തൃശ്ശൂര്‍ വനമേഖലയില്‍ സോയില്‍ പൈപ്പിങ് ; അപൂര്‍വ പ്രതിഭാസം കാരണം ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്നു
തൃശൂര്‍ ജില്ലയില്‍ സോയില്‍ പൈപ്പിങ് എന്ന അപൂര്‍വ ഭൗമപ്രതിഭാസമുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് വനമേഖലയിൽ അപൂർവമായ പ്രതിഭാസം രൂപപ്പെട്ടതായി റിപ്പോർട്ട്. ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡ് പ്രോജക്‌ട് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.എസ്.ശ്രീകുമാര്‍, മണ്ണൂത്തി ഫോറസ്ട്രി കോളെജ് ഡീന്‍ ഡോ.കെ.വിദ്യാസാഗരന്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍.
നദിയൊഴുകും പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രുപപ്പെടുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഈ ചെറുതുരംഗങ്ങൾ വഴി ദൃഡത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷ്ണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുന്നു.ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമാകുന്നു. ഇത് മലയിടിച്ചിലിന് കാരണമാകുന്നു.
ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട, ജില്ലകളില്‍ 2008ലും 2013ലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. വരന്തരപ്പിള്ളിള്ളി പഞ്ചായത്തിലെ പുലിക്കണ്ണി, ചിമ്മിനി ഡാമിനടുത്തുള്ള എച്ചിപ്പാറ, പീച്ചിക്കടുത്തുള്ള പുത്തന്‍കാട്, വെട്ടുകാട്, എട്ടാംകല്ല് എന്നീ സ്ഥലങ്ങളിലാണ് കൊടകര മേഖലയുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ പഠനം നടത്തിയത്. പഠനത്തിൽ എട്ടാംകല്ല്, പുത്തന്‍കാട് എന്നീ ഭാഗത്ത് സോയില്‍ പൈപ്പിങ് കണ്ടെത്തി. ഇവിടെ 60 സെന്റീമീറ്റര്‍ വ്യാസമുള്ള ടണല്‍ ആണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha