കാഠ്മണ്ഡുവിലേക്ക് തിരിച്ച ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുള്‍പ്പടെ ഏഴു പേരടങ്ങുന്ന സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി
ഗോര്‍ഹ ജില്ലയിലെ സമഗുവനില്‍നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ശേഷം കാണാതായ ഹെലികോപ്റ്റർ തകർന്നു വീണതായി റിപ്പോർട്ടുകൾ. ദാദിംഗ്-നുവാക്കോട്ട് ജില്ലാ അതിര്‍ത്തികള്‍ക്കിടയിലെ വനമേഖലയില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
അതേസമയം ഇന്ന് രാവിലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഹെലികോപ്റ്റർ നിബിഡ വനത്തില്‍ തകര്‍ന്നു വീണതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. മുതിര്‍ന്ന പൈലറ്റ് നിശ്ചല്‍ കെ.സിയാണ് ഹെലികോപ്റ്റര്‍ പറത്തിയിരുന്നത്.
ജാപ്പനീസ് ട്രെക്കര്‍ അടക്കം ആറ് യാത്രക്കാരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. പൈലറ്റ് അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടോ എന്ന് വ്യക്തമല്ല. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുന്നതായി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു രോഗിയെ കൊണ്ടുവരുന്നതിനായി കാഠ്മണ്ഡുവിലേക്ക് പോയ വിമാനം 20 മൈല്‍ പറന്ന ശേഷം രാവിലെ 8.10 ഓടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകരുമായി നോപ്പാള്‍ ആര്‍മിയുടെ ഹെലികോപ്റ്ററും ഒരു സ്വകാര്യ ഹെലികോപ്റ്ററും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha