കോവിഡിനുള്ള 'അദ്ഭുതമരുന്ന്'... ഒഴുകിയെത്തി ജനം! പിന്നാലെ സംഭവിച്ചത് മറ്റൊന്ന്; സംഭവം ഇങ്ങനെ...
കോവിഡിനുള്ള 'അദ്ഭുതമരുന്ന്' വിതരണം ചെയ്യുന്നെന്ന വാര്‍ത്ത പരന്നതോടെ തടിച്ചുകൂടിയത് ആയിരങ്ങള്‍. സ്വയം പ്രഖ്യാപിത ആയുര്‍വേദ ഡോക്ടര്‍ വിതരണം ചെയ്യുന്ന കോവിഡിനെ തുരത്തുന്ന മരുന്ന് വാങ്ങാനാണ് ജനക്കൂട്ടം ഇരച്ചെത്തിയത്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കൃഷ്ണപട്ടണം ഗ്രാമത്തിലാണ് സംഭവം.
ബോനിഗി ആനന്ദ് എന്ന വ്യക്തിയാണ് കോവിഡ് ഭേദപ്പെടുത്തുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്യുന്നത്. ഇയാള്‍ സ്വയം വികസിപ്പിച്ച മരുന്നാണ് വിതരണം ചെയ്തത്. ഗ്രാമത്തില്‍ കുറേനാളായി ആയുര്‍വേദ ചികിത്സ നടത്തുന്നയാളാണ് ആനന്ദ്.
കഴിഞ്ഞ പത്തു ദിവസമായി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകളോളം നീണ്ട നിര ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോവിഡ് ബാധിച്ചവര്‍ക്ക്, പനി ഉള്ളവര്‍ക്ക്, കോവിഡിന്റെ മറ്റ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മരുന്ന് വിതരണം. നാലു മരുന്നുകള്‍ തയാറാക്കിയെന്നും ആയുര്‍വേദ മൂലികകളാണു ചേരുവയെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇയാള്‍ ആയുര്‍വേദത്തിലോ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിലോ ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല.
മരുന്നു വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവച്ചെങ്കിലും ഇയാള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാത്തത്.
അതേസമയം രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 19,33,72,819 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ചവരിൽ നിന്ന് പത്തു മീറ്റര്‍ അകലെ നിന്നാല്‍ പോലും രോഗം പകര്‍ന്നേക്കാമെന്ന മുന്നറിയിപ്പ് പലരും ഞെട്ടലോടെയാണ് കേട്ടത്. കേന്ദ്രം പുറത്തുവിട്ട പുതിയ മാർഗനിർദേശത്തില്‍ പറയുന്നത് പത്ത് മീറ്റര്‍ അകലെ നില്‍ക്കുന്നയാള്‍ക്കു പോലും കോവിഡ് പകരാമെന്നാണ്. എയ്‌റോസോളുകൾ അഥവാ വായുവില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്മകണികകളാണ് പ്രശ്നക്കാർ.
പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസറുടെ ഓഫിസ് പുതുക്കി പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിലാണ് പുതിയ മുന്നറിയിപ്പുള്ളത്. പുതിയ പഠനങ്ങള്‍ പ്രകാരം വായുവിലൂടെ പത്ത് മീറ്റര്‍ അകലെ വരെ വൈറസ് എത്താനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രത്യേകിച്ചും കെട്ടിടങ്ങള്‍ക്കുള്ളിലാണ് കൂടുതൽ സാധ്യതയെന്നും പറയുന്നു.
കോവിഡ് ഏതെല്ലാം രീതിയില്‍ പകരാമെന്നതിനെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ചകള്‍ മഹാമാരിയുടെ തുടക്കം മുതൽ നടക്കുന്നുണ്ട്. തുടക്കത്തിലെ അനുമാനം പ്രകാരം കോവിഡ് രോഗി സംസാരിക്കുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന തുപ്പല്‍ കണങ്ങളിൽ നിന്നും മറ്റുമാണ് രോഗം പകരുന്നതെന്ന ആശയത്തിനായിരുന്നു പ്രാധാന്യം നൽകിയത്.
ഇത്തരം തുള്ളികള്‍ താരതമ്യേന വലുതായതിനാല്‍ അധികദൂരം സഞ്ചരിക്കില്ല. അതിനു മുൻപ് നിലത്തു പതിക്കുമെന്നതിനാലാണ് രണ്ടു മീറ്ററും മറ്റും സുരക്ഷിത അകലമായി പറഞ്ഞു വന്നത്. ആറടി അഥവാ രണ്ടുമീറ്റര്‍ അകലത്തിലാണ് നില്‍ക്കുന്നതെങ്കില്‍ സുരക്ഷിതാരാണെന്ന വിചാരം ഇതുമൂലം ആളുകള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
കോവിഡിന്റെ അതിതീവ്ര വ്യാപനം നടക്കുന്നുവെന്നു സംശയിക്കുന്ന ഇന്ത്യയില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് സർക്കാർ പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. സംശയത്തിനിട നല്‍കാത്ത രീതിയിലുള്ള സന്ദേശമാണ് സർക്കാരിന്റേത്. ഇതിനാലാണ് പത്ത് മീറ്റര്‍ അകലെ നിന്നാല്‍ പോലും എയ്‌റോസോള്‍സ് നിങ്ങള്‍ക്കു പിന്നാലെയെത്താമെന്ന് പറയുന്നത്.
രോഗബാധിതനില്‍ നിന്നു പുറപ്പെടുന്ന തുളളികള്‍ രണ്ടു മീറ്റര്‍ അകലെ വരെയെ പതിക്കൂവെന്നു കരുതിയാലും എയ്‌റോസോള്‍സ് വായുവിലൂടെ പത്ത് മീറ്റര്‍ അകലെ വരെ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം തുള്ളികളും എയ്‌റോസോള്‍സും വഴിയാണ് രോഗം പ്രധാനമായും പകരുന്നതെന്ന് ഇപ്പോള്‍ ഉറപ്പായിട്ടുമുണ്ട്.
ഇവ ഏതെങ്കിലും പ്രതലത്തില്‍ വീഴുകയും അവിടെ സ്പര്‍ശിക്കുന്നര്‍ക്ക് രോഗം ലഭിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതേസമയം, പ്രതലത്തില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത താരതമ്യേന വളരെ കുറവാണെന്നും ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha