ലോക് ഡൗണിലും കണ്ണ് മഞ്ഞളിപ്പിച്ച് മഞ്ഞലോഹം, റെക്കോർഡുകൾ തകർത്ത് പൊന്നും വില! ഇനി തൊട്ടാൽ പൊള്ളും പവന് 40,000; വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇതാണ്...
പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവില 40,000ല്‍ എത്തി. പവന് 280 രൂപ ഉയര്‍ന്നാണ് ഇപ്പോൾ റെക്കോർഡ് കുറിച്ചത്. 25 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 35 രൂപ ഉയര്‍ന്ന് 5000 രൂപയായി. നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. സ്വര്‍ണാഭരണ വിപണിയെ ബാധിക്കുന്ന മറ്റൊരു കാര്യം ഉയര്‍ന്ന വിലയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. പണിക്കൂലിയും നികുതിയും എല്ലാം വരുമ്പോള്‍ വില പിന്നേയും കൂടും. ഇതും സ്വര്‍ണാഭരണ വിപണിയെ ഇപ്പോള്‍ കാര്യമായി ബാധിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് നീങ്ങുകയാണ്. 2011 ലെ ഉയര്‍ന്ന അന്താരാഷ്ട്ര വിലയായ 1917.90 ഡോളര്‍ കഴിഞ്ഞ 28നാണു തിരുത്തിയത്. 1981.27 എന്ന പുതിയ റിക്കാര്‍ഡ് തകര്‍ത്ത് രണ്ടായിരം ഡോളര്‍ മറികടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 2,300 ഡോളര്‍ വരെയെത്താമെന്ന പ്രവചനങ്ങളാണ് വരുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണനിക്ഷേപകർ കൂടുന്നതിനാൽ സ്വർണവില ഇനിയും ഉയരാനാണു സാധ്യത. പല രാജ്യങ്ങളിലും കോവിഡ് രണ്ടാം ഘട്ടം റിപ്പോർട്ട് ചെയ്തതു വിപണികളെ ബാധിക്കുന്നുണ്ട്. ആഗോള ഓഹരി വിപണികളിലെ മാന്ദ്യവും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയാണ്. കോവിഡ് മൂലം തകർന്ന സമ്പദ്‌വ്യവസ്ഥകൾ പ്രതീക്ഷിച്ച വേഗത്തിൽ തിരിച്ചുവരുന്നില്ലെന്ന റിപ്പോർട്ടുകളും സ്വർണത്തിലേക്കു തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണത്തിന്റെ ഭൗതിക ആവശ്യകത കുത്തനെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ആഗോള വിപണിയിൽ സ്വർണ വില 28% ഉയർന്നിട്ടുണ്ട്. സ്വർണ്ണം, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ്. ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് സ്വർണ്ണം പോലുള്ള സുരക്ഷിത താവളങ്ങളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിച്ചു.
ഇന്ത്യയില്‍ സ്വര്‍ണാഭരണ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാകേണ്ട സമയങ്ങളില്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആയിരുന്നു. അക്ഷയ തൃദീയ ലോക്ക് ഡൗണില്‍ മുങ്ങിപ്പോയി. കേരളത്തിലാണെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കല്യാണ സീസണ്‍ ആയിരുന്നു. അതും ലോക്ക് ഡൗണോടെ ഇല്ലാതെ. ഇതെല്ലാം സ്വര്‍ണാഭരണ വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന് ശേഷം ചൈന ഇപ്പോള്‍ വിപണിയില്‍ വലിയ തിരിച്ചുവരവാണ് പ്രകടമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും വ്യാപാരങ്ങള്‍ പഴയനിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. ഇന്ത്യയില്‍ ആണെങ്കില്‍ ഇപ്പോഴും കാര്യങ്ങള്‍ കൈവിട്ട നിലയില്‍ ആണ്. കൊവിഡിനെ പിടിച്ചുകെട്ടാതെ മറ്റ് വിപണികളെ പോലെ സ്വര്‍ണാഭരണ വിപണിയും തിരികെയെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha