അണ്‍ലോക്ക് കേരള... ബുധനാഴ്ചക്ക് ശേഷം ചില ഇളവുകള്‍; രോഗബാധ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം; തീരുമാനം മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിന് ശേഷം പ്രഖ്യാപിക്കും; മദ്യശാലകള്‍ തുറക്കാന്‍ അനുമതിയുണ്ടാകില്ല
ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു തീരുമാനം അണ്‍ലോക് കേരള എന്നതാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി കേരളം അഞ്ച് ആഴ്ചയായി സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം പുകഞ്ഞു തുടങ്ങിയിരുന്നു. ഈ ഒരു സാഹചര്യം കൂടി പരിഗണിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനം എടുക്കുക. അതേസമയം കൊവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരും. അതുകൊണ്ട് തന്നെ അണ്‍ലോക്ക് എന്ന് പേരുമാറുമെങ്കിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരനാണ് സാധ്യത.
നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് സൂചന. ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്‌സലുകള്‍ അനുവദിക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. എന്നാല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതിയുണ്ടാകില്ല.
75 ശതമാനം ജനങ്ങളും വാക്‌സിന്‍ എടുത്താലേ കൊവിഡ് ഭീഷണിയില്‍നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്. 75 ശതമാനംപേരും പൂര്‍ണമായി വാക്‌സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ രോഗബാധ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനം ആയിരുന്നു. ഇന്നലെയത് 12.24 ആയി. ഒരു ശതമാനത്തോളം കുറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെയെണ്ണവും ഒരാഴ്ചക്കിടെ ഇരുപത്തയ്യായിരത്തോളം കുറഞ്ഞ് 1,23,003 ആയിട്ടുണ്ട്. കണക്ക് കൂട്ടിയ അത്ര വേഗത്തിലല്ലങ്കിലും രോഗവ്യാപനം കുറയുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് ഘട്ടംഘട്ടമായി ഇളവ് നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം ഇളവുകളേക്കുറിച്ച് ആലോചിക്കുമ്പോള്‍ മരണനിരക്ക് കുറയാത്തത് ആശങ്കയായി തുടരുകയാണ്. ആറ് ദിവസംകൊണ്ട് 1024 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിനാല്‍ ഇളവുകളോടെയുള്ള ലോക്ഡൗണ്‍ കുറച്ച് ദിവസം കൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ ഇനിയും അടച്ചുപൂട്ടിയാല്‍ ജനജീവിതം തകരുമെന്നും ചികിത്സാ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്ന രോഗികളുടെ എണ്ണത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനാല്‍ പരിശോധനയിലും ചികിത്സയിലും കൂടുതല്‍ ശ്രദ്ധചെലുത്തി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും വിദഗ്ധ അഭിപ്രായങ്ങളുണ്ട്.
ഇതിനിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ചിട്ട് പ്രതിഷേധിക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി.
കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദശം പാലിച്ച് കടകള്‍ തുറക്കാനനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിര്‍മാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം. ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റ് കടകള്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha