വീട്ടിലേക്ക് എത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കേ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം... ട്രെയിൻ തട്ടി രണ്ടു ശരീരങ്ങളും ചിന്നിച്ചിതറിയപ്പോഴും ഉറ്റവർ അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞ്

സ്വപ്നകുമാരിയും മകൾ ആത്മികയും വീടിന് തൊട്ടടുത്ത് പ്രാണനറ്റ ശരീരമായി ചിന്നിച്ചിതറിയതറിയാതെ വീട്ടുക്കാർ. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. കരിക്കകം അറപ്പുരവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ഗോപിനാഥിന്റെ (എയര്‍പോര്‍ട്ട് ജീവനക്കാരന്‍) ഭാര്യ സ്വപ്നകുമാരി (30), ഏകമകള്‍ ആത്മിക എസ് നായര്‍(അഞ്ച്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഭാഗത്തിന് സമീപം പാളം വളഞ്ഞുപോകുന്നതിനാല്‍ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ ഭാഗത്ത് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്ന ഭാഗത്താണ് സ്വപ്‌നകുമാരിയുടെ കുടുംബവീട്. വീട്ടിലെത്തിയ ശേഷം വൈകിട്ട് ഇവര്‍ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങാന്‍ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പാളത്തിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണ ഇരുവരുടേയും ശരീരം ഏറെനേരം കഴിഞ്ഞാണ് കണ്ടത്. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട മാവേലി എക്സ്‌പ്രസ് തട്ടിയതായാണ് കരുതുന്നത്, പേട്ട പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























