ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്ക് നാല് തരത്തിലുള്ള സുരക്ഷാസംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്, അനിഷ്ടസംഭവങ്ങളുണ്ടായാല്‍ മഠത്തില്‍ നിന്ന് കുറവിലങ്ങാട് സ്റ്റേഷനില്‍ അറിയിക്കാനുള്ള ടെലഫോണിക് റിസീവര്‍ സ്ഥാപിച്ചിട്ടുണ്ട്, നാല് വര്‍ഷം മുമ്പ് നടന്ന സംഭവം ആയതിനാല്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടാകുന്നത് സ്വാഭാവികം, ബിഷപ്പ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രേഖകളുണ്ട് - കോട്ടയം എസ്.പി

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വൈരുദ്ധ്യം സ്വാഭാവികമാണ്. അതിനാല്‍ ഇതെല്ലാം വിശദമായി പരിശോധിക്കും. ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് എസ്.പി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഒരു മാസത്തിന് ശേഷം അന്വേഷണത്തില്‍ എന്തൊക്കെ നടന്നു, കന്യാസ്ത്രീക്ക് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍, ബിഷപ്പിന്റെ അറസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും എസ്.പി പറഞ്ഞു.
19ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്ത ശേഷമേ കേസിനെ കുറിച്ച് പൂര്‍ണമായ ധാരണ ലഭിക്കൂ. അറസ്റ്റിനെ കുറിച്ച് അതിന് ശേഷമേ തീരുമാനിക്കൂ. ജൂണ്‍ 29 മുതല്‍ കന്യാസ്ത്രീയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മഠത്തിന് ചുറ്റും പട്രോളിംഗ് നടത്തുന്നുണ്ട്. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാവുന്ന തരത്തിലുള്ള ടെലഫോണിക് റിസീവര്‍ സംവിധാനം മഠത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈക്കം ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തത് മുതല്‍ നാല് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇരയ്ക്ക് ഒരുക്കിയിട്ടുള്ളതെന്നും എസ്.പി പറഞ്ഞു.
ടെലഫോണിലൂടെ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും മഠത്തിലെ ജീവനക്കാരന്‍ വഴി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന കേസ് അല്ലാത്തതിനാല്‍ അന്വേഷണത്തിന് സമയം വേണ്ടിവരും.
എം.എല്‍.എ പി.സി ജോര്‍ജ്ജ് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയത് സംബന്ധിച്ച് സ്വമേധയാ കേസ് എടുക്കാനാവില്ല. കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. അന്നവര്‍ക്ക് അസൗകര്യം ഉണ്ടായിരുന്നു. പിന്നീട് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ കുറിച്ച് മറ്റൊരാള്‍ നടത്തിയ പരാമര്‍ശം ഇരയ്ക്ക് എന്താണ് തോന്നുന്നത് അതിനനുസരിച്ചായിരിക്കും കേസ്. മാനനഷ്ടമുണ്ടാക്കുന്ന പരാമര്‍ശമാണെന്ന് ഇരയ്ക്ക് തോന്നിയെങ്കില്‍ അതാണ് ക്രൈം. ഇല്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് മാത്രമല്ല, മൂന്നാമതൊരാള്‍ക്ക് ഇടപെടാനുമാവില്ല- എസ്.പി പറഞ്ഞു.
https://www.facebook.com/Malayalivartha























