രാജ്യത്തെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ജനനി' കേന്ദ്ര സർക്കാർ പുറത്തിറക്കി....

രാജ്യത്തെ ഗർഭിണികൾക്കും നവജാതശിശുക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ജനനി' കേന്ദ്ര സർക്കാർ പുറത്തിറക്കി.
ഗർഭധാരണം മുതൽ പ്രസവം വരെയും, അതിനുശേഷമുള്ള ശിശുപരിചരണവും കൃത്യമായി നിരീക്ഷിക്കാനും അമ്മക്കും കുഞ്ഞിനും അർഹമായ ചികിത്സ ലഭിക്കാതെ പോകില്ലെന്ന് ഉറപ്പാക്കാനുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത ക്യു.ആർ കോഡ് അടങ്ങിയ ഡിജിറ്റൽ ഹെൽത്ത് കാർഡാണ്. ഇതിലൂടെ ഡോക്ടർമാർക്ക് രോഗിയുടെ ചികിത്സാ വിവരങ്ങൾ ഉടനടി ലഭ്യമാകും.
ഗർഭിണികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിയാലും ഈ കാർഡ് ഉപയോഗിച്ച് ചികിത്സാ തുടർച്ച ഉറപ്പാക്കാനാകും. ഗർഭകാല പരിശോധനകൾ, പ്രസവം, പ്രസവാനന്തര ശുശ്രൂഷകൾ, നവജാതശിശുക്കളുടെ പരിചരണം, കുടുംബസൂത്രണം എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയിൽ ബന്ധിപ്പിക്കുകയും ചെയ്യും.
പഴയ ആർ.സി.എച്ച് (RCH) പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പായ ജനനി തത്സമയ വിവരങ്ങൾ നൽകുകയും കൃത്യസമയത്ത് ഇടപെടലുകൾ നടത്താൻ സഹായിക്കുകയും ചെയ്യും.
കൃത്യസമയത്തുള്ള പരിശോധനകൾ, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ വിട്ടുപോകാതിരിക്കാൻ മൊബൈൽ ഫോണിലൂടെ അലർട്ടുകൾ ലഭിക്കും. സങ്കീർണ്ണമായ ഗർഭാവസ്ഥകൾ മുൻകൂട്ടി കണ്ടെത്താനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ഇത് സഹായിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha























