ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം...ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ... വീട് ഇസ്രായേൽ സൈന്യം വളഞ്ഞു...അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു..
![](https://www.malayalivartha.com/assets/coverphotos/w657/300724_1701944741.jpg)
ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ. സിൻവാറിന്റെ വീട് ഇസ്രായേൽ സൈന്യം വളഞ്ഞുവെന്നും, അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.” ഗാസ മുനമ്പിൽ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാൻ അറിയിച്ചിരുന്നു. അവർ ഇപ്പോൾ സിൻവാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം. അതുകൊണ്ട് തന്നെ സിൻവാർ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നത് വരെയുള്ള കുറഞ്ഞ സമയം മാത്രമാണ് സിൻവാറിന് മുന്നിലുള്ളതെന്നും” നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
സിൻവാർ നിലവിൽ വീടിനുള്ളിൽ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തിൽ ആണെന്നുമാണ് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ”സിൻവാർ അവിടെയുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടേക്ക് എത്തുന്നത്. എന്നാൽ അവിടെ നിന്ന് ലഭിച്ച കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും വിശദമായി പറയാനുള്ള ഇടമല്ല ഇപ്പോഴിത്.അയാളെ കണ്ടെത്തി വധിക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമയെന്നും” ഡാനിയൽ ഹഗാരി പറഞ്ഞു.2017ലാണ് യഹ്യ സിൻവാർ ഹമാസിന്റെ പ്രധാന നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും പാലസ്തീനികളെ കൊലപ്പെടുത്തിയതിനും ഇയാൾ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിർത്തൽ കരാർ രൂപീകരിക്കാൻ ഖത്തറുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയതും സിൻവാറാണ്.ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച ഇസ്രയേൽ–ഹമാസ് യുദ്ധം 2 മാസം പിന്നിടുമ്പോൾ, ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ പലസ്തീൻ ജനത. തെക്കൻ ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു. നഗരഹൃദയത്തിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ കനത്ത വെടിവയ്പുമുണ്ടായി. ബോംബാക്രമണങ്ങളിൽ പരുക്കേറ്റ നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയുംകൊണ്ട് ആശുപത്രികൾ നിറഞ്ഞു. ഗാസയിലെങ്ങും യുഎൻ സഹായവിതരണവും സ്തംഭിച്ചു.വടക്കൻ ഗാസ ഏതാണ്ടു പൂർണമായി പിടിച്ചെടുത്ത ഇസ്രയേൽ സൈന്യം, ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷമാണു തെക്കൻ ഗാസയിലേക്കു കടന്നത്.
വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ അഭയം തേടിയ ഖാൻ യൂനിസും യുദ്ധഭൂമിയായതോടെ ഒഴിഞ്ഞുപോകാനിടമില്ലാത്ത ദുരവസ്ഥയിലാണു ജനങ്ങൾ. അൽ മവാസി എന്ന ചെറുപട്ടണത്തിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം നിർദേശിച്ചത്. ഒരു വിമാനത്താവളത്തെക്കാൾ ചെറുതാണ് ഈ പ്രദേശം. ഗാസയിലെ പ്രതിസന്ധി അനുനിമിഷം വഷളാകുകയാണെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. റഫായിൽ അടക്കം എല്ലായിടത്തും കനത്ത ബോംബാക്രമണമാണു നടക്കുന്നതെന്നു സംഘടനയുടെ ഗാസ പ്രതിനിധി റിച്ചഡ് പീപർകോൺ പറഞ്ഞു.ഗാസയിൽ ഇസ്രയേൽ ഉപരോധം മൂലം വൈദ്യുതി, ഇന്ധന വിതരണം നിലച്ചിട്ടു 2 മാസം പിന്നിടുന്നു. 80% വീടുകൾ തകർന്നു. മിക്ക ആശുപത്രികളും അടച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനവും നിലച്ച സ്ഥിതിയാണ്.ഈ മാസം 4 മുതൽ ഫോൺ, ഇന്റർനെറ്റ് റദ്ദാക്കി. ഗാസയിൽ സൈനിക അകമ്പടിയില്ലാതെ മാധ്യമപ്രവർത്തകരെ അനുവദിക്കാത്ത സാഹചര്യമുള്ളതിൽ യഥാർഥത്തിൽ അവിടെയെന്താണു സംഭവിക്കുന്നതെന്നു അറിയാൻ നിവൃത്തിയില്ലാത്ത സാഹചര്യമാണിപ്പോൾ.
https://www.facebook.com/Malayalivartha