സഹോദരന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ മാതാപിതാക്കള്‍ 'പ്രത്യേകമായി തയ്യാര്‍' ചെയ്‌തെടുത്ത രക്ഷക കൂടപ്പിറപ്പ്! പ്രീ-ഇംപ്ലാന്റേഷന്‍ ജനറ്റിക് ഡയഗ്ണോസിസ് ഉയര്‍ത്തുന്നു ധാര്‍മികചോദ്യങ്ങള്‍!
അഹമ്മദാബാദുകാരനായ സഹദേവ്സിങ് സോളങ്കിയ്ക്ക് രണ്ട് മക്കളാണ്. മൂത്തത് മകളും രണ്ടാമത്തെയാള്‍ അഭിജിത്ത് എന്ന മകനും. അഭിജിത്തിന് 10 മാസം പ്രായമുള്ളപ്പോഴാണ് ആ കുടുംബത്തിന് തങ്ങളുടെ കുട്ടിക്ക് തലസേമിയ അസുഖമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിക്കുന്നത്. ഹീമോഗ്ലോബിന്റെ എണ്ണം വളരെ താഴ്ന്നുപോകുന്നതാണ് ഈ അസുഖം. അഭിജിത്തിന് അടുത്തടുത്ത് രക്ത സന്നിവേശം നടത്തിയാല്‍ മാത്രമെ ജീവിക്കാനാകൂ. ഒരോ 20-22 ദിവസങ്ങള്‍ക്കുള്ളില്‍ 400 എംഎല്‍ രക്തം വേണ്ടിവരും. അവന് ആറു വയസായപ്പോഴേക്കും 80 തവണ തങ്ങള്‍ രക്ത സന്നിവേശം നടത്തിയെന്നാണ് സഹദേവ്സിങ് പറയുന്നത്. അഭിജിത് പെട്ടെന്ന് അവശ നിലയിലായി. അവന്റെ പ്രതിരോധ വ്യവസ്ഥ തകര്‍ന്നു. നിത്യരോഗം അവനെ വിടാതെ പിടികൂടി. തന്റെ മകന് എന്തു സംഭവിക്കും എന്നറിയാന്‍ രോഗത്തെക്കുറിച്ചു ലഭ്യമായ എല്ലാ വിവരങ്ങളും വായിച്ചു. എന്തെങ്കിലും പരിഹാരമുണ്ടോ എന്നും പരതി. വദഗ്ധരുടെ അഭിപ്രായവും ആരാഞ്ഞു. അങ്ങനെയയിരിക്കെയാണ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് രോഗത്തിനു ശാശ്വത പരിഹാരം നല്‍കുമെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നത്. എന്നാല്‍, സ്വന്തം കുടുംബത്തിലെ, മൂത്ത മകളുടെയടക്കം ബോണ്‍ മാരോ അഭിജിത്തിനു ചേരില്ല എന്നു ടെസ്റ്റുകളില്‍ നിന്നും നിരാശയോടെ മനസിലാക്കി.
പിന്നീട് 2017-ലാണ് അദ്ദേഹം രക്ഷക കൂടപ്പിറപ്പിനെപ്പറ്റിയുള്ള ((saviour sibling) ഒരു ലേഖനം വായിക്കുന്നത്--മുതിര്‍ന്ന കുട്ടിക്ക് അവയവങ്ങളും കോശങ്ങളും ബോണ്‍ മാരോയും ഒക്കെ നല്‍കാനായി ഒരു കുട്ടിയെ ജനിപ്പിക്കുന്ന കാര്യം. അദ്ദേഹത്തിന്റെ ജിജ്ഞാസ ഉണര്‍ന്നു. അദ്ദേഹം ഇന്ത്യയിലെ വന്ധ്യതാ സ്പെഷ്യലിസ്റ്റുകളിലൊരാളായ ഡോക്ടര്‍ മനീഷ് ബാങ്കറെ സമീപിച്ച് അഭിജിത്തിന്റെ ചികിത്സയ്ക്കു വേണ്ടി തലസേമിയ രഹിത ഭ്രൂണം ഉണ്ടാക്കിയെടുക്കാന്‍ പ്രേരിപ്പിച്ചു. തനിക്കു വേറെ മാര്‍ഗങ്ങളില്ലായിരുന്നു എന്നാണ് സഹദേവ്സിങ് പറയുന്നത്.
ഈ സാങ്കേതികവിദ്യയെ പ്രീ-ഇംപ്ലാന്റേഷന്‍ ജനറ്റിക് ഡയഗ്ണോസിസ് എന്നാണ് വിളിക്കുന്നത്. രോഗ കാരണമായ ജീനിനെ ഭ്രൂണത്തില്‍ നിന്ന് നീക്കം ചെയ്യുക എന്നതാണത്. ഈ സാങ്കേദികവിദ്യ ഇന്ത്യയില്‍ ഏതാനും വര്‍ഷമായി ഉപയോഗിച്ചുവരുന്നുമുണ്ട്. എന്നാല്‍, ഇതാദ്യമായാണ് അതുപയോഗിച്ച് ഒരു രക്ഷക കൂടപ്പിറപ്പിനെ ജനിപ്പിക്കുന്നത്. ഈ ഭ്രൂണം സൃഷ്ടിക്കാന്‍ തനിക്ക് ആറുമാസം വേണ്ടിവന്നു എന്നാണ് ഡോക്ടര്‍ ബാങ്കര്‍ പറയുന്നത്. അഭിജിത്തിനു ചേരുന്ന വിധത്തില്‍ വേണമല്ലോ അതു തയാര്‍ ചെയ്യാന്‍. ചേരുന്നതു കിട്ടി എന്നു മനസിലായപ്പോള്‍ അത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു.
കാവ്യയുടെ ജനനത്തിനു ശേഷം കുട്ടിക്ക് 10-12 കിലോ തൂക്കം വയ്ക്കാനായി 18 മാസത്തോളം കാത്തിരിക്കാനായിരുന്നു തീരുമാനം. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് 2020 മാര്‍ച്ചില്‍ നടത്തുകയായിരുന്നു. അഭിജിത്തിന്റെ ശരീരം അതു സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ഇതുവരെ രക്തം പകരല്‍ അഭിജിത്തിനു വേണ്ടിവന്നില്ല. ഹീമോഗ്ലോബിന്റെ എണ്ണം 11 നു മേലെ ആകുകയും ചെയ്തു. അഭിജിത്ത് രോഗമുക്തനായി എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ട്രാന്‍സ്പ്ലാന്റ് നടത്തിയത് ഡോക്ടര്‍ ദീപാ ത്രിവേദിയാണ്. ആദ്യം കാവ്യയുടെ ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുകയും ശരിരത്തിന്റെ ചില ഭാഗങ്ങളല്‍ വേദന അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ അവളിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നു എന്നും പറയുന്നു. രണ്ടു കുട്ടികളും പൂര്‍ണ ആരോഗ്യം കൈവരിച്ചു.
അമേരിക്കയില്‍ 20 വര്‍ഷം മുമ്പ് തന്റെ ആറു വയസുകാരി സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇതുപോലെ പിറവിയെടുത്ത ആഡം നാഷ് ആണ് ലോകത്തെ ആദ്യത്തെ രക്ഷക കൂടപ്പിറപ്പെന്നാണ് ചരിത്രം പറയുന്നത്. ആ കാലത്ത് തന്നെ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു--ആണ്‍കുട്ടിയേ വേണ്ടിയിട്ടു ജനിപ്പിച്ചതാണോ അതോ അതു വെറുമൊരു മെഡിക്കല്‍ ചരക്കാണോ (commodtiy)? ഇനി മുതല്‍ ഡിസൈനര്‍ കുട്ടികളെ ജനിപ്പിക്കല്‍ തുടങ്ങുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നത്. 2010-ല്‍ ബ്രിട്ടണില്‍ ആദ്യത്തെ രക്ഷക കൂടപ്പിറപ്പ് പിറന്നപ്പോഴും ഈ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കാവ്യയുടെ ജനനവും ആ ചോദ്യങ്ങള്‍ തന്നെ ഉയര്‍ത്തുന്നു. കുറ്റമറ്റ ഒരു കുട്ടിയുടെ ജനനത്തിനു സഹായിക്കാനായി മറ്റൊര കുട്ടിയെ ജനിപ്പിക്കുന്നതിലെ ധാര്‍മികാധാര്‍മികതകളെക്കുറിച്ചും ചോദ്യങ്ങളുയരുന്നു. ഒരാളുടെ ഉന്നമനത്തിനു മാത്രമായി മറ്റൊരാളെ ഉപയോഗിക്കുന്നത് ഏത്രമാത്രം ആശാസ്യമാണ് എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.
ജനിതക ബയോ ടെക്നോളജി ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ല.
തന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്യേണ്ടന്നാണ് സഹദേവ്സിങ് പറയുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്നും, ചില നിസ്സഹായ അവസ്ഥകളില്‍ അത് അനുവദിക്കണമെന്നുമാണ് പലരും വാദിക്കുന്നത്. ഈ ചികിത്സയ്ക്കു മുമ്പ് അഭിജിത്തിന് ഏകദേശം 25-30 വര്‍ഷം വരെയായിരുന്നു ജീവിതം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അവന്റെ ജീവിതം സാധാരണ നിലയിലായെന്നു പറയുന്നു. അത് സന്തോഷദായകമാണെന്നിരിക്കെ കൂടെ, ഇത്തരം നീക്കങ്ങള്‍ വ്യാപകമായാല്‍ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് സമൂഹം എങ്ങനെ ഒരുങ്ങും എന്ന ചോദ്യവും ഉയരുന്നു.
https://www.facebook.com/Malayalivartha