പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

ക്രൊയേഷ്യന്‍ അറ്റാക്ക് കണ്ടപ്പോള്‍ ഫ്രാന്‍സിനെ ചുരുട്ടി കൂട്ടുമെന്നാണ് കരുതിയത്. എന്നാല്‍ വന്‍മതില്‍ പോലുള്ള ഫ്രഞ്ച് പ്രതിരോധം ക്രൊയേഷ്യയ്ക്ക് വിനയായി. എന്നാല്‍ സ്വന്തം പ്രതിരോധം ക്രൊയേഷ്യ മറന്നും പോയി. ഫലമോ നിലയ്ക്കാതെ പെയ്ത ഗോള്‍ മഴയ്ക്ക് ഒടുവില്‍ ലോകകീരിടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഇരുപത് വര്‍ഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്. ആന്റോയ്ന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കൈലിയന്‍ എംബാപെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മരിയോ മന്‍സൂക്കിച്ചിന്റെ ഒരു സെല്‍ഫ് ഗോളും ഫ്രഞ്ച് വിജയത്തിന് മൊഞ്ചേകി. ഇവാന്‍ പെരിസിച്ച്, മരിയോ മന്‍സൂക്കിച്ച് എന്നിവരുടെ വകയായിരുന്നു ക്രൊയേഷ്യയുടെ ഗോളുകള്‍. ഫൈനലില്‍ ഫ്രാന്‍സിന് മുന്നില്‍ മുട്ടുമടക്കിയെങ്കിലും ലോകഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നാണ് ക്രൊയേഷ്യ റഷ്യയില്‍ നിന്നും മടങ്ങുന്നത്.
തുടക്കത്തിലെ ഫ്രാന്‍സ് ബോക്‌സിലേക്ക് ആക്രമണം നടത്തുന്ന ക്രൊയേഷ്യന്‍ നിരയെ ആണ് കളിക്കളക്കത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു. എന്നാല്‍ എതിരാളികളെ ബഹുമാനിച്ച് തിരിച്ചടിക്കുന്ന ഫ്രാന്‍സിനെയാണ് പിന്നീട് കളിക്കളത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ കണ്ട് ഫ്രാന്‍സായിരുന്നില്ല പിന്നീട്. പതിനെട്ടാം മിനിറ്റില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിന്‍ ഗ്രീസ്മാന്‍ എടുത്ത മനോഹരമായ ഫ്രീകിക്ക് മന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ എത്തുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിയതിനായിരുന്നു ഫ്രാന്‍സിന് അനുകൂലമായ ഫ്രീകിക്ക് റഫറി വിധിച്ചത്.
എന്നാല്‍ അധികം വൈകാതെ ഒരു ഗോള്‍ തിരിച്ചടിച്ച് ഈ ലോകകപ്പിലെ ജൈത്രയാത്ര ക്രൊയേഷ്യ തുടരുകയാണോ എന്ന് തോന്നിപ്പിച്ചു. 28ആം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ മിന്നല്‍ ഗോളിലൂടെയാണ് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തിയത്. മഗോജ് വിദയില്‍ നിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാന്‍ പെരിസിച്ചിന്റെ സുന്ദരന്‍ വോളി ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് വലയില്‍ എത്തിക്കുകയായിരുന്നു. സ്‌കോര്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ ആക്രമിച്ച് കളിക്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതരായി.
ക്രൊയേഷ്യയുടെ ആഹ്ലാദം അധികം നീട്ടാതെ തന്നെ ലീഡ് നേടി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ഫ്രാന്‍സിനായി. 38ആം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വി.എ.ആറിന്റെ സഹായത്തോടെ വിധിച്ചതോടെയാണ് ക്രൊയേഷ്യക്ക് പാരയായി പെനാല്‍റ്റി ഗോള്‍ പിറന്നത്. ഗ്രീസ്മാന്റെ ഈ ലോകകപ്പിലെ നാലാം ഗോള്‍ കൂടിയായിന്നു ഇത്. ആദ്യ പകുതിയില്‍ സമനില ഗോളിനായി ഫ്രാന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധ നിരയുടെ വന്‍മതിലില്‍ തട്ടി ഗോള്‍ അകലുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമിച്ച് കളിക്കുന്ന ക്രൊയേഷ്യന്‍ നിരയായിരുന്നു മൈതാനത്ത്. നിരന്തരം ആക്രമണങ്ങളിലൂടെ ഫ്രഞ്ച് പടയുടെ ബോക്‌സിനുള്ളില്‍ നിരന്തരം ഭീഷണിയുയര്‍ത്താന്‍ ക്രൊയേഷ്യയ്ക്കായി. എന്നാല്‍ പതിയിരുന്ന് ആക്രമിക്കുന്ന ഫ്രഞ്ച് ശൈലി തന്നെയാണ് പിന്നീട് അങ്ങോട്ടും കണ്ടത്. സമനില ഗോളിനായി ക്രൊയേഷ്യ ശ്രമിക്കുന്നതിനിടെ 59ആം മിനിറ്റില്‍ കളിക്കളത്തില്‍ കളി മെനയുന്ന പോഗ്ബയുടെ മിന്നല്‍ ഗോളിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് വര്‍ദ്ധിപ്പിച്ചു. ഗ്രീസ്മന്റെ പാസില്‍ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫന്‍ഡറുടെ ദേഹത്തു തട്ടി തെറിച്ചെങ്കിലും റീബൗണ്ടില്‍ പോഗ്ബയുടെ ഇടംകാലന്‍ മിന്നും ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകര്‍ത്ത് വലയിലേക്ക് എത്തുകയായിരുന്നു.
മൂന്നാം ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ ക്രൊയേഷ്യയെ ആകെ നിരാശയിലാക്കി എംബാപെയിലൂടെ ഫ്രാന്‍സ് നാലാം ഗോള്‍ ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിലിയന്‍ എംബപെയിലേക്ക്. മികച്ച ഒരു ഷോട്ടിലൂടെ പന്ത് ഗോള്‍ കീപ്പര്‍ സുബാസിച്ചിന് ഒരവസരവും നല്‍കാതെ എംബാപെ വലയില്‍ എത്തിക്കുന്നു. ഈ ലോകകപ്പിലെ എംബാപെയുടെ നാലാം ഗോളാണ് കലാശപ്പോരട്ടത്തില്‍ പിറന്നത്.
എന്നാല്‍ അധികം വൈകാതെ മറിയോ മന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി പ്രതീക്ഷ നല്‍കി. ഫ്രഞ്ച് നായകന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ പിഴവില്‍ നിന്നാണ് ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടിയത്. ബാക് പാസായി വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ താമസം വരുത്തിയ ലോറിസിന്റെ കാലില്‍ നിന്നും വന്ന പന്ത് ഈസി ടച്ചിലൂടെ മന്‍സൂക്കിച്ച് വലയിലെത്തിക്കുകയായിരുന്നു. ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടിയതോടെ ഉണര്‍ന്ന് കളിച്ച ഫ്രാന്‍സ് പ്രതിരോധം ശക്തിപ്പെടുത്തി ക്രൊയേഷ്യന്‍ മുന്നേറ്റം തടയുകയായിരുന്നു. മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയ്ക്ക് ഫ്രഞ്ച് അധിനിവേഷത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ലുഷ്‌കിനി സ്‌റ്റേഡിയത്തിന് മുകളില്‍ ഫൈനല്‍ വിസില്‍ ഉയരുമ്പോള്‍ ഫ്രഞ്ച് പട തങ്ങളുടെ രണ്ടാം കിരീടം ഫ്രാന്‍സില്‍ എത്തിക്കുമെന്ന് ഉറപ്പിച്ചിരുന്നു.
ക്രൊയേഷ്യയുടെ തേരോട്ടത്തിന് ചുക്കാന്‍ പിടിച്ച നായകന്‍ ലുക്കാ മോഡ്രിച്ചാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. രണ്ടാം സ്ഥാനം ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാഡിനും മൂന്നാം സ്ഥാനം ആന്റോയിന്‍ ഗ്രീസ്മാനുമാണ്. ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്ത് വരെ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോയ്ക്കാണ് മികച്ച ഗോളിക്കുള്ള പുഷ്‌കാസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം. ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷിച്ചത് പോലെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സ്വന്തമാക്കി. ഒരു മാസക്കാലം നീണ്ടും നിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇവിടെ അവസാനം കുറിക്കുകയാണ്. ഇനി നാല് വര്‍ഷത്തിനപ്പുറം ഖത്തറില്‍ കാണാം.
https://www.facebook.com/Malayalivartha

























