എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്;പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദം;അപമര്യാദയായി പെരുമാറിയതിന് മതിയായ തെളിവുകളില്ല
എം എൽ .എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയില്‍ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തന്നെ റിപ്പോര്‍ട്ട് ശശിക്ക് അനുകൂലവും പരാതി നല്‍കിയ യുവതിക്കെതിരെയാണെന്നുമാണ് വ്യക്തമാകുന്നത്. മന്ത്രി എ.കെ ബാലനും, പി,കെ ശ്രീമതിയും അടങ്ങുന്ന രണ്ടംഗ അന്വേഷണ കമ്മീഷന്‍ നടത്തിയ റിപ്പോര്‍ട്ടിന്റെ കുറിപ്പ് ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നു. ഇതാണ് പുറത്തായത്.
പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് സംശയമുണ്ടെന്നും, പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ശശി യുവതിക്ക് പണം നല്‍കിയതില്‍ തെറ്റില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. പരാതിക്ക് കാലതാമസം ഉണ്ടായതിന് വിശദീകരണം നല്‍കാനായിട്ടില്ല. സംഭവത്തിന് ശേഷവും ശശിയോട് യുവതി സ്വാഭാവികമായി പെരുമാറി. ശശിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസിലേക്ക് പരാതിക്കാരിയായ യുവതിയെ വിളിപ്പിച്ചത് റെഡ് വൊളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ശശി യുവതിക്ക് 50,00 രൂപ നല്‍കിയത് റെഡ് വൊളന്റിയര്‍മാരെ സജ്ജീകരിക്കാനാണെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംഎല്‍എ അപമര്യാദയായി പെരുമാറിയതിന് ദൃക്‌സാക്ഷികളില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചന എന്ന വാദം തളളാതെയുമാണ് റിപ്പോര്‍ട്ട്. പരാതിക്ക് പിന്നില്‍ ഗൂഢാലോചന എന്ന് പലനേതാക്കളും കമ്മീഷന് മൊഴി നല്‍കി. കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്ന് മാസം മുൻപാണ് ശശിക്കെതിരായ പരാതി പാര്‍ട്ടിക്കുള്ളില്‍ ഭൂകമ്പം സൃഷ്ടിച്ചത്. ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ ആറ് മാസത്തേക്കാണ് സിപിഐഎം സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മിഷനാണ് ലൈംഗിക പീഡന പരാതി അന്വേഷിച്ചത്.
https://www.facebook.com/Malayalivartha