സംസ്ഥാനത്തെ ആദ്യ സ്വകാര്യ സര്‍വകലാശാലയ്ക്ക് പദ്ധതിയിടുന്നു
മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്തില്‍ സംസ്ഥാനത്തെ ആദ്യ സ്വകാര്യ സര്‍വകലാശാലയ്ക്ക് പദ്ധതിയിടുന്നു. സഫിട്രസ്റ്റിന്റെ (സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ) നേതൃത്വത്തിലുള്ള സഫികോേളജ് ആസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ഒമ്പത് ബിരുദകോഴ്‌സിലും ആറ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലുമായി ഇവിടെ 1200-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. നിലവിലുള്ള ഭൂമിക്ക് പുറമെ 250 ഏക്കറും കൂടി ഏറ്റെടുത്തിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെയാണ് വൈസ് ചാന്‍സലറായി ഉദ്ദേശിക്കുന്നത്. പ്രമുഖ വ്യവസായികളായ ഡോ. ആസാദ് മൂപ്പന്‍, എം.എ. യൂസഫലി, ഗള്‍ഫാര്‍ മുഹമ്മദലി, പി.കെ. അഹമ്മദ്, ഇമ്മിച്ചഹമ്മദ് തുടങ്ങി 44 പേരാണ് ട്രസ്റ്റിന് പിന്നില്‍.
സ്വന്തമായി സിലബസ് തയ്യാറാക്കാനും സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യാനും കോഴ്‌സുകളും പരീക്ഷകളും നടത്താനും അവകാശമുള്ള ഒരു സ്വതന്ത്ര സർവ്വകലാശാലയായിരിക്കും ഇത്. ഗവേഷണം നടത്താനും പിഎച്ച്.ഡി ബിരുദങ്ങള്‍ നല്‍കാനും അംഗീകാരം ഉണ്ടായിരിക്കും.
തുടക്കമെന്ന നിലയില്‍ സഫി കോളേജിന് നാക് അക്രഡിറ്റേഷന്‍ നേടുന്നതിനുള്ള റിപ്പോര്‍ട്ട് കേന്ദ്ര മാനവശേഷിവികസന മന്ത്രാലയത്തിന് അയച്ചു. അവര്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് അയക്കും. പുതിയ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് വിദേശസര്‍വകലാശാലകളുമായി സഹകരിച്ച് കോഴ്‌സുകള്‍ തുടങ്ങാനും ഗവേഷണങ്ങള്‍ക്ക് മാത്രമായി റിസര്‍ച്ച് ഡയറക്ടറേറ്റിന് രൂപം കൊടുക്കാനും പദ്ധതിയുണ്ട്.
രാജസ്ഥാന്‍ - 46, ഗുജറാത്ത് -30, ഉത്തര്‍പ്രദേശ് 29, മധ്യപ്രദേശ് 24, ഹരിയാണ 20, ഹിമാചല്‍ പ്രദേശ് 17, പഞ്ചാബ് 16, കര്‍ണാടക 15, ഉത്തരാഖണ്ഡ് 12, മഹാരാഷ്ട്ര 10, ഛത്തീസ്ഗഢ് 9, പശ്ചിമ ബംഗാള്‍ 9, മേഘാലയ 8, ജാര്‍ഖണ്ഡ് 8, അരുണാചല്‍ 7, അസം 5, സിക്കിം 5, ഒഡിഷ 4, നാഗാലന്‍ഡ് 3, മണിപ്പുര്‍ 1, മിസോറം 1, ത്രിപുര 1 എന്നിങ്ങനെയാണ് നിലവിൽ സ്വകാര്യ സർവകലാശാലയുടെ കണക്ക്.
https://www.facebook.com/Malayalivartha