പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ; ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാൻ ശ്രമം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി

പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ. ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരിക്കലും ഒരാന തനിക്ക് തലവേദനയാകുമെന്ന് പിണനായി കരുതിയില്ല. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. എന്നാൽ അതിനു മുമ്പ് തന്നെ വിഷയം സർക്കാരിന്റെ കൈയിൽ നിന്നും പോയി.
ഗണേശ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വനംമന്ത്രിക്കെതിരെ രംഗത്തെത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആഴ്ചയിൽ മൂന്ന ദിവസം എഴുന്നള്ളിക്കാൻ തീരുമാനിച്ചതാണെന്നാണ് ഗണേശന്റെ വാദം. എന്നാൽ വനംമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെയാണ് മന്ത്രി നിലപാട് മാറ്റിയത് . ഇത് ശരിയായ നടപടിയല്ലെന്നാണ് ഗണേശന്റെ വാദം.
ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതിയാണ് ആനകളെ എഴുന്നള്ളിപ്പിക്കാൻ തീരുമാനിക്കേണ്ടത്. രാമചന്ദ്രന് കാഴ്ചയില്ലെന്നും 12 പേരെ കൊലപ്പെടുത്തിയെന്നും പറഞ്ഞത് ജില്ലാ കളക്ടറുടെ സമിതിയാണ്. സർക്കാരിന് രാമചന്ദ്രന് എഴുന്നള്ളിപ്പിക്കണമെന്നുണ്ട് . രാമചന്ദ്രന്റെ പേരിൽ ഒരു വിവാദം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയും ഇത്തരമൊരു നിർദ്ദേശമാണ് ബന്ധപ്പെട്ട മന്ത്രിമാർക്ക് നൽകിയിരിക്കുന്നത്.
വിദേശത്തുള്ള മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസ് ആനക്കാര്യത്തിലെ ഗൗരവം കൃത്യമായി അറിയിക്കുന്നുണ്ട്. തൃശൂർ ജില്ലാ കളക്ടർ ഇക്കാര്യത്തിൽ കാണിക്കുന്ന കടുംപിടുത്തത്തോട് സർക്കാരിന് താത്പര്യമില്ല. സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാൻ കളക്ടർ ബാധ്യസ്ഥമാണ്
എന്നാൽ സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കളക്ടർ പെരുമാറുന്നത്. അനുപമക്ക് ലഭിക്കുന്ന മീഡിയാ കവറേജും അവർ അതിനൊപ്പം തുള്ളുന്നതും സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ തോമസ് ചാണ്ടി വിഷയത്തിൽ അനുപമയുണ്ടാക്കിയ വിവാദങ്ങളെ തുടർന്നാണ് അവരെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റിയത്.
ഏതെങ്കിലും കാരണവശാൽ തൃശൂർ പൂരം മികവില്ലാതെ പോയാൽ അത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും. രാഷ്ട്രീയ മുതലെടുപ്പിനും അത് കാരണമായി തീരും. ശബരിമല വിഷയത്തോടെ സർക്കാർ ഹൈന്ദവ വിഷയങ്ങളിൽ ശ്രദ്ധിച്ച് മാത്രമാണ് ഇടപെടുന്നത്. ദേവസ്വം മന്ത്രി ഇത്തരം കാര്യങ്ങൾ വിവാദമാക്കുന്നതിനോട് തീർത്തും യോജിക്കുന്നില്ല. ആന ഉടമകൾ നിസഹകരണം പ്രഖ്യാപിച്ചപ്പോൾ മന്ത്രി തന്നെ ചർച്ചക്ക് മുൻകൈയെടുത്തത് അതു കൊണ്ടാണ്. വിഷയം രമ്യമായി പരിഹരിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി ദേവസ്വം മന്ത്രിക്ക് നൽകിയിട്ടുണ്ട്.
തൃശൂർ പൂരത്തിൽ പ്രശ്നമുണ്ടായാൽ ബി ജെപി ഇടപെടുമെന്ന കാര്യം സർക്കാരിനറിയാം. തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഇത് ശ്രദ്ധിച്ചിരിക്കുകയാണ്. സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള സാധ്യതയുണ്ടെന്ന കാര്യത്തിൽ സ്പഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. വനംമന്ത്രി കെ. രാജൂവിന്റെ കടുംപിടുത്തത്തിൽ സർക്കാരിന് ആശങ്കയും ഉത്കണ്ഠയുമുണ്ട്. കളക്ടർക്ക് വിട്ടുകൊടുത്ത് വിഷയത്തിൽ നിന്നും മന്ത്രിമാർ തലയൂരുന്നതിന് പകരം സർക്കാർ ചെന്നുപെട്ടത് കടുത്ത പ്രതിസന്ധിയിലാണെന്നും സിപിഎം വിശ്വസിക്കുന്നു. ഇനി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരത്തിനിടയിൽ മദമിളകിയാലും സർക്കാരിന് പ്രതിസന്ധിയുണ്ടാവും. അത്തരമൊരു സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ജനം പറയും. ഇത്തരം സാഹചര്യങ്ങളിലാണ് കളകടർ സമവായ നിർദ്ദേശം നൽകണമായിരുന്നു എന്ന അഭിപ്രായം ഉയർന്നു വന്നത്.
തൃശൂർ പൂരത്തിന്റെ ഗരിമക്ക് കുറവ് വരരുതെന്ന കർശന നിർദ്ദേശമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. എന്നാൽ നിയമ വിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നത്. തൃശൂർ ജില്ലാ കളക്ടറെ മാറ്റിയെങ്കിലും പൂരം നടത്തണമെന്ന നിർബന്ധം സർക്കാരിനുണ്ട് .
https://www.facebook.com/Malayalivartha


























