കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍ എത്തി. കിഴക്കന്‍ ജബലിയയില്‍ ശനിയാഴ്ച രാത്രിയില്‍ വ്യോമാക്രമണവും സ്‌ഫോടനവും നടത്തി ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ഇസ്രയേൽ ആക്രമണം ശക്തമാക്കിരിക്കുകയാണ്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസാ സിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ് ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചത്. ഗാസയിലെ ചരിത്രപരമായ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും വലുതാണ് ജബലിയയിലേത്. 1948 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ അഭയാര്‍ഥികളായ പാലസ്തീന്‍കാരുടെ പിന്‍തലമുറക്കാരായ ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാര്‍ക്കുന്നത്.
വടക്കന്‍ ഗാസയില്‍ യുദ്ധം ശക്തമായിരുന്ന കാലത്ത് ഒട്ടേറെപ്പേര്‍ ഇവിടം വിട്ടുപോയിരുന്നു. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പലരും തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം. ജബലിയയില്‍ തിരിച്ചുവരുന്ന ഹമാസിനെ നേരിടുന്നതിനാണ് സൈനിക നടപടിയെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി ജബലിയയില്‍ ഗാസാസിറ്റിയിലെ സയ്ത്തൂണ്‍ ജില്ലയില്‍ 30 ഹമാസുകാരെ വധിച്ചെന്ന് സേനാവക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
ജബലിയയില്‍ ആക്രമണം തുടങ്ങിയത് ഇവിടെ നിന്ന് വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. അതിനിടെ, മധ്യഗാസയിലെ നഗരമായ ഡെയ്ര്‍ അല്‍ ബലായ്ക്കുചുറ്റും ഇസ്രയേല്‍സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അധിനിവേശം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചില ടാങ്കുകളും ബുൾഡോസറുകളും നഗരവേലി തകർത്ത് അകത്തുകയറിയെന്നും അവരുമായി ഏറ്റുമുട്ടിയെന്നും വെടിവെപ്പുണ്ടായെന്നും ഹമാസിന്റെ മാധ്യമങ്ങൾ പറഞ്ഞു. ശനിയാഴ്ച രാത്രി ഡെയ്ർ അൽ ബലായിലുണ്ടായ ആക്രമണത്തിൽ ഡോക്ടർമാരായ അച്ഛനും മകനും കൊല്ലപ്പെട്ടു.
റഫയിൽ ഒരുലക്ഷത്തിലധികം പേരാണ് ബോംബിങ് കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തിൽനിന്നുള്ള റഫാ അതിർത്തി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടിരുന്നു. പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
റാഫയുൾപ്പെടെ ഇസ്രയേൽസൈന്യം പ്രവേശിച്ച നഗരങ്ങളിലെല്ലാം തങ്ങളുടെ സായുധവിഭാഗം കനത്തപോരാട്ടത്തിലാണെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും അറിയിച്ചു. ടാങ്ക്‌വേധ റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച് പലയിടത്തും ഇസ്രയേൽസൈന്യത്തെ നേരിട്ടെന്നും അവർ പറഞ്ഞു. അതിനിടെ ഹമാസ് തലവൻ യഹ്‍യ സിൻവാർ റഫയിലല്ല കഴിയുന്നതെന്ന് ഇസ്രായേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന ലക്ഷ്യമാണ് റഫയിലെ ആക്രമണം. ഇതോടൊപ്പം ഹമാസ് നേതാക്കളെയും ഇല്ലാതാക്കുമെന്ന് നെതന്യാഹു പറയുന്നുണ്ട്. ഗസ്സയിലെ ഹമാസിന്റെ മൂന്നാം നമ്പർ നേതാവും സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡറുമായ മർവാൻ ഇസയെ നേരത്തേ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ, സിൻവാറും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫും എവിടെയാണെന്നതിൽ ഇസ്രായേലിന് തന്നെ അവ്യക്തതയുണ്ട്. ഉടൻ പിടികൂടാൻ സാധിക്കുമെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും ഇവർ കാണാമറയത്ത് തുടരുകയാണ്.
സിൻവാർ എവിടെയാണുള്ളതെന്ന് വ്യക്തമായി പറയാൻ സാധക്കില്ലെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു. ഖാൻ യൂനിസ് പ്രദേശത്തെ ഭൂഗർഭ തുരങ്കകളിൽ കഴിയുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സിൻവാർ ഇപ്പോഴും ഗസ്സയിൽ തന്നെയുണ്ടെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഈജിപ്തിനോട് അതിർത്തി പങ്കിടുന്ന റഫയിൽ കരയാക്രമണം നടത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം ഇവിടെ കടന്നുകയറി അതിർത്തികൾ അടച്ചിരുന്നു.
15 ലക്ഷത്തോളം പേർ കഴിയുന്ന റഫയെ ആക്രമിക്കാനുള്ള പദ്ധതിക്കെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ അമേരിക്കയുടെ അംഗീകാരം ലഭിക്കും വിധം പരിമിത തോതിൽ ആക്രമണം നടത്തിയാൽ മതിയെന്നാണ് സുരക്ഷാ കാബിനറ്റിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























