അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി

പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവുമാണ് 40 മിനിട്ട് നീണ്ട സംഭാഷണത്തില്‍ ചര്‍ച്ചയായത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകള്‍ക്ക് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ആഗോള വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായും തുറന്ന് നല്‍കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുവരും പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു. ഉപരോധം ലംഘിക്കുന്ന ഇറാനിയന്‍ ബോട്ടുകള്‍ നശിപ്പിക്കുമെന്ന കര്‍ശന മുന്നറിയിപ്പും ട്രംപ് ആവര്‍ത്തിച്ചു.
'എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസരിച്ചു.വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച ഗണ്യമായ പരോഗതി അവലോകനം ചെയ്തു. എല്ലാ മേഖലകളിലും രാഷ്ട്രങ്ങളുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ഹോര്‍മുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു'. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
സംഭാഷണത്തിനൊടുവില്‍ 'ഞങ്ങളെല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് മോദിയോട് പറഞ്ഞതായും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിക്കുന്നത്. ഫെബ്രുവരിയില്‍ വ്യാപാര കരാറിനെക്കുറിച്ചും മാര്‍ച്ച് 24ന് പശ്ചിമേഷ്യന്‍ സാഹചര്യത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























