സാലറി ചലഞ്ചിന് തണുപ്പൻ പ്രതികരണം; ദിവസമൊന്ന് കഴിഞ്ഞിട്ടും പണം നൽകാൻ ആളില്ല
മുഖ്യമന്ത്രി പിണറായി വിജയന്റേതായി ചാനലുകൾ പുറത്തുവിട്ട ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി എന്ന ആശയത്തിന് തണുപ്പൻ പ്രതികരണം. സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ് പദ്ധതി പൊളിക്കാൻ ആദ്യം രംഗത്തെത്തിയത്. ഇതിൽ ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് അധികവും.
ആശയത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനധികൃതമായി സമ്പാദിച്ച കോഴപണം എഴുതി കൊടുക്കട്ടെ എന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചത് ഒരാശയം മാത്രമാണെന്നും അത് സൗകര്യമുള്ളവർ നൽകിയാൽ മതിയെന്നുമാണ് സി പി എം നേതാക്കൾ പറയുന്നത്. അതിനിടെ തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ എത്തുന്ന ദുരിതാശ്വാസ സാമഗ്രികൾ കൈയൂക്കുളളവർ അടിച്ചുമാറ്റി കൊണ്ട് പോവുകയാണ്.
സാലറി ചലഞ്ച് എന്ന ആശയം മുഖ്യമന്ത്രിയുടേതല്ലെന്ന് സി പി എം നേതാക്കൾ പറയുന്നു. റേറ്റിംഗ് വർധിപ്പിക്കാനുള്ള ചാനലുകളുടെ കുസ്തിത ശ്രമമാണ് പിന്നിലെന്ന് പറയുന്നു. സി പി എം നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. ഒരു മാസത്തെ ശമ്പളം പ്രായോഗികമല്ലെന്നാണ് അവരുടെ അഭിപ്രായം. ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം മാറ്റി വച്ചാൽ പലർക്കും ശമ്പളത്തിൽ ഒന്നും കാണില്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. ഒരു മാസത്തെ ശമ്പളം പത്തു മാസമായി നൽകണം എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. 40,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ മൂന്നു ദിവസത്തെ ശമ്പളം നൽകിയാൽ 4000 രൂപ വരും. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് ശമ്പളമെങ്കിൽ അത് സഹിക്കാൻ കഴിയില്ല. ഓണം അഡ്വാൻസ് വാങ്ങിയ സർക്കാർ ജീവനകാർക്ക് അടുത്ത മാസം മുതൽ അതിൽ നിന്നൊരു ഭാഗം പിടിച്ചു തുടങ്ങും. ചുരുക്കത്തിൽ സാധാരണക്കാരുടെ പള്ളയ്ക്കടിക്കുന്ന പരിപാടിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
തന്റെ പ്രഖ്യാപനത്തിൽ നിന്നും എങ്ങനെ ഊരും എന്ന ചിന്തയിലാണ് മുഖ്യമന്ത്രി. ചാനലുകളിൽ നിന്ന് ഒഴിഞ്ഞു നിന്ന മുഖ്യമന്ത്രിയെ ഒടുവിൽ കുരുക്കിയെന്ന് പറഞ്ഞാൽ മതി. സകലമാന മലയാളികളും പ്രളയദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമൊപ്പമാണ് നിൽക്കുന്നത്. അതാണ് സാഹചര്യമെന്നിരിക്കെ ഇത്തരം ആശയങ്ങൾ എന്തിനാണെന്നാണ് ഇടത് ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്.
സാലറി ചലഞ്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴും ഒരു പ്രമുഖ വ്യക്തി പോലും അതിനോട് പോസിറ്റീവായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha