പോലീസ് സഖാക്കൾ ബഹ്റയോട് പിണങ്ങി; സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയും പോലീസ് അസോസിയേഷനും തമ്മിൽ തെറ്റി; പ്രതിഷേധം, അസോസിയേഷനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി ബഹ്റ തെരഞ്ഞടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയും പോലീസ് അസോസിയേഷനും തമ്മിൽ തെറ്റി. അസോസിയേഷനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി ബഹ്റ തെരഞ്ഞടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം.
മുഖ്യമന്ത്രിയുടെ ഓഫീസിനെ അസോസിയേഷൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത കാണിക്കണമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംഘടനക്ക് ലഭിച്ച ഉപദേശം. സർക്കാരിനെ അസോസിയേഷൻ പ്രതിസന്ധിയിലാക്കി എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് .
അതേ സമയം പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് ഡിജിപി നൽകിയ റിപ്പോർട്ട് ടീക്കാറാം മീണ അംഗീകരിച്ചു, വിശദമായ അന്വേഷണം നടത്തി മേയ് 15നകം റിപ്പോർട്ട് നൽകാൻ നിർദ്ദേശവും നൽകി. കൃത്യവും സത്യസന്ധവുമായ അന്വേഷണം നടക്കുകയാണെങ്കിൽ അസോസിയേഷൻ ഭാരവാഹികൾ കേസിൽ കുരുങ്ങും.
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചത് . പോലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനും മീണ നിർദ്ദേശം നൽകി .
പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി. ജി. പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പോലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ ഗുരുതരാവസ്ഥയെ കുറിച്ചാണ് അന്വേഷിക്കുന്നത് .
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
സി പി എം ഭരണത്തിലെത്തുമ്പോൾ പോലീസ് അസോസിയേഷന് മുമ്പില്ലാത്ത പ്രാധാന്യമാണ് കൈവരുന്നത്. പോലീസിനെ ഭരണത്തിന്റെ വാലാക്കി മാറ്റാനാണ് അസോസിയേഷൻ ശ്രമിക്കുക. നിർണായക സ്ഥാനങ്ങളിൽ അസോസിയേഷന് വേണ്ടപ്പെട്ടവരെ നിയമിക്കാറുണ്ട്. യു ഡി എഫിന്റെ കാലത്ത് ഇതല്ല സ്ഥിതി. അക്കാലത്ത് അസോസിയേഷൻ യു ഡി എഫ് നേതാക്കൾക്ക് ദാസ്യ പണി ചെയ്യാറാണ് പതിവ്.
സി പി എമ്മിന്റ പാർട്ടി ഫ്രാക്ഷൻ പോലെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. പാർട്ടി ലോക്കൽ കമ്മിറ്റി പോലൊരു സംവിധാനമായി ഇത് മാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എന്നാണ് പാർട്ടിക്ക് അദ്ദേഹത്തോട് താത്പര്യ ക്കുറവ് ഉണ്ട്. പാർട്ടിയുടെ താത്പര്യക്കുറവ് മുതലെടുക്കാനാണ് അസോസിയേഷൻ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ ഇക്കാര്യത്തിൽ അസോസിയേഷനുണ്ട്.
എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് ഇത്തരം പിണങ്ങൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലില്ല. പുത്തലത്ത് ദിനേശൻ ഉണ്ടെങ്കിലും അദ്ദേഹം ഇത്തരം കാര്യങ്ങളിൽ ഗൗരവമായി ഇടപെടാറില്ല.
എന്നാൽ അസോസിയേഷന് ബഹ്റയെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ആരും കരുതുന്നില്ല. കാരണം ബഹ്റക്ക് മുഖ്യമന്ത്രിയുമായുള്ളത് വൻ സ്വാധീനമാണ്. അതേ സമയം പാർട്ടി ബഹ്റക്കെതിരെ നീങ്ങിയാൽ മുഖ്യമന്ത്രി പ്രതിസന്ധിയിലാകും.പ്രത്യേകിച്ച് പാർലെമെന്റ് തെരഞ്ഞടുപ്പ് ഫലം ഇടതുമുന്നണിക്ക് എതിരായാൽ.
പാർട്ടിക്ക് വേണ്ടി അസോസിയേഷൻ നടത്തിയ ത്യാഗം അച്ചടക്ക നടപടിയിലെത്തിയാൽ സർക്കാർ വെട്ടിലാകും. അസോസിയേഷൻ സർക്കാരിന് വിരുദ്ധമായാൽ പോലീസിലുള്ള അലകും പിടിയും സർക്കാരിന് നഷ്ടപ്പെടും. അത് ക്രമസമാധാന വിഷയങ്ങളിലും പ്രതിഫലിക്കും. ചുരുക്കത്തിൽ നടുക്കടലിനും ചെകുത്താനുമിടയിലായിരിക്കുകയാണ് പിണറായി.
https://www.facebook.com/Malayalivartha


























