ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ആദ്യ തോൽവി... ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ആദ്യ തോൽവി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാന് 57 റൺസിന്റെ തോൽവി. ഹൈദരാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് നേടിയത്. ഇഷാൻ കിഷന്റെ (44 പന്തിൽ 91) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
അരങ്ങേറ്റത്തിൽ തന്നെ നാല് വീതം വിക്കറ്റ് വീഴ്ത്തിയ പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരാണ് രാജസ്ഥാനെ തകർത്തത്. 44 പന്തിൽ 69 റൺസ് നേടിയ ഡോണോവൻ ഫെരേരയായാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. രവീന്ദ്ര ജഡേജ 45 റൺസെടുക്കുകയും ചെയ്തു.
തുടക്കത്തിൽ കനത്ത ബാറ്റിംഗ് തകർച്ചയാണ് രാജസ്ഥാൻ നേരിട്ടത്. പ്രഫുൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. പ്രഫുൽ എറിഞ്ഞ രണ്ടാം പന്തിൽ തന്നെ വൈഭവ് സൂര്യവൻഷിയുടെ (0) വിക്കറ്റ് രാജസ്ഥാന് നഷ്ടമായി.
നാലാം പന്തിൽ ധ്രുവ് ജുറലും (0) മടങ്ങി. അവസാന പന്തിൽ ലുവൻ-ഡ്രെ പ്രിട്ടോറിയസ് (0) കൂടി തിരിച്ചയച്ച് പ്രഫുൽ രാജസ്ഥാനെ മൂന്നിന് ഒന്ന് എന്ന നിലയിലേക്ക് തള്ളിവിട്ടു. രണ്ടാം ഓവറിൽ യശസ്വി ജയ്‌സ്വാളും (1) മടങ്ങി. ഇത്തവണ സാക്കിബ് ഹുസൈന്റെ പന്തിൽ നിതീഷ് കുമാറിന് ക്യാച്ച്. തുടർന്ന് മൂന്നാം ഓവറിൽ റിയൻ പരാഗിനേയും (4) മടക്കി പ്രഫുൽ രാജസ്ഥാനെ അഞ്ചിന് ഒമ്പത് എന്ന പരിതാപകരമായ നിലയിലേക്ക് തള്ളിവിടുകയായിരുന്നു.
പിന്നീട് ജഡേജ - ഫെരേര സഖ്യം 118 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് രാജസ്ഥാനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. പതിനഞ്ചാം ഓവറിൽ ഫെരേര മടങ്ങി. തൊട്ടടുത്ത ഓവറിൽ ജഡേജയും. ജോഫ്ര ആർച്ചർ (2), രവി ബിഷ്‌ണോയി (0) എന്നിവർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തുഷാർ ദേശ്പാണ്ഡെയുടെ (11 പന്തിൽ 25) ഇന്നിംഗ്‌സ് തോൽവി ഭാരം കുറയ്ക്കാൻ മാത്രമാണ് സഹായിച്ചത്. നന്ദ്രേ ബർഗർ (3) പുറത്താവാതെ നിൽക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























