കെഎസ്‌ഇബി ചെയര്‍മാനായിരുന്ന കാലത്ത് കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നാഗര്‍കോവിലിലെ കമ്പനികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം സ്ഥാപിച്ചു.. സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി; ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ പുറത്ത് വിട്ട രഹസ്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...
സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുറിച്ച് പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കര്‍ വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍, കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിക്കുന്ന വാട്സാപ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.
കെഎസ്‌ഇബി ചെയര്‍മാനായിരുന്ന കാലത്താണ് കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നാഗര്‍കോവിലിലെ കമ്ബനികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം സ്ഥാപിച്ചത്. വര്‍ഷം മുഴുവനും നല്ല കാറ്റു ലഭിക്കുന്ന നാഗര്‍കോവില്‍ പ്രദേശത്ത് കാറ്റാടി കമ്ബനികള്‍ക്ക് ഏഴ് വര്‍ഷം കൊണ്ടു മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കഴിയും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതിന് 10 വര്‍ഷം വരെ വേണ്ടിവന്നേക്കും. ഒരു കാറ്റാടി സ്ഥാപിക്കാന്‍ 15 കോടി രൂപയാണ് ചെലവ്. ഇതില്‍ നിന്നുതന്നെ ശിവശങ്കറിന്റെ നിക്ഷേപത്തിന്റെ വലിപ്പവും ഊഹിക്കാവുന്നതേയുള്ളൂ. നാഗര്‍കോവിലില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ജര്‍മന്‍ കമ്ബനിയില്‍ തിരുവനന്തപുരത്തെ യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിക്കും മുതല്‍മുടക്കുള്ളതായി സൂചനയുണ്ട്. ജമാല്‍ അല്‍ സാബിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് അന്വേഷണ ഏജന്‍സികളോടു വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുമ്ബോള്‍ ജര്‍മന്‍ വ്യവസായ സംരംഭത്തില്‍ പങ്കാളിയാക്കാമെന്നു കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വൻകിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങൾ ആണ് നൽകേണ്ടത്. വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എം ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നുണ്ടെന്നാണ് വിവരം. സ്വപ്ന പദ്ധതികളുടെ മറവില്‍ ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയൽ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി എൻഫോഴ്സ്മെന്‍റിന് വിവരം ലഭിച്ചതായാണ് സൂചന . എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് സര്‍ക്കാരിനെതിരെ നീളുന്നതിന്‍റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കൾ സംബന്ധിച്ചും, എൻഫോസ്മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകൾ, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന നടക്കുന്നത്. സ്വന്തം പേരിൽ ലോക്കർ അടക്കം ഉണ്ടോ എന്നും എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha