ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി

ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് ഇവിടുത്തെ പ്രധാന വിഷയമെന്നും ഗഡ്കരി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണന ക്രമത്തിന്റെ ഭാഗമായി തന്നെ ദേശീയപാത വികസനം നടപ്പാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തില്‍ വാസ്തവമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. അത് വിവാദമായതിന് പിന്നാലെയാണ് റദ്ദാക്കിയ ഉത്തരവി പുനസ്ഥാപിച്ചത്. ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള എന്നാണ് സംസ്ഥാന ധനമന്ത്രി ആരോപിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റിയെന്നും ധനമന്ത്രി പറഞ്ഞിരുന്നു. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനാണ് അവര്‍ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടിയാണെന്നും ധനമന്ത്രി ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ ദേശീയപാത വികസനം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. വികസനം തടസപ്പെടുത്തുന്ന പാര്‍ട്ടിയായി ബി.ജെ.പി. അധഃപതിച്ചിരിക്കുന്നു. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനു കത്തുനല്‍കിയ പി.എസ്. ശ്രീധരന്‍ പിള്ള എന്നും ഗതാഗതക്കുരുക്ക് ആഗ്രഹിക്കുന്ന ദുരന്തമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ചിലരുടെ എതിര്‍പ്പ് മുതലെടുത്ത് കീഴാറ്റൂരില്‍ പാതവികസനം തടസപ്പെടുത്താന്‍ ശ്രമമുണ്ടായി. അതിന് പിന്നാലെയാണ് ദേശീയ പാത ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കാനും ദേശീയപാത അതോറിറ്റിയുടെ നടപടികള്‍ അവസാനിപ്പിക്കാനുമായി ശ്രീധരന്‍ പിള്ള കഴിഞ്ഞ സെപ്റ്റംബര്‍ 14നു കത്തയച്ചത്. രഹസ്യമായി കത്തയച്ച് വികസനം തടഞ്ഞിട്ട് പ്രളയത്തിന്റെ പേരുപറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ശ്രീധരന്‍ പിള്ള. ജനം അത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
സിപിഎമ്മുകാര്‍ സമനിലതെറ്റിയവരെ പോലെ പെരുമാറുന്നുവെന്നാണ് ശ്രീധരന്‍പിള്ള ഇതിനോട് പ്രതികരിച്ചത്. മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ചില സി പി എം നേതാക്കളെ കണ്ടാണ്. ബിജെപി ഓഫീസിലേക്ക് ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തത്.
https://www.facebook.com/Malayalivartha


























