സാറും കുട്ടീം കളി അതിരുവിട്ടു... കുട്ടി തോല്‍ക്കാതിരിക്കാന്‍ സാര്‍ പരീക്ഷ എഴുതും; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകള്‍; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ സമഗ്ര വികാസത്തിന് അധ്യാപകര്‍ കാരണമാകണമെന്ന് പറയാറുണ്ട്. എന്നാല്‍ തോല്‍ക്കാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ക്ക് അധ്യാപകന്‍ തന്നെ പരീക്ഷ എഴുതിയാലോ? കോഴിക്കോട്ടാണ് സംഭവം ഉണ്ടായത്. അതേ സമയം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ സംസ്ഥാനത്ത് നടക്കുന്ന വ്യാപക ക്രമക്കേടുകള്‍ കണ്ടു പിടിക്കപ്പെടാതെയും പോകുന്നുണ്ട്.
അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ജാഗ്രതയോടെ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാജ്യം ശ്രദ്ധിക്കുന്ന പരീക്ഷയുടെ പ്രസക്തി തന്നെ നഷ്ടമായെന്നു വരും.
രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭാ പരിധിയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്.
ഇദ്ദേഹത്തെയും ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പികെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെയാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് നീക്കിയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അതീവ ജാഗ്രതയോടെ നടത്തിയ മൂല്യനിര്‍ണയത്തിനിടെയാണ് ഗുരുതരമായ ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ടത്. രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അധ്യാപകന്‍ ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്‌കൂള്‍ ഓഫീസിലിരുന്ന് പരീക്ഷ നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇതേ സമയം രണ്ടു കുട്ടികളും പരീക്ഷാ ഹാളിലുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
പരീക്ഷയ്ക്ക് ശേഷം കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകന്‍ എഴുതിയ പേപ്പറാണ് മൂല്യനിര്‍ണയത്തിനായി അയച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വണ്‍ ഉത്തരക്കടലാസുകളും പരിശോധിച്ചു. പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍ വരുത്തിയതായും കണ്ടെത്തി. മൂന്ന് അധ്യാപകരെയും കുട്ടികളെയും അടിയന്തിരമായി ഹിയറിങിന് വിളിച്ചെങ്കിലും പ്രിന്‍സിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ് ഹാജരായത്.
ഒന്നാം പ്രതിയായ അധ്യാപകന്‍ ഹാജരായില്ല. പരീക്ഷാ നടത്തിപ്പുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി സര്‍ക്കാരിന്റെ ജാഗ്രതകൊണ്ടാണ് പൊളിഞ്ഞത്. രണ്ട് വിദ്യാര്‍ഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാകും. സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.
അധ്യാപകരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളിലാണ് ക്രമക്കേട് അരങ്ങ് തകര്‍ക്കുന്നത്. മക്കള്‍ എഴുതുന്ന പരീക്ഷക്ക് അധ്യാപകരായ രക്ഷകര്‍ത്താക്കളുടെയും സഹ അധ്യാപകരുടെയും സഹായം നിര്‍ലോഭം ലഭിക്കാറുണ്ട്. പരീക്ഷ തുടങ്ങി കഴിയുമ്പോള്‍ ഉത്തരങ്ങള്‍ മറ്റൊരു കടലാസില്‍ എഴുതി അധ്യാപകര്‍ തന്നെ കുട്ടിക്കെത്തിക്കും. പരീക്ഷാഹാളില്‍ ചായവും വെള്ളവും നല്‍കാനെത്തുന്ന ജീവനക്കാര്‍ വഴിയാണ് കടലാസ് കൈമാറുന്നത്.
മറ്റ് സ്‌കൂളുകളില്‍ നിന്നുമെത്തുന്ന അധ്യാപകരാണ് പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഇവര്‍ക്ക് ആവശ്യാനുസരണം ഓഫ് മുതലായ പ്രലോഭനങ്ങള്‍ നല്‍കി കൈയിലെടുത്ത ശേഷമായിരിക്കും തട്ടിപ്പ് നടത്തുന്നത്. കോഴിക്കോട് സംഭവിച്ചത് പോലെ അധ്യാപകന് തന്നെ വേണമെങ്കില്‍ കോളേജ് ഓഫീസിലിരുന്നും ഉത്തരം എഴുതി പരീക്ഷ എഴുതുന്ന മക്കള്‍ക്ക് നല്‍കാം. തോല്‍ക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളെയും ഇത്തരത്തില്‍ സഹായിക്കാറുണ്ട്. അധ്യാപകര്‍ മക്കളെ തങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കുന്നതിന്റെ രഹസ്യം ഇതാണ്. മരമണ്ടന്‍മാരായ മക്കള്‍ ഇത്തരത്തില്‍ എ പ്ലസ് നേടി മിടുക്കരാകുമ്പോള്‍ പഠിച്ച് പരീക്ഷ എഴുതുന്നവര്‍ വെള്ളത്തില്‍ നീന്തും. സ്‌കൂള്‍ ജീവനക്കാരുടെ മക്കള്‍ക്കും ഇത്തരത്തില്‍ നിര്‍ലോഭ സഹകരണം ലഭിക്കാറുണ്ട്. എന്നാല്‍ മറ്റ് കുട്ടികള്‍ക്ക് സഹകരണം കിട്ടാറില്ല. കുട്ടികള്‍ ഇതിന് എതിരെ മിണ്ടിയാല്‍ ഇന്റെണല്‍ അസസ്‌മെന്റ് പൂജ്യമാവും.
പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകര്‍ പരീക്ഷാ വേളയില്‍ സ്‌കൂളില്‍ കയറരുതെന്ന നിര്‍ദ്ദേശം പലപ്പോഴും അട്ടിമറിക്കപ്പെടാറുണ്ട്. കോഴിക്കോട് മോഡല്‍ കേരളത്തില്‍ വര്‍ഷങ്ങളായി നടക്കാറുള്ളതാണ്. എന്നാല്‍ ഇപ്പോഴാണ് കണ്ടു പിടിക്കപ്പെട്ടത്. പരീക്ഷ കഴിഞ്ഞാല്‍ ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ കസ്റ്റഡിയിലാണ്. അതായത് എന്തു ക്രമക്കേടും നടക്കും എന്നര്‍ത്ഥം.
https://www.facebook.com/Malayalivartha



























