രാമചന്ദ്രന് ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരും; തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാർ

തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്ത് എത്തിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.
പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം എഴുന്നള്ളിപ്പില്‍ നിന്നും വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്ബരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയില്‍ ആന ഒരിക്കല്‍ പോലും ആക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിന്‍ബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് ഒരു ഡോക്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.
അതേസമയം, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ എഴുന്നളളിപ്പില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്ക് തൃശൂര്‍ നഗരത്തില്‍ വിലക്കുള്ളതായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. നീരും ആരോഗ്യപ്രശനങ്ങളുമുള്ള ആനകള്‍ക്കും വിലക്ക് ബാധകമാണ്. മെയ് 12 മുതല്‍ 14വരെയാണ് വിലക്കുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും വിലക്ക് ബാധകമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കു നീക്കിയിട്ടില്ല.
ഇത്തരം ആനകളെ ഒഴിവാക്കിയാണ് ദേവസ്വങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി നാളെ പരിഗണിക്കുകയാണ്. സബ്ജുഡീസായതിനാല്‍ താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ കമന്റ് പറയുന്നില്ലെന്നും കളക്ടര്‍ അനുപമ പറഞ്ഞു.
ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ലെന്ന് ആനഉടമകള്‍. കേരള എലിഫെന്റ് ഒാണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മേയ് 11 മതല്‍ സൃശൂര്‍ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് ഇവരുടെ തീരുമാനം.
രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും അടുത്തിടെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്.
https://www.facebook.com/Malayalivartha


























