കുറ്റപത്രത്തിന് പിറകേ മീ ടുവും... എല്ലാം ശാന്തമായ സമയത്ത് സിസ്റ്റര്‍ ലൂസിയയെ പ്രകോപിപ്പിച്ച് സഭാ നേതൃത്വം; സഭയെ കൂടുതല്‍ കുഴപ്പത്തിലാക്കി മീ ടു ആരോപണം; കന്യാസ്ത്രീകളെ എങ്ങനെ വീഴിക്കാമെന്ന ചിന്തയാണ് മിക്ക വൈദികര്‍ക്കും, പലരുടെയും കഥകളറിയാം; വൈദികര്‍ ലൈംഗിക ചൂഷണത്തിന് പലവട്ടം ശ്രമിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിവാദം ഏതാണ്ട് കെട്ടടങ്ങിയ സമയത്താണ് ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനും സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അച്ചടക്ക വാള്‍ എടുത്ത് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി). രംഗത്തെത്തിയത്. വര്‍ഷങ്ങളായി സിസ്റ്റര്‍ ലൂസി മതപരമായ ജീവിതത്തിന്റെ തത്വങ്ങള്‍ക്കും എഫ്.സി.സി സഭയുടെ ചട്ടങ്ങള്‍ക്കും ഭരണഘടനയ്ക്കും നിരക്കാത്ത രീതിയിലുള്ള ജീവിതമാണ് നയിക്കുന്നതെന്ന് പ്രൊവിന്‍ഷ്യല്‍ ജനറാള്‍ സിസ്റ്റര്‍ ആനി ജോസഫ് നല്‍കിയ ആദ്യ മുന്നറിയിപ്പ് കത്തില്‍ ആരോപിക്കുന്നു. ഇതിന് സഭയിലെ അധികാരികളില്‍ നിന്ന് പല തവണ തിരുത്തലുകളും മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇതോടൊപ്പം സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ ദീപികയില്‍ ലേഖനവും വന്നിരിക്കുകയാണ്. സഭയ്ക്ക് ദുഷ്‌പേരുണ്ടാക്കി എന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഇതോടെയാണ് ഏതാണ്ട് അവസാനിച്ചിരുന്ന സഭയിലെ ലൈംഗിക വിവാദം കൂടുതല്‍ തലങ്ങളിലേക്ക് പോകുകയാണ്. കത്തോലിക്കാ സഭയിലെ പൗരോഹിത്യ മേല്‍ക്കോയ്മയ്‌ക്കെതിരേ പോരാടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര മീടു വെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്നെ കുഴിയില്‍ വീഴിക്കാന്‍ പല തവണ ശ്രമമുണ്ടായെന്നാണ് ലൂസി പറയുന്നത്. കെണിയില്‍പ്പെടാതെ രക്ഷപ്പെട്ടതിനാലാണു വൈദികര്‍ നടത്തുന്ന ലൈംഗികചൂഷണത്തിനെതിരായി ശക്തമായി പ്രതികരിക്കാന്‍ സാധിക്കുന്നത്.
കന്യാസ്ത്രീകളെ കാണുമ്പോള്‍ എങ്ങനെ വീഴിക്കാമെന്ന ചിന്തയോടെ പല വിധത്തിലാണ് മിക്ക വൈദികരും ഇടപെടുന്നത്. ഇതില്‍ വീണുപോകുന്ന കന്യാസ്ത്രീകളുണ്ട്. ഒത്തിരി വൈദികരുടെയും ഇരകളാക്കപ്പെട്ട കന്യാസ്ത്രീകളുടെയും കഥകള്‍ അറിയാം. മിക്ക വൈദികരും ഒരു പരിധി വരെ തെറ്റായാണു ജീവിക്കുന്നത്.
ആണും പെണ്ണുമുള്ളിടത്തോളം ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബ്രഹ്മചര്യം പാലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇനിയുള്ള കാലം കത്തോലിക്കാ സഭയില്‍ വൈദികര്‍ ഒറ്റയ്ക്കു നില്‍ക്കുന്ന സാഹചര്യം മാറണം, കല്യാണം കഴിക്കണം. തങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ ധൈര്യമുള്ള വൈദികരുണ്ടോയെന്നു വെല്ലുവിളിക്കുന്നു.
ഫോണ്‍ പോലീസിനു കൈമാറാന്‍ ധൈര്യമുള്ള എത്ര വൈദികരുണ്ടു കേരളത്തില്‍! എന്റെ ഫോണ്‍ കൈമാറാന്‍ തയാറാണ്, ഞാനിതുവരെ വഴിവിട്ടു ജീവിച്ചിട്ടില്ല. അതുകൊണ്ടാണ് ചൂഷണങ്ങള്‍ക്കെതിരേ പോരാടാന്‍ സാധിക്കുന്നത്. ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം നേരിടുന്ന ചൂഷണങ്ങളില്‍ മനംമടുത്താണ് ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ ഗുരുതര അച്ചടക്കലംഘന ആരോപണവുമാണ് സഭയും ഉന്നയിക്കുന്നത്. 2015 മേയ് 10ന് അന്നത്തെ പ്രൊവിന്‍ഷ്യാള്‍ സി. സ്‌റ്റെഫീന നല്‍കി സ്ഥലമാറ്റ ഉത്തരവ് പാലിച്ചിരുന്നില്ല. ഇത് മനഃപൂര്‍വ്വമുള്ള അനുസരണക്കേട് ആയി കണക്കാക്കുന്നു.നിങ്ങളുടെ കവിതകള്‍ പ്രസിദ്ധീകരിക്കുന്നത് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ നല്‍കിയ വിലക്ക് ലംഘിക്കുകയും അധികാരിയുടെ അനുമതിയില്ലാതെ 'സ്‌നേഹമഴയില്‍' എന്നൊരു ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് നിങ്ങള്‍ െ്രെഡവിംഗ് പഠിച്ച് ലൈസന്‍സ് എടുത്തതും കാര്‍ വാങ്ങിയതും. സ്വന്തം പേരില്‍ ഓള്‍ട്ടോ കാറും വാങ്ങി. സുപ്പീരിയര്‍മാരുടെ അനുമതിയില്ലാതെ ഹെഡ്മിസ്ട്രിസിനെ സമീപിച്ച് ലോണ്‍ തരപ്പെടുത്തിയാണ് കാര്‍ വാങ്ങിയത്. ഇവയെല്ലാം അനുസരണവ്രതത്തിന്റെ കടുത്ത ലംഘനമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പുസ്തക പ്രസാധനത്തിനായി ശരിയായ അനുമതിയില്ലാതെ 50,000 രൂപ ചെലവഴിച്ചു. സുപ്പീരിയര്‍ ജനറലിന് പോലും അസാധാരണഘട്ടത്തില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധിയും കടന്നിരിക്കുന്നു അത്. സുപ്പീരിയര്‍ വിലക്കിയിട്ടും നാലു ലക്ഷം രൂപ മുടക്കിയാണ് കാര്‍ വാങ്ങിയത്. കൗണ്‍സിലുമായി ആലോചിച്ച ശേഷം മാത്രം സുപ്പീരിയര്‍ക്ക് നല്‍കാവുന്ന അനുമതിയാണിത്. (എഫ്.സി.സി റൂള്‍ 161, 162). കൂടാതെ ശമ്പളം സഭയ്ക്ക് നല്‍കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന നിങ്ങള്‍ 2017 ഡിസംബര്‍ മുതല്‍ അത് മുടക്കിയിരിക്കുന്നു (റൂള്‍ നം.26, ദ വേ ഓഫ് ലൈഫ് ഓഫ് എഫ്.സി.സി നം.27) ദാരിദ്ര്യ വ്രതത്തിന്റെ കടുത്ത ലംഘനമാണിത് .
2018 സെപ്തംബര്‍ 20നും തുടര്‍ന്നുള്ള ദിനങ്ങളിലും നിങ്ങള്‍ സ്വീകരിച്ച സമീപനം കത്തോലിക്കാ സഭയ്ക്കും എഫ്.സി.സി സമൂഹത്തിനും വലിയ അപമാനവും മാനഹാനിയും വരുത്തിവച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ എസ്ഒഎസ് നടത്തി വന്ന സമരത്തില്‍ സുപ്പീരിയറിന്റെ അനുമതിയില്ലാതെ നിങ്ങള്‍ പങ്കെടുത്തു. 'മംഗളം', 'മാധ്യമം' പോലെ ക്രിസ്ത്യന്‍ ഇതര പ്രസിദ്ധീകരണങ്ങളില്‍ നിങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ 'സമയം' എന്ന പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കി. (ദ വേ ഓഫ് ലൈഫ് ഓഫ് എഫ്.സി.സി നം.166). ഫേസ്ബുക്ക്, ചാനല്‍ ചര്‍ച്ചകള്‍, ലേഖനങ്ങള്‍ എന്നിവ വഴി നിങ്ങള്‍ കത്തോലിക്കാ നേതൃത്വത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് വൈദിക സംസ്‌കാരത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. നിങ്ങള്‍ എഫ്‌സിസിക്കും അപമാനം വരുത്തിവച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഒരു സന്യാസിനി എന്ന നിലയില്‍ നടത്തിയ ആരോപണങ്ങള്‍ വലിയ അപമാനം വരുത്തിവച്ചു.
നിങ്ങളുടെ മോശം പെരുമാറ്റത്തിനും മതപരമായ അച്ചടക്കം ലംഘിച്ചതിനും പല തവണ മേലധികാരികളില്‍ നിന്ന് തിരുത്തലിന് വിധേയ ആയ ആളാണ്. സ്വയം തിരുത്തേണ്ടതിനു പകരം നിങ്ങള്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. നിങ്ങള്‍ തുടര്‍ന്നയായി അച്ചടക്കം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ ലംഘിക്കുന്നതായി കാണുന്നു. ഫ്.സി.സിയുടെ പാരമ്പര്യവും മൂല്യങ്ങളും പാലിക്കാതെ എഫ്.സി.സിയില്‍ നിന്നുകൊണ്ട് നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ സാധിക്കില്ല. സഭയുടെ ചട്ടങ്ങള്‍ അനുസരിച്ചത് സുവിശേഷവത്കരണത്തിനും സാമൂഹ്യ സേവനത്തിലും ഏര്‍പ്പെടണം.
നിങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരിയോട് പല തവണ ബന്ധപ്പെട്ടെങ്കിലും നിങ്ങള്‍ സമയം അനുവദിച്ചില്ല. പല തവണ കാത്തിരുന്നുവെങ്കിലും നിങ്ങള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് എഫ്‌സിസിയുടെ മദര്‍ ജനറാള്‍ എന്ന നിലയില്‍ സഭയിലെ ഒരംഗമായ നിങ്ങളെ സഭയില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി ആദ്യ കാനോനിക മുന്നറിയിപ്പ് നല്‍കുകയാണ്.
ജനുവരി ഒമ്പതിന് രാവിലെ 11ന് ആലുവ അശോകപുരത്തുള്ള എഫ്.സി.സി ജനറലേറ്റില്‍ നേരിട്ട് എത്തി തന്നെ കാണണമെന്നും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും സുപ്പീരിയര്‍ ജനറല്‍ കത്തില്‍ പറയുന്നു. ജനറലേറ്റില്‍ എത്തിയില്ലെങ്കില്‍ അത് മനഃപൂര്‍വ്വമുള്ള വീഴ്ചയായി കണക്കാക്കുമെന്നും കനോനിക നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് കത്തില്‍ പറയുന്നു.
ഇതിനെതിരേയാണ് ശക്തമായ നിലപാടുമായി സിസ്റ്റര്‍ ലൂസി രംഗത്തെത്തിയത്. തിരു വസ്ത്രത്തിന്റെ പേരുപറഞ്ഞ് മരിക്കാന്‍ നടക്കുന്ന സഭാ നേതൃത്വം തിരുവസ്ത്രത്തിനുള്ളില്‍ കഴിയുന്ന കന്യാസ്ത്രീകളോട് മെത്രാന്മാര്‍ നീചമായ തെറ്റു ചെയ്തപ്പോള്‍ അതൊന്നും സഭയ്ക്ക് കേടല്ല എന്നാണ് ലൂസി ചോദിക്കുന്നത്.
https://www.facebook.com/Malayalivartha























