പ്രളയത്തിനിടയിൽ പുട്ടുകച്ചവടം; മഹാപ്രളയത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ നീക്കം; പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യത്തിൽ ഇടത്-വലത് സഹകരണ സംഘം

പ്രളയത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. എന്നാൽ ഒരു മാസത്തെ ശമ്പളം നൽകാൻ പ്രതിപക്ഷ സംഘടനകൾ വിമുഖത പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ പുനരാലോചനയുണ്ടാവുമെന്നും കേൾക്കുന്നു. പ്രളയം വന്നതിനാൽ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് സർക്കാർ ജീവനക്കാർ തന്നെയാണെന്നതാണ് രസകരം.
സർക്കാർ ജീവനക്കാരുടെ സംഘടനകൾ തന്നെയാണ് ഇക്കാര്യം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസമായി നൽകാൻ സർക്കാർ പറഞ്ഞപ്പോൾ അത് അനുസരിക്കാത്തവരാണ് പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഇടത് സംഘടനാ നേതാക്കൾ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന പ്രചരണം നടത്തുന്നുണ്ട്. ഒരു മാസത്തെ ശമ്പളം നൽകാൻ സ്വന്തം അണികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയും ഇക്കാര്യങ്ങൾ അവർ പ്രചരിപ്പിക്കുന്നുണ്ട്. പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യത്തിൽ ഇടത്-വലത് സംഘടനകൾക്ക് ഒരേ അഭിപ്രായമാണുള്ളത്.
നേരത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. പെൻഷൻ പ്രായം 58 ആക്കാനായിരുന്നു നീക്കം. കെ എം മാണി അവതരിപ്പിച്ച ബജറ്റിലാണ് പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചത്. പിന്നീട് അക്കാര്യം ബജറ്റിനു മുമ്പേ പരസ്യമായതു കാരണം വേണ്ടെന്നു വച്ചു. അന്ന് നടന്നിരുന്നെങ്കിൽ നടക്കുമായിരുന്നു.
സർക്കാർ ജീവനക്കാർ ഇടത്-വലത് ഭേദമില്ലാതെ സർക്കാരിനോട് കലഹിച്ചിരിക്കുകയാണ്. ഒരു മാസത്തെ ശമ്പളം നൽകാൻ ജീവനക്കാർ മനസുകൊണ്ട് തയാറല്ല. തുക നൽകാൻ അവരെ നിർബന്ധിക്കുന്നതിൽ അവർക്ക് വിഷമമവുമുണ്ട്. അല്ലെങ്കിലും രാഷ്ട്രീയ ഭേദമന്യേ സർക്കാർ ജീവനക്കാർ സർക്കാരിന് എതിരാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കാൻ തീരുമാനിച്ചതിലുള്ള വിഷമം കാരണമാണ് ഇത്. സർക്കാർ ജീവനക്കാർ ഇടഞ്ഞു നിൽക്കുകയാണെങ്കിൽ തെരഞ്ഞടുപ്പിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സർക്കാരിനറിയാം. സർക്കാർ ജീവനക്കാരാണ് എക്കാലവും ഇടതിന്റെ വോട്ടു ബാങ്ക്.
കെ എ എസ് നടപ്പിലാക്കുമ്പോൾ അതിന് മറുമരുന്നായി പെൻഷൻ പ്രായം വർധിപ്പിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ അത്തരം താത്പര്യങ്ങളിലൊക്കെ വിള്ളൽ വീഴ്ത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, എന്നിരുന്നാലും പ്രളയത്തെ അതിജീവിക്കണമെങ്കിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ട അവസ്ഥയിലാണ് സർക്കാർ. അങ്ങനെ ചെയ്തില്ലെങ്കിൽ പെൻഷൻ കാരണം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാരിന് നേരിടാനാവില്ല.
https://www.facebook.com/Malayalivartha























