സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് നിലപാട് എടുത്തിയിരിക്കുകയാണ് ഇറാന്‍. രാജ്യത്തിന്റെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ന്നാല്‍ ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയിയുടെ ഉപദേശകന്‍ കമാല്‍ ഖരാസി പ്രതികരിച്ചത്. അണുബോംബ് നിര്‍മിക്കാന്‍ ഞങ്ങള്‍ ക്കു പദ്ധതിയില്ല. എന്നാല്‍ ഇറാന്റെ നിലനില്‍പ്പിനു ഭീഷണിയുണ്ടായാല്‍, ഞങ്ങളുടെ സൈനിക നയം മാറ്റുകയല്ലാതെ മറ്റു മാര്‍ഗമില്ല. സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍, ഞങ്ങളുടെ പ്രതിരോധരീതി മാറും എന്നാണ് ഖരാസി പറഞ്ഞത്.
ഇസ്രയേലിന്റെ പ്രദേശത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായത്. കഴിഞ്ഞ മാസം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു മിസൈല്‍ ആക്രമണം. ആണവായുധം നിര്‍മിക്കുന്നതിനെതിരേ നേരത്തെ ഫത്വ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നടക്കമുള്ള സമ്മര്‍ദം തുടര്‍ന്നാല്‍ ആണവനയം പുനപ്പരിശോധിക്കുമെന്ന് 2021-ല്‍ അന്നത്തെ ഇറാന്‍ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, ഇറാനും രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി നടത്തുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇല്ലെന്നാണു സൂചന.
ഇറാന്‍ സഹകരിക്കുന്നില്ലെന്നും ഇതു നിരാശാജനകമാണെന്നും ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു. ഇറാന്‍ ആണവപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ കൃത്യമായ നടപടികള്‍ വേണമെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു.
നേരത്തെ അറിയിച്ചിട്ടില്ലാത്ത സൈറ്റുകളില്‍ കണ്ടെത്തിയ യുറേനിയം കണങ്ങളെക്കുറിച്ച് അന്വേഷിക്കാനും നിരീക്ഷണ ഉപകരണങ്ങള്‍ പുനഃസ്ഥാപിക്കാനും സഹകരിക്കുമെന്നു കഴിഞ്ഞ വര്‍ഷം ഇറാന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഒന്നും നടപ്പായിട്ടില്ല. ഇതിനിടെയാണ്, ആണവനയം മാറ്റുമെന്ന ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ഇറാന്റെ നിലപാടിനെതിരെ രംഗത്ത് വന്നു. ഐഎഇഎ പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പ്രകടമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചു. ഇറാന്റെ സഹകരണമില്ലായ്മയില്‍ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി നിരാശ പ്രകടിപ്പിച്ചു.
ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇറാന്‍ തങ്ങളുടെ ആണവായുധ ശേഷി വെളിപ്പെടുത്താമെന്ന് ഐഎഇഎക്ക് ഉറപ്പ് നല്കിയിരുന്നു, എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇറാന്‍ ഭരണകൂടം അംഗീകരിച്ചെങ്കിലും പിന്നീട് ഇതുമായി സഹകരിച്ചില്ല.
ഇറാന്റെ പക്കല്‍ 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉള്ളതായാണ് റിപ്പോര്‍ട്ട്. 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആണവായുധത്തിന് ആവശ്യം. ഇസ്ഫഹാന്‍, തബ്രിസ് നഗരങ്ങളില്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചരിത്രപരവും തന്ത്രപരവുമായ പ്രാധാന്യമുള്ള നഗരമായ ഇസ്ഫഹാനടുത്തുള്ള ഒരു പ്രധാന സൈനിക വ്യോമതാവളത്തിന് സമീപമായിരുന്നു ഇസ്രായേല്‍ സ്ഫോടനങ്ങള്‍ നടത്തിയത്.
എഫ്-14 ടോംകാറ്റ് യുദ്ധവിമാനങ്ങളുടെ ഒന്നിലധികം സ്‌ക്വാഡ് ഡ്രോണുകള്‍ ഉള്‍ക്കൊള്ളുന്ന ഇറാനിയന്‍ സൈനിക വ്യോമതാവളമായ ഇസ്ഫഹാന്‍ പോലുള്ള ലക്ഷ്യങ്ങളില്‍ ഇസ്രയേല്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വച്ചിരുന്നു എന്നത് ഒരു ചോദ്യമാണ്. സൈനിക ഗവേഷണ വികസന സൗകര്യങ്ങളും താവളങ്ങളും ഉള്‍പ്പെടെയുള്ള സുപ്രധാന സൈറ്റുകളും ഇസ്ഫഹാനുണ്ട്. സമീപ നഗരമായ നടാന്‍സ്, രാജ്യത്തെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലൊന്നാണ്.
ഇസ്ഫഹാന്‍ വിമാനത്താവളത്തിനും ശേക്കാരി സൈനിക വ്യോമതാവളത്തിനും സമീപമുള്ള ഖജാവരസ്താനിന് സമീപമായിരുന്നു ഇസ്രയേല്‍ നടത്തിയ സ്‌ഫോടനങ്ങള്‍. യുറേനിയം പരിവര്‍ത്തനം നഗരത്തിന്റെ തെക്ക്-കിഴക്കന്‍ സര്‍ദന്‍ജാന്‍ പ്രദേശത്താണ് നടക്കുന്നത്.1999-ല്‍ നിര്‍മാണം ആരംഭിച്ച ഇസ്ഫഹാനിലെ കേന്ദ്രം ചൈനയില്‍നിന്നെത്തിച്ച മൂന്ന് ചെറിയ ഗവേഷണ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കൂടാതെ ഇറാന്റെ സിവിലിയന്‍ ആണവ പരിപാടികള്‍ക്കായുള്ള ഇന്ധന ഉല്പാദനവും മറ്റ് പ്രവര്‍ത്തനങ്ങളും ഇവിടെയാണ് കൈകാര്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























