അതെ, അവളുടെ ആ നൂറുദിനങ്ങൾ എന്റേതും ഞങ്ങളുടെ അഞ്ചു വയസ്സുകാരി മകളുടേതും കൂടിയാണ്- അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറങ്ങേണ്ടിവന്ന രേഷ്മ നിഷാന്തിന്റെ ഭർത്താവ് പറയുന്നു...

മാലയിട്ട് വ്രതമെടുത്ത് ശബരിമലയിൽ ദര്ശനത്തിനെത്തി അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറങ്ങേണ്ടിവന്ന രേഷ്മ നിഷാന്തിന്റെ കണ്ണപുരം അയ്യോത്തുള്ള വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഐടി വിഭാഗം താൽക്കാലിക അധ്യാപികയായി ജോലി ചെയ്യവേയാണു ശബരിമലയിൽ എത്താനായി രേഷ്മ മാലയിട്ടത്. വ്രതം എടുത്തതു വിവാദമായതോടെ ജോലി തുടരാനാവാതെ രേഷ്മയ്ക്ക് അധ്യാപന ജീവിതവും ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു.
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വച്ച് 2018 ഒക്ടോബർ 14നായിരുന്നു രേഷ്മ നിഷാന്ത് വ്രതം തുടങ്ങിയത്. മുൻ വർഷങ്ങളിലും മണ്ഡലകാല വ്രതം വീട്ടിൽ വച്ച് എടുക്കാറുണ്ടെന്നും രേഷ്മ പറഞ്ഞിരുന്നു. ശബരിമലയിൽ യുവതിപ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ മാലയിട്ട് വ്രതമെടുത്ത ആളായ രേഷ്മയുടെ ശബരിമലയിൽ കയറാനുള്ള ശ്രമത്തെ നാട്ടുകാർ തന്നെ പ്രതിരോധിച്ചതോടെയായിരുന്നു ആദ്യത്തെ ദർശനത്തിനുള്ള സാധ്യത മങ്ങിയത്.
എന്നാൽ യുവതീപ്രവേശനം ശബരിമലയിൽ സാധ്യമായതോടെ രേഷ്മാ നിഷാന്തും, ഷാനിലയും ഏഴംഗ സംഘത്തോടൊപ്പം ഇന്നായിരുന്നു മലചവിട്ടാൻ എത്തിയത്. എന്നാൽ ഇരുവരേയും നീലിമലയില്‍ രണ്ടര മണിക്കൂറോളം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുവരേയും ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കിയത്. ഇവരെ തിരിച്ചിറക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടതായും വന്നു. ഏറ്റവും സമാധാനപരമായി മല ചവിട്ടാമെന്നുള്ളതു കൊണ്ടാണു മകരവിളക്കു കഴിയുന്നതുവരെ കാത്തിരുന്നതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇരിണാവ് സർവീസ് സഹകരണ ബാങ്ക് മാനേജരായ ഭർത്താവിന്റെ പൂർണ സമ്മതത്തോടെയായിരുന്നു മലചവിട്ടാൻ മാലയിട്ടത്. എന്നാൽ മാലയിട്ട് വ്രതം നോറ്റ് 100 ദിവസം പിന്നിട്ടും ഭാര്യയ്ക്ക് മലകയറാനാകാത്തിൽ പ്രതിഷേധിച്ച് സിപിഎം അംഗമായ ഇരിണാവ് സ്വദേശിയായ ഭർത്താവ് എ.വി.നിഷാന്തിന്റെതെന്ന പേരിൽ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
രേഷ്മ വിശ്വാസിയാണെന്നും ചെറുകുന്നിലമ്മയ്ക്കും അന്നപൂർണേശ്വരീദേവിക്കും മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകൾക്കറിയാമെന്നും കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക് പോസ്റ്റ് പൂർണരൂപം:
പ്രായഭേദമില്ലാതെ ലിംഗഭേദമില്ലാതെ വിശ്വാസികളായ എല്ലാവർക്കും മല ചവിട്ടി അയ്യപ്പനെക്കാണാമെന്ന സുപ്രീം കോടതി വിധി വന്നതിനുശേഷം ആദ്യമായി മാലയിട്ടു വ്രതമെടുത്ത ഒരുവൾ അവളെപ്പോലെ മാലയിട്ടു വ്രതമെടുത്തു വരുന്ന കൂട്ടുകാരിക്കൊപ്പം ഭക്തരെന്ന് അവകാശപ്പെടുന്ന അക്രമികളുടെ കൊലവിളികളെ കൂസാതെ നീലിമലയിൽ ഉണ്ടായിരുന്നു കുറച്ചുമുമ്പ്.
ഇപ്പോൾ തിരിച്ചിറങ്ങുകയാണ്, പേടിച്ചിട്ടല്ല.
ഇറക്കുകയാണ് ഇവിടുത്തെ ആണധികാര വ്യവസ്ഥിതി.
ഇന്നേക്കു നൂറുദിനങ്ങൾ പിന്നിടുകയാണു താൻ വിശ്വസിക്കുന്ന ദൈവത്തെ കാണാനുള്ള വ്രതം.
അതെ, അവളുടെ ആ നൂറുദിനങ്ങൾ എന്റേതും ഞങ്ങളുടെ അഞ്ചു വയസ്സുകാരി മകളുടേതും കൂടിയാണ്. ഞങ്ങൾ പിന്നിട്ട ആത്മസംഘർഷങ്ങളുടേതാണ്.
അവൾ മാലയിട്ട ഞങ്ങളുടെ തട്ടകത്തമ്മയായ ചെറുകുന്നിലമ്മയ്ക്ക്, അന്നപൂർണേശ്വരീദേവിക്കറിയാം അവളെ.
മാടായിക്കാവിലമ്മയ്ക്കും പറശ്ശിനിക്കടവ് മുത്തപ്പനുമറിയാം. വളപട്ടണം പുഴയ്ക്കും പഴയങ്ങാടിപ്പുഴയ്ക്കും ഇടയിലുള്ള തെയ്യാട്ടക്കാവുകൾക്കറിയാം
അവൾ വിശ്വാസിയാണെന്ന്.
ഭർത്താവിനും കുഞ്ഞിനും അച്ഛനമ്മമാർക്കും വെച്ചുവിളമ്പിയും അവരുടെ വസ്ത്രങ്ങൾ അലക്കിയും വീടു വൃത്തിയാക്കിയും അധ്യാപക ജോലി ചെയ്തും അവളുടെതായ തുച്ഛമായ ജീവിതം സംതൃപ്തിയോടെ ജീവിച്ചു കൊണ്ടിരുന്ന വിശ്വാസിയായ ഒരു സാധാരണ പെൺകുട്ടി ശബരിമലയ്ക്കു പോവാൻ മാലയിട്ടു വ്രതമെടുക്കുന്നത് ആർക്കാണ് അഹിതമാകുന്നത്,
ആണഹങ്കാരങ്ങൾക്കല്ലാതെ?
വിശ്വാസത്തിന്റെ ബാരോമീറ്റർ കൈകാര്യം ചെയ്യുന്നതിന് സംഘികൾക്കോ സമൂഹത്തിൽ വിഷം ചീറ്റാൻ മാത്രം പിറവിയെടുത്ത ജനം ടിവിക്കോ ഇന്നാട്ടിലെ ഒരു നിയമവും അധികാരം ഏൽപ്പിച്ചു കൊടുത്തിട്ടില്ല.
സ്വന്തമായി നിലപാട് ഉള്ളതാണോ ആക്ടിവിസം? സുപ്രീം കോടതി വിധി അനുസരിച്ചു ശബരിമലയിൽ കയറുന്നതാണോ ആക്ടിവിസം? അതല്ലാതെ ഏത് ആക്ടിവിസ്റ്റ് മൂവ്മെന്റുകളിലാണു നിങ്ങൾ രേഷ്മയെയും ഷനിലയെയും കണ്ടിട്ടുള്ളത്?
എവിടെയുമില്ല.
വ്രതം നീണ്ടുനീണ്ടു പോകെ മകളൊരുത്തി പറയാറുണ്ട്:
'അച്ഛാ, ഈ പെണ്ണുങ്ങളെ ശബരിമലേക്കേറ്റാത്ത ഗുണ്ടകളെയൊക്കെ എപ്പളാച്ഛാ അടിച്ചോടിക്ക്വാ?"
ബിന്ദുവും കനക ദുർഗയും ശബരിമലയിൽ കയറിയതിനെ തുടർന്ന് ശബരിമല അക്രമസമിതി നടത്തിയ ഹർത്താൽ ദിവസം എടപ്പാളിലെ സഹികെട്ട മനുഷ്യർ അക്രമികളെ അടിച്ചോടിക്കുന്ന വിഡിയോ അവൾ ആവർത്തിച്ചു കണ്ടിരുന്നു.
അവളുടെ ആ ചോദ്യത്തിൽ ആണ് എന്റെ പ്രതീക്ഷ. അവളുടെ തലമുറയ്ക്കും കൂടി വേണ്ടിയുള്ള പോരാട്ടത്തിലാണ് അമ്മയെന്ന് ഒരു നാൾ അവൾ മനസ്സിലാക്കും.
എനിക്കറിയാം,
Reshma Nishanth Shanila Sajesh Thej
അവർക്കു വേണ്ടി അയ്യപ്പനു വേണ്ടി
നിങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന്.
സ്വാമി ശരണം
https://www.facebook.com/Malayalivartha

























