ആ സിസിടിവി ദൃശ്യങ്ങൾ മുഹമ്മദിനൊരുക്കിയത് രക്ഷപ്പെടാനാകാത്ത കുരുക്ക് ; ഷഹീനിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേതൃത്വം കൊടുത്തു: ജ്യോത്സ്യനെ കാണാന്‍ ഉപദേശവും... ബ്ലാക്ക്മെയ്‌ലിംഗ് അവസാനിച്ചപ്പോൾ നഷ്ടമായത് ഒന്നുമറിയാതെ അച്ഛന്റെ സഹോദരനൊപ്പം നടന്ന ഒമ്പതുവയസുകാരന്റെ ജീവൻ

മലപ്പുറം എടയാറ്റൂരില്‍ നിന്ന് കാണാതായ ഒന്‍പതുവയസ്സുകാരനെ പിത്യസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊന്നതാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഷഹീനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിന്‍ കടലുണ്ടിപ്പുഴയിലാണ് തെരച്ചില്‍ തുടരുന്നത്.
സംഭവത്തില്‍ ഷഹീന്റെ പിതൃസഹോദരന്‍ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തടങ്കലില്‍ വെച്ച് പിതാവിന്‍റെ കൈവശമുള്ള പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ പ്രതി മുഹമ്മദ് കുട്ടി പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയ ശേഷമാണ് താൻ മടങ്ങിയതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കുട്ടിയെ ബൈക്കിൽ കയറ്റുകയാണെന്ന ഭാവേന എടുത്തുയർത്തിയ ശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് നോക്കിനിന്ന ശേഷമാണ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് പോയത്.
ഷഹീനിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പോലും പ്രതി മുഹമ്മദ് പങ്കെടുത്തു. കുട്ടിയുടെ പിതാവിനോട് വിലപേശി പണം തട്ടാനുള്ള തന്ത്രം പൊളിഞ്ഞതാണ് ഷഹീനിനെ പുഴയിലെറിയാന്‍ കാരണം.
ആഗസ്റ്റ് 13ന് എടയാറ്റൂരിലെ സ്കൂളിന് മുന്നില്‍ നിന്നും ഷഹീനിനെ മുഹമ്മദിന്‍റെ ബൈക്കില്‍ കയറ്റി കൊണ്ടു പോയതിന് ദൃക്സാക്ഷികളില്ല. പിതാവിന്‍റെ സഹോദരനൊപ്പം യാത്ര ചെയ്യുന്നത് കൊണ്ട് തന്നെ ഷഹീന്‍ സന്തോഷവാനുമായിരുന്നു. ഒരു ദിനം മുഴുവന്‍ ബൈക്കില്‍ കറങ്ങിയ ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ആനക്കയം പാലത്തില്‍ നിന്ന് ഷഹീനിനെ പുഴയിലെറിഞ്ഞത്. കൃത്യം നടത്തിയ ശേഷം മുഹമ്മദ് വീട്ടിലെത്തി ദൈനംദിന കാര്യങ്ങളില്‍ മുഴുകി.
ഷഹീനിനെ കണ്ടെത്താനായി പിതാവ് സലീമിനൊപ്പം മുഹമ്മദും ഒപ്പം കൂടി. അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് മേലാറ്റൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആവേശത്തോടെ പങ്കെടുത്തു. ജ്യോല്‍സ്യനെ കാണാന്‍ ഷഹീനിന്‍റെ പിതാവിനെ ഉപദേശിച്ചു.
ഇതിനിടെ പോലീസിന്‍റെ അന്വേഷണത്തില്‍ ഒരു കുട്ടിയെ മുന്നിലിരുത്തി പോകുന്ന ബൈക്കുകാരന്‍റെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്‍റെയും വളാഞ്ചേരിയിലെ തിയറ്ററില്‍ സിനിമ കാണുന്നതിന്‍റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ ജ്യോല്‍സ്യനെ കാണാനെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിനെ കൊണ്ട് വിളിപ്പിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ ഷഹീനിനായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം ആനക്കയം മുതല്‍ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലാണ് തെരച്ചില്‍ നടക്കുക. ആനക്കയം പാലം മുതല്‍ രണ്ട് കിലോമീറ്ററോളം ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രളയ കാലത്ത് പുഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനാല്‍ സമീപത്തെ വയലുകളിലും പറമ്പുകളിലുമെല്ലാം തെരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha























