അയ്യപ്പ സംഗമത്തിന് ഒരുങ്ങി രണ്ട് ലക്ഷം ഭക്തർ ; മാതാ അമൃതാനന്ദമയി ഒപ്പം ചേരും; ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു

ശബരിമല നടയടയ്ക്കുന്ന ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. മാതാ അമൃതാനന്ദമയിയും ഇതിനെ അനുകൂലിച്ച് പരിപാടിയില്‍ പങ്കെടുക്കും. ശബരിമല ആചാര സംരക്ഷണത്തിനായി 18ന് സെക്രട്ടറിയേറ്റ് വളയല്‍ സമരമാണ് കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അത് മാറ്റി അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുകയായിരുന്നു. 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിനാല്‍ ആ ദിവസവും 21ന് തൈപ്പൂയ ദിവസവും ഒഴിവാക്കി അതിനിടയിലുള്ള 19,20 തീയതികളില്‍ ആ സംഗമം നടത്താനാണ് കര്‍മ്മ സമിതി ആലോചിക്കുന്നത്.
പരിപാടിയില്‍ രണ്ട് ലക്ഷം അയ്യപ്പഭക്തന്മാരെ ഉള്‍ക്കൊള്ളിക്കാനാണ് ആസൂത്രണം ചെയ്യുന്നതെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനക് എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ആധ്യാത്മികാചാര്യന്മാരും, സാമുദായിക സംഘടനാ നേതാക്കളും സന്നിഹിതരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീശ്രീ രവിശങ്കര്‍ ഉള്‍പ്പടെയുള്ള നേതാക്കളേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീജില്ലകളില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപയാത്രയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സംഗമത്തിന്റെ ഭാഗമായി 18ന് രാവിലെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ മൂന്നു ദിവസത്തേയ്ക്ക് അയ്യപ്പ വിഗ്രഹം വെച്ച് വിളക്കും പൂജയും ഉണ്ടാകും. 18ന് വൈകീട്ട് നഗരത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ വാഹനപ്രചാരണ യാത്രയും നടത്തും.
പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കി ‘ആധ്യാത്മിക തല’ത്തിലേക്ക് പ്രതിഷേധങ്ങളെ എത്തിക്കുക എന്ന നീക്കമാണ് ശബരിമല കര്‍മ്മ സമിതി സജീവമാക്കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനായിരുന്നു കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 10 മുതല്‍ 13 വരെയായിരുന്നു രഥയാത്ര നടക്കുമെന്ന് അറിയിച്ചിരുന്നത്. പതിനെട്ടിന് 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രഥയാത്ര എല്ലാ ജില്ലകളിലും നടത്താന്‍ പ്രായോഗികമായ ബുദ്ധിമുട്ടുള്ളതിനാല്‍ അത് പറ്റുന്ന ജില്ലകളില്‍ മാത്രം പ്രതീകാത്മകമായി നടത്തി അവസാനിപ്പിക്കാനാണ് ശബരിമല കര്‍മ്മ സമിതിയുടെ നീക്കം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം നടക്കുന്ന വ്യാപകമായ അറസ്റ്റും സെന്‍കുമാര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയതുമാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന രഥയാത്ര ഒഴിവാക്കിയതെന്നും അഭ്യൂഹമുണ്ട്.
എന്നാല്‍ രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പറ്റുന്ന ജില്ലകളില്‍ മാത്രം രഥയാത്ര സംഘടിപ്പിക്കുക എന്ന തീരുമാനത്തില്‍ ശബരിമല കര്‍മ്മ സമിതി എത്തിയിരുന്നു എന്ന് കര്‍മ്മ സമിതി നേതാവ് കെ പി ശശികല വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റ് വളയല്‍ നടത്തുന്നതിന് പകരം ആധ്യാത്മിക സംഗമം എന്ന നിര്‍ദ്ദേശമാണ് ദേശീയ നേതാക്കള്‍ നല്‍കിയതെന്നും ശശികല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























