സംഘപരിവാറില്‍ പൊട്ടിത്തെറി; ദേശീയപാത വികസനത്തിനെതിരെ കത്ത് നല്‍കിയ ശ്രീധരന്‍പിള്ളയുടെ നടപടിയിൽ സംഘപരിവാറിനുള്ളില്‍ കല്ലുകടി

ദേശീയപാത വികസനത്തിനെതിരെ കത്ത് നല്‍കിയ ശ്രീധരന്‍പിള്ളയുടെ നടപടിയിൽ സംഘപരിവാറിനുള്ളില്‍ കല്ലുകടി. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള സംഘപരിവാര്‍ വിരുദ്ധ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ദേശീയ പാത സംരക്ഷണ സമിതി ഭാരവാഹി ഹാഷിം ചെന്നമ്പള്ളിയുടെ ആവശ്യമനുസരിച്ച് കത്തുനൽകിയതാണ് സംഘപരിവാറിനുള്ളിലെ പ്രതിഷേധത്തിന് കാരണം.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ എതിര്‍ക്കുന്ന ഇത്തരം പ്രവൃർത്തി വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലാണ് സംഘടനക്കുള്ളിൽ. ദേശീയ പാത ഉള്‍പ്പെടെയുള്ള വികസന പദ്ധതികൾ കേരളത്തില്‍ നടപ്പിലാക്കണമെന്നാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ പരിവാര്‍ സംഘടനകളുടെ നിലപാട്.
അതേസമയം ഇതിന് കടക വിരുദ്ധമായി വികസന വിരുദ്ധ ശക്തികള്‍ക്ക് കരുത്തു പകരുന്ന നടപടിയായിപ്പോയി കത്ത് നല്‍കിയതെന്നാണ് പരിവാർ പ്രവര്‍ത്തകരുടെ വാദം. ദേശീയ പ്രസ്ഥാനങ്ങളെ വിലക്കെടുക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കത്ത് നല്‍കിയതിലൂടെ നല്‍കുന്നതെന്ന് ഒരു പ്രമുഖ പരിവാര്‍ നേതാവ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഇത്തരമൊരു കത്ത് നല്‍കുമ്പോള്‍ പാര്‍ട്ടിയില്‍ മാത്രമല്ല സംഘപരിവാര്‍ നേതൃത്വത്തോടും ചര്‍ച്ച നടത്തണമായിരുന്നുവെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തോ എന്നറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് അനുകമ്പയോടെ പ്രതികരിച്ച ഏക രാഷ്ട്രീയ നേതാവ് പി.എസ്.ശ്രീധരന്‍ പിള്ള മാത്രമാണെന്ന് ഹാഷിം ചെന്നമ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha



























