തൃശൂർ പൂരത്തിന് കൊടിയേറ്റമാകുമ്പോൾ മുന്നൊരുക്കങ്ങളുമായി അധികൃതരും; ക്ഷേത്ര പരിസര പ്രാദേശങ്ങൾ പുകയിലരഹിത മേഖലയാക്കി പ്രഖ്യാപിച്ചു; സുരക്ഷ ശക്തമാക്കി കേരള പോലീസും

തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നഗരത്തില്‍ തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ട്, നെഹ്‌റു പാര്‍ക്ക്, പൂരം പ്രദര്‍ശന മൈതാനം എന്നിവിടങ്ങളിൽ മെയ് 11 മുതല്‍ 14 വരെ കോട്പ നിയമപ്രകാരം പുകയില രഹിത മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഈ ഉത്തരവ് നടപ്പില്‍ വരുത്താനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) ചുമതലപ്പെടുത്തി.
അതേസമയം തൃശൂര്‍ പൂരത്തിന്റെ മുഖ്യ വെടിക്കെട്ടിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി നടക്കും. രാത്രി ഏഴ് മണി മുതല്‍ ഒമ്പത് മാണി വരെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് .രാത്രി ഏഴ് മുതല്‍ 8.30 വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് അരങ്ങേറും. സാമ്പിള്‍ വെടിക്കെട്ടിന് മുന്നോടിയായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് തൊഴിലാളികളെയും,വെടിക്കെട്ട് സാമഗ്രികളും പോലീസ് പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തി.
തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ധരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ് എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക. നിയന്ത്രങ്ങളോടെയും കരുതലോടെയുമാണ് പോലീസ് പരിശോധനയും സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക.
അഞ്ച് ഐ.പി.എസ്. ട്രെയ്‌നീസ്, 30 ഡിവൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ. ട്രെയിനീസ് എന്നിവരാണ് ഡ്യൂട്ടിക്കെത്തുക. തൃശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുക. വടക്കുന്നാഥ ക്ഷേത്രം, തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളില്‍ സി.സി.ടി.വി. ക്യാമറയുടെ വലയത്തിലാകും. 80 ക്യാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി പോലീസ് വീക്ഷിക്കും.
https://www.facebook.com/Malayalivartha



























