസ്ഥന സെക്രട്ടറിയേറ്റ് യോഗം നടക്കുക.മുഖ്യമന്ത്രി ബിജെപി ചർച്ചയിലെ ഇടനിലക്കാരൻ മാത്രമാണ് ജയരാജൻ എന്ന ആരോപണവുമായി പ്രതിപക്ഷം പിണറായി വിജയനിലേക്കു മുന കൂർപ്പിച്ചു കഴിഞ്ഞു.ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം - ബിജെപി അന്തർധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി
നന്ദകുമാറിനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ചു വൻ കെണിയിൽ പോയി ജയരാജൻ ചാടിക്കൊടുത്തെന്ന നിഗമനമാണ് സിപിഎമ്മിനുള്ളിൽ ഉള്ളത്. ജയരാജന്റെ ദുർബലമായ വിശദീകരണം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ പാർട്ടിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ ഗൗരവത്തോടെയാണ് നേതാക്കൾ കാണുന്നത്. ഇ.പിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതോടെ അദ്ദേഹം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തുക എളുപ്പമാകില്ല. പാർട്ടിയിൽ തരംതാഴ്‌ത്തപ്പെടുകയോ മറ്റോ ചെയ്താലും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജൻ എന്ന വികാരവും സിപിഎമ്മിലുണ്ട്. പാർട്ടിയുടെ ഫണ്ട് റെയ്‌സറായിരുന്നു ഒരു കാലത്ത് ഇ പി. അതുകൊണ്ട് തന്നെയാണ് പല അവിശുദ്ധ കൂട്ടുകെട്ടിലും അദ്ദേഹം വീണത്.
https://www.facebook.com/Malayalivartha